കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ലഭിച്ചേ മതിയാവുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കൊല്ലം വാടി കടപ്പുറത്ത് മനുഷ്യസാഗരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷയ്ക്ക് കേന്ദ്രം അടിയന്തരനടപടികള്‍ സ്വീകരിക്കണം. 60 നോട്ടിക്കല്‍ മെയിലിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കയ്യേറ്റങ്ങളും ആക്രമണങ്ങളും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ വേണം. അത് ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും വി.എസ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ആര്‍ക്കും എന്തും ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹമായി തീരദേശം മാറിയിരിക്കുന്നതായി വി.എസ് കുറ്റപ്പെടുത്തി. കരിഞ്ചന്തയില്‍ നിന്നും മണ്ണെണ്ണ വാങ്ങിയാണ് മല്‍സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കടലില്‍ പോകുന്നത്. ഇതുമൂലം ഇവര്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കേണ്ടി വരുന്നു. ഇതിന് കാരണക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചവരാണെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പി.കെ.ഗുരുദാസന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മല്‍സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തീരദേശത്ത് മനുഷ്യസാഗരം തീര്‍ത്തത്. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മനുഷ്യസാഗരത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. മത്സ്യമേഖയിലെ എല്ലാ സംഘടനകളും ഉള്‍പ്പെടുന്നതാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും സംഘടനകളും മനുഷ്യസാഗരത്തില്‍ അണിചേര്‍ന്നു. പറവൂര്‍ കാപ്പില്‍ മുതല്‍ കരുനാഗപ്പള്ളി അഴീക്കല്‍ വരെയുള്ള 55 കിലോമീറ്റര്‍ ദൂരത്താണ് ജില്ലയില്‍ മനുഷ്യസാഗരം സൃഷ്ടിച്ചത്. വൈകിട്ട് നാലോടെ മനുഷ്യസാഗരത്തില്‍ പങ്കെടുക്കാനുള്ളവര്‍ തീരദേശത്ത് എത്തിയിരുന്നു. 4.30ന് ട്രയല്‍റണ്‍ നടന്നു. വൈകിട്ട് അഞ്ചിന് മനുഷ്യസാഗരം തീര്‍ത്ത് പ്രതിജ്ഞ ചൊല്ലി. മല്‍സ്യത്തൊഴിലാളികള്‍ പണിമുടക്കിയാണ് മനുഷ്യസാഗരത്തില്‍ പങ്കെടുത്തത്. കൊല്ലം വാടി കടപ്പുറത്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്, സി.ദിവാകരന് എം.എല്‍.എ, ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ, എന്‍ കെ പ്രേമചന്ദ്രന്, സ്വതന്ത്ര്യ മല്‍സ്യത്തൊഴിലാളി യൂണിയന് നേതാവ് എ.ആന്‍ഡ്രൂസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കെ.എന്‍.ബാലഗോപാല്‍ എം.പി, കടലില്‍ വെടിവെയ്പ്പിനിടെ മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറ തുടങ്ങിയവര്‍ അണിചേര്‍ന്നു.
കരുനാഗപ്പള്ളി പറയകടവില്‍ നടന്ന പൊതുസമ്മേളനം മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ കാസിം, ഇടവനശ്ശേരി സുരേന്ദ്രന്, ഓമനകുട്ടന്‍, ആര് പൊന്നപ്പന് സംസാരിച്ചു. ചെറിയഴീക്കലില്‍ നടന്ന പൊതുസമ്മേളനം ഡി ചിദംബരന് ഉദ്ഘാടനം ചെയ്തു. രാജപ്രിയന്‍ അധ്യക്ഷത വഹിച്ചു. കെ സത്യദേവന്, അഡ്വ.കെ സോമപ്രസാദ്, പി.കെ.ഗോപന്, വാഴയില്‍ ഗോപി, ഷിഹാബ് എസ് പൈനുംമൂട് എന്നിവര്‍ സംസാരിച്ചു. കൊച്ചോച്ചിറയില് ചേര്‍ന്ന പൊതുസമ്മേളനം ആര്.എസ്.പി ദേശീയ കമ്മിറ്റിയംഗം പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. എന്‍ രാമകൃഷ്ണപിള്ള, ശിവശങ്കരന്‍നായര്‍, കെ.കെ.രാധാകൃഷ്ണന്, ശിവരാമന്, എം.വല്സലന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: