കൊല്‍ക്കത്ത: ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്കും ബംഗാളി പത്രങ്ങള്‍ക്കും സര്‍ക്കാര്‍ ലൈബ്രറികളില്‍ നിരോധനം ഏര്‍പ്പെടുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചില വാര്‍ത്താചാനലുകള്‍ക്കെതിരെയാണ് ഇക്കുറി രംഗത്തെത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്ന ചില ചാനലുകള്‍ കാണരുതെന്നാണ് മമതയുടെ ആഹ്വാനം.
നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന പൊതുയോഗത്തില്‍വെച്ചാണ് മമത മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ ചാനലുകള്‍ സര്‍ക്കാരിനെതിരെ കള്ളവാര്‍ത്തകള്‍ കെട്ടിച്ചമച്ചുവിടുകയാണെന്നും ഇവ ഒഴിവാക്കി കാണേണ്ട ചാനലുകളുടെ ഒരു ലിസ്റ്റും മമത യോഗത്തില്‍ വായിച്ചു. വിമര്‍ശനങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന മമത അപക്വമായാണ് പെരുമാറുന്നതെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജനാധിപത്യത്തിന് യോജിക്കാത്ത രീതിയിലാണ് മമത പ്രവര്‍ത്തിക്കുന്നതെന്നും തെരുവില്‍ കിടന്ന് യുദ്ധം ചെയ്യുന്ന ഒരു വ്യക്തിയല്ല അവര്‍, മുഖ്യമന്ത്രിയാണ്. അവര്‍ കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്നും കഡ്ജു പറഞ്ഞിരുന്നു.
എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്നില്ലെന്നും തന്റെ അമ്മയേയും ബംഗാളിലെ ജനങ്ങളേയും മാത്രമാണ് താന്‍ ഓര്‍ക്കുന്നതെന്നും മമത പറഞ്ഞു. മമതക്കെതിരെ കഡ്ജു നടത്തിയ രൂക്ഷ വിമര്‍ശനത്തിന് തൊട്ടു പിറകെയാണ് ചാനലുകള്‍ക്കെതിരെയും മമത രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് സര്‍ക്കാര്‍ ലൈബ്രറികളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. അതിന് തൊട്ടുപിറകെയാണ് മാധ്യമങ്ങള്‍ക്കെതിരെ മമത ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: