ന്യൂദല്‍ഹി: 13/7 ഭീകരാക്രമണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് ദല്‍ഹി പോലീസ് വിലങ്ങുതടിയായി.
ന്യൂദല്‍ഹിയിലെ ജാമിയ നഗറില്‍ താമസിക്കുന്ന ഭീകരാക്രമണക്കേസിലെ പ്രതിയെന്ന് കരുതുന്ന മുഹമ്മദ് താഖി അഹ്മദിന് സമന്‍സ് നല്‍കാനാണ് ഭീകരവിരുദ്ധ സ്ക്വാഡ് എത്തിയത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെ എത്തിയതാണ് എടിഎസിന്റെ നടപടി നാടകമാക്കിയത്. ഭീകരാക്രമണക്കുറ്റം ചുമത്തി കഴിഞ്ഞമാസം എടിഎസ് അറസ്റ്റ് ചെയ്ത നാഖി അഹമ്മദിന്റെ സഹോദരനാണ് താഖി അഹമ്മദ്. ഭീകരവിരുദ്ധ സ്ക്വാഡ് എത്തിയതോടെ താഖി അഹമ്മദ് ദല്‍ഹി പോലീസിനെ വിളിച്ചു. എന്നാല്‍ നാഖി പോലീസിനെ സഹായിക്കുന്ന വ്യക്തിയാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇയാള്‍ക്ക് ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന എടിഎസിന്റെ നിലപാടിനോടും പോലീസ് വിയോജിച്ചു. ഇതോടെ എടിഎസിന് വെറുംകയ്യോടെ മടങ്ങേണ്ടിയും വന്നതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
താഖിയെ എടിഎസിന് ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ അവര്‍ ആദ്യം പോലീസിനെ സമീപിക്കേണ്ടതായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍, സമന്‍സ് നല്കാന് വന്ന മഹാരാഷ്ട്ര പോലീസ് അത് ബന്ധപ്പെട്ടയാള്‍ക്ക് കൈമാറിയതായി അഡീ. പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) അജയ് ചൗധരി അവകാശപ്പെട്ടു. ഒരു കോണ്‍സ്റ്റബിള്‍ അവരെ അനുഗമിച്ചതായും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ ദല്‍ഹി പോലീസ് തടഞ്ഞുവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ മഹാരാഷ്ട്ര എടിഎസ് തലവന്‍ രാകേഷ് മാരിയയും നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: