ന്യൂദല്‍ഹി: പ്രായത്തിന്റെ പേരില്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനെതിരെ രംഗത്തുവന്ന കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കീഴടങ്ങുന്നു. സിംഗിന്റെ ജനനതീയതി 1950 മെയ് 10 ആയി നിശ്ചയിച്ച് ഇറക്കിയ ഉത്തരവ് പിന്‍ലിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.കെ. സിംഗ് നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തെ അനുകൂലിച്ചും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിരോധമന്ത്രാലയത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചതെന്ന് അറിയുന്നു.
ജനറലിന്റെ ജനനത്തീയതി നിശ്ചയിച്ച് കഴിഞ്ഞ ഡിസംബര്‍ 30 ന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്‌ക്കകം സര്‍ക്കാരിന്റെ അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. തന്റെ ജനനത്തീയതി 1951 മെയ് 10 ആയി നിശ്ചയിക്കണമെന്നാണ് സിംഗ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം ജനനത്തീയതി നിശ്ചയിച്ച് കഴിഞ്ഞ ജൂലായ് 21 ന് പുറപ്പെടുവിച്ച ആദ്യ ഉത്തരവിനെതിരെ നിയമപരമായ പരാതി പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിരുന്നു. ഈ പരാതിയിലും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായമറിഞ്ഞശേഷമാണ് ഡിസംബര്‍ 30 ന് പ്രതിരോധമന്ത്രാലയം ജനനതീയതി നിശ്ചയിക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കിയത്. രണ്ടു നിയമോപദേശവും ഒരാളില്‍നിന്നു വാങ്ങിയശേഷമുള്ള നടപടി സ്വാഭാവിക നീതിനിഷേധമാണെന്ന് ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എച്ച്.എല്‍.ഗോഖലെ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഉത്തരവ് പിന്‍വലിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായമറിയിക്കാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഹര്‍ജിയില്‍ തിരിച്ചടി ഉണ്ടാവുമെന്ന് ഭയന്നാണ് തിരുത്തല്‍ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സര്‍ക്കാരിന് മുന്നില്‍ മൂന്നുവഴികളാണുള്ളത്. ഒന്ന്-സുപ്രീംകോടതി ആവശ്യപ്പെട്ടതുപോലെ ഡിസംബര്‍ 30 ലെ ഉത്തരവ് പിന്‍വലിക്കുക. അതോടൊപ്പം ശക്തമായിത്തന്നെ കേസ് നടത്തുക. രണ്ട്-ജനറലിന്റെ ജനനത്തീയതി 1951 മെയ് പത്ത് എന്നത് അംഗീകരിച്ച് കോടതിക്കുപുറത്ത് തീര്‍പ്പുണ്ടാക്കുക. മൂന്ന്-ജനറല്‍ സിങ്ങിന്റെ പരാതി തള്ളിയത് ശരിയാണെന്ന് ആവര്‍ത്തിച്ച് കേസ് നടത്തുക. ഇതില്‍ ആദ്യത്തെയും രണ്ടാമത്തെയും വഴികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ആദ്യത്തെ വഴിക്കാണ് സാധ്യത കൂടുതലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അത് റദ്ദാക്കുമെന്ന സൂചനയാണ് കോടതി നല്‍കിയിട്ടുള്ളത്. അത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കും. ഇതിനിടെ പ്രായം സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി സൈനിക മേധാവി ജനറല്‍ വി.കെ.സിംഗുമായി ചര്‍ച്ച നടത്തി. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രണബ് വിസമ്മതിച്ചു.
മാധ്യമങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനൊരുക്കമല്ലെന്നും സൈനിക മേധാവി എന്ന നിലയിലാണ് ജനറല്‍ സിംഗ് തന്നെ കണ്ടതെന്നും തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ പ്രണബ് പറഞ്ഞു. സൈനിക മേധാവിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രായവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴും നിരവധി പേര്‍ തന്നെ കാണാറുണ്ടെന്നും ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ രഹസ്യമാണെന്നും ധനമന്ത്രി പറഞ്ഞു. വിവാദസാഹിത്യകാരന്മാരായ സല്‍മാന്‍ റുഷ്ദിയുടേയും തസ്ലീമ നസ്‌റീന്റേയും ഇന്ത്യാ സന്ദര്‍ശനത്തെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനും പ്രണബ് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: