ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ബാബുസിംഗ് കുഷ്വ ജാമ്യഹര്‍ജി നല്കി. കോടികളുടെ അഴിമതി നടത്തിയെന്നാരോപിച്ച് ബിഎസ്പി എംഎല്‍എ രാംപ്രസാദ് ജിസ്വാളിനേയും അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന് കേന്ദ്രം അനുവദിച്ച 10,000 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രണ്ട് രാഷ്ട്രീയക്കാരാണ് ജിസ്വാളും കുഷ്വയും. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് ഉദ്യോഗസ്ഥരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ സാമൂഹ്യക്ഷേമ വകുപ്പില്‍നിന്നും വിരമിച്ച ഡയറക്ടര്‍ ജനറല്‍ എസ്പി റാം, ഉത്തര്‍പ്രദേശ് ജലനിഗം പദ്ധതിയുടെ ജനറല്‍ മാനേജര്‍ പി.കെ.ജെയ്ന്‍, ജി.കെ.ബത്ര തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സിബിഐ ബാബുസിംഗ് കുഷ്വയെയും രാംപ്രസാദ് ജിസ്വാളിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാസിയാബാദിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. 134 ജില്ലാ ആശുപത്രികളുടെ വികസനത്തിനുവേണ്ടി നീക്കിവെച്ച 13.4 കോടി രൂപയില്‍ അഴിമതി കാട്ടിയെന്നാരോപിച്ച് കുഷ്വയെ ബിഎസ്പിയില്നിന്ന് പുറത്താക്കിയിരുന്നു. ഗ്രാമീണ ആരോഗ്യമന്ത്രാലയത്തിനുവേണ്ടി നീക്കിവെച്ച 370കോടി രൂപയില്‍ തിരിമറി കാട്ടിയെന്നാരോപിച്ച് സിബിഐ പന്ത്രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.
സ്വകാര്യ കോണ്ട്രാക്ടര്മാരും ആരോഗ്യമന്ത്രി കുഷ്വയും ആരോഗ്യമന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് ശുക്ലയും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയത് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയത് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ടെന്‍ഡറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: