ലക്നൗ: യുപി നിയമസഭയിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പത്ത് ജില്ലകളിലെ 56 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. നാല് മന്ത്രിമാരും 29 എംഎല്‍എമാരും 14 മുന്‍ മന്ത്രിമാരും മാറ്റുരക്കുന്ന മത്സരത്തില്‍ മൊത്തം 1018 സ്ഥാനാര്‍ത്ഥികളാണുള്ളത്. 1.75 കോടിയോളം പേര് വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സിഎസ്എം നഗര്‍, സുല്‍ത്താന്‍പൂര്‍, കൗഷസി, ജാന്പൂര്, ചന്ദൗളി, വാരാണസി, സന്ത്രവിദാസ് നഗര്‍, മിര്‍സാപൂര്‍, സോന്‍ബന്ദ്ര എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അക്രമസംഭവങ്ങള്‍ ചെറുക്കാന്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബിജെപി, ബിഎസ്പി, എസ്പി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഒരുപോലെ നിര്‍ണായകമായ മൂന്നാംഘട്ടത്തില്‍ അത്യന്തം വാശിയേറിയ മത്സരമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 48പേര് കോടിപതികളാണ്. ചിലര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
മായാവതി സര്‍ക്കാരിലെ ഇന്ദ്രജിത് സരോജ്, നന്ദഗോപാല്‍ ഗുപ്ത, ധര്‍മരാജ് നിഷാദ് എന്നിവരാണ് മത്സരരംഗത്തുള്ള കാബിനറ്റ് മന്ത്രിമാര്‍. വിനോദ് സിംഗാണ് സ്ഥാനാര്‍ത്ഥിയായ സഹമന്ത്രി. ഇതിന് പുറമെ മുന്‍ വിദ്യാഭ്യാസമന്ത്രി രംഗനാഥമിശ്ര ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. മായാവതി പുറത്താക്കിയ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി രാകേഷ് ധര് ത്രിപാഠി സ്വതന്ത്രനായാണ് ജനവിധി തേടുന്നത്.
ബിജെപി നിയമസഭാ കക്ഷി നേതാവ് ഓംപ്രകാശ് സിംഗ് ചുനാര്‍ സീറ്റില്‍ ജനവിധി തേടുമ്പോള്‍ മുന്‍ നിയമസഭാ സ്പീക്കറും ബിജെപി നേതാവുമായ കേസരിനാഥ് ത്രിപാഠി അലഹബാദ് സൗത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റീത്താ ബഹുഗുണ ജോഷിയുടെ സഹോദരന് ശേഖര്‍ ബഹുഗുണയും ഭാഗ്യം പരീക്ഷിക്കാനുണ്ട്. കര്‍ച്ചന സീറ്റില്‍ ഉജ്ജ്വല്‍ രാമസിംഗും രംഗത്തുണ്ട്.
നിരവധി പ്രമുഖരുടെ വിധി നിര്‍ണയിക്കുമെന്ന പ്രാധാന്യവും മൂന്നാംഘട്ടത്തിനുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ അവിനാദള് നേതാവ് അതിഖ് അഹമ്മദ് അലഹബാദ് വെസ്റ്റിലും മാഫിയ തലവന്‍ ബ്രിജേഷ് സിംഗ് സ്യേദ്രാഡ സീറ്റിലും മത്സരിക്കുന്നു.
നിരവധി വെടിവെപ്പ് കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മുന്ന ബജ്രംഗി എന്ന പ്രേംപ്രകാശ് സിംഗ് അസ്നദള്ളിന്റെ സ്ഥാനാര്‍ത്ഥിയായി മദിയാഗോണില് മത്സരിക്കുന്നു. തടവില്‍ കഴിയുന്ന എസ്പി എംഎല്‍എ വിജയ്മിശ്ര ജ്ഞാന്പൂരില് സ്ഥാനാര്‍ത്ഥിയാണ്. കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിഎസ്പി എംപി ധനഞ്ജയ്സിംഗിന്റെ ഭാര്യ ഹാഗ്രത സിംഗ് മല്‍ഹാനി സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
ശ്യാംദേവ് റായ് ചൗധരി (ബിജെപി), പ്രശാന്ത് യാദവ് (എസ്പി) എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്. ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലയില്‍നിന്ന് 2007 ല്‍ ബിഎസ്പി 31, എസ്പി 11, ബിജെപി 6, കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: