എബിവിപിയുടെയും എന്ഡിടിഎഫി(നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്)ന്റെയും പ്രക്ഷോഭത്തിന്റെ ഫലമായി ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ബിഎ ഹിസ്റ്ററി സിലബസില്‍നിന്നും എ.കെ.രാമാനുജന്റെ ‘ത്രീ ഹണ്‍ഡ്രഡ് രാമായണാസ്’ എന്ന പ്രബന്ധം ഒഴിവാക്കിയത് വിവാദമായിരിക്കുന്നു)
സല്മാന് റുഷ്ദി അതിനെ വിളിച്ചത് ‘നിരോധനം’ എന്നാണ്. രാജ്യത്തെ പ്രമുഖ പത്രപ്രവര്‍ത്തകയും സാഹിത്യ വിമര്‍ശകയുമായ നിലഞ്ജനാറോയ് അതിനെ ‘സ്ഥാപനങ്ങളുടെ സെന്‍സര്‍ഷിപ്പ്’ എന്ന് വിലയിരുത്തി. ദി ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയലില്‍ അതിനെ കണ്ടത് ‘ചിന്തയുടെ വൈരികള്‍ക്ക് മുമ്പാകെ കീഴടങ്ങല്‍’ ആയും.
മേല്‍ ആരോപിക്കപ്പെട്ട ഒന്നുംതന്നെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ല; ഒരു പുസ്തകവും നിരോധിക്കപ്പെട്ടില്ല; ഒരു സിനിമയും സെന്‍സര്‍ ചെയ്യപ്പെട്ടില്ല; ആരും ഭീഷണിപ്പെടുത്തപ്പെട്ടില്ല; ഒരു പണ്ഡിതനെയും വായ്മൂടിക്കെട്ടുകയോ നാട്കടത്തുകയോ ചെയ്തില്ല. ആകപ്പാടെ നടന്നത്, ഇന്ത്യയിലെ അസംഖ്യം യൂണിവേഴ്സിറ്റികളില്‍ ഒന്നിലെ ഒരു സാധാരണ ഡിഗ്രി കോഴ്സിന്റെ കരിക്കുലം പുതുക്കി എന്നത് മാത്രമാണ്.
ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ഒരു ഡിഗ്രി സിലിബസിന്റെ പരിഷ്ക്കരണത്തെ ആസ്പദമാക്കി ഒരു കൊടിയ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്തേ?
മാധ്യമങ്ങളിലൂടെ കേള്‍ക്കുന്ന മുറവിളികള്‍ ശ്രവിച്ചാല്‍ തോന്നുക, രാമായണ ഇതിഹാസത്തിന് കാക്കത്തൊള്ളായിരം പാഠദേങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്ന് പറയുന്ന എ.കെ.രാമാനുജന്റെ പ്രബന്ധം ഒഴിച്ചുകൂടാനാവാത്ത വിധം മൗലികവും പ്രാഥമികവിജ്ഞാനം പകരുന്നതുമാണെന്നും, അതിന്റെ അഭാവത്തില്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ചരിത്ര ബിരുദ വിദ്യാഭ്യാസം അപകടകരമാംവണ്ണം അപൂര്‍ണമായി ഭവിക്കുമെന്നുമാണ്!
ഒരു പ്രബന്ധം ഒരു സിലിബസിന്റെ ഭാഗമാകണോ വേണ്ടയോ എന്നത് ഒരു യൂണിവേഴ്സിറ്റിയുടെ വിവേചനാധികാരസീമകള്ക്കുള്ളില് സ്ഥിതിചെയ്യുന്ന വിഷയമാകുന്നു. സിലബസിനെക്കുറിച്ച് അധ്യാപകരും അധ്യാപകേതരരും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളണമെന്ന് തീരുമാനിക്കാനുള്ള അവകാശവും യൂണിവേഴ്സിറ്റിക്കാകുന്നു.
സിലബസ് പരിഷ്ക്കരണത്തിലെ ഒരു ചെറിയ മാറ്റം ദേശീയ മാധ്യമങ്ങളുടെ അസംഖ്യം കോളങ്ങള്‍ അപഹരിക്കുക മാത്രമല്ല, സല്മാന് റുഷ്ദിയെപ്പോലെ ദല്‍ഹി യൂണിവേഴ്സിറ്റിയുമായി അതിവിദൂര ബന്ധമുള്ളവര്‍പോലും അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്തുവരുന്നത് അതിവിചിത്രം.
രാമാനുജന്റെ പ്രബന്ധം വായിക്കണമെന്ന് അതിയായ ആഗ്രഹമോ, അസഹ്യമായ ജിജ്ഞാസയോ ഏതെങ്കിലും ബിഎ വിദ്യാര്ത്ഥിനിക്കുണ്ടെങ്കില് അവള്‍ക്ക് പ്രസ്തുത പ്രബന്ധം ഇന്റര്‍നെറ്റില്‍ കരതലാമലകംപോലെ ലഭ്യമാണ്.
തീര്‍ച്ചയായും, ഏതെങ്കിലും ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് രാമാനുജന്റെ രാമായണപ്രബന്ധമില്ലാത്ത ബിഎ സിലബസ് തീര്‍ത്തും അപൂര്‍ണവും അപര്യാപ്തവുമായി അനുഭവപ്പെടുന്ന പക്ഷം, പ്രസ്തുത പ്രൊഫസര്‍ക്ക് അതിനെ ഉചിതമായ രീതിയില്‍ ഒരു എക്സ്ട്രാ കരിക്കുലര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂ. ഇത്തരം ഒരു ചര്‍ച്ച, തീര്‍ച്ചയായും ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യമാകുന്നതല്ല.
പക്ഷേ, പ്രബന്ധം സിലബസില്‍നിന്ന് ഒഴിവാക്കിയത് ഒരു മഹാപാതകമായിപ്പോയി എന്ന മട്ടിലാണ് അതിനെക്കുറിച്ചുയര്ന്നിരിക്കുന്ന പ്രതിഷേധ കോലാഹലം. ഈ ക്ഷോഭ വെടിക്കെട്ടിന് ഗാഢവും സൂക്ഷ്മവുമായ ഒരു കാരണമുണ്ട്. ആ കാരണത്തെ വിശകലനം ചെയ്ത് പൊതുജനദുഷ്ടിയില് കൊണ്ടുവരേണ്ടതുണ്ട്.
ഈ വന്‍ പ്രതിഷേധത്തിന്റെ കാമ്പ് എന്തെന്നാല്‍, പ്രാചീന ഭാരതീയ ചിന്താധാരയെ തങ്ങളുടെ രാഷ്ട്രീയ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താനുള്ള ഇടത് ലിബറല്‍ ബൗദ്ധിക പദ്ധതിയാകുന്നു. രാമാനുജന് ഒരു ചരിത്രകാരനായിരുന്നില്ല. അയാളുടെ പ്രബന്ധം ഒരു ചരിത്രപഠനവുമല്ല.
പ്രസ്തുത പ്രബന്ധത്തിന്റെ സന്ദര്‍ഭം മനസിലാക്കണമെങ്കില്‍, അത് പ്രത്യക്ഷപ്പെടുന്ന പൗളാ റിച്ച്മാന്റെ ‘മെനി രാമായണാസ്’ എന്ന ഗ്രന്ഥത്തിന്റെ ഉപോദ്ഘാതം വായിക്കണം. ഈ ആമുഖത്തില്‍ പൗളാ റിച്ച്മാന്‍ ‘രാമാനന്ദസാഗറിന്റെ രാമായണം ടിവി സീരിയല്‍ അപകടകരവും അഭൂതപൂര്‍വവുമായ ഒരു ആധികാരികഭാവം കൈക്കൊണ്ടു” എന്ന റൊമിലാ ഥാപ്പറിന്റെ നിരീക്ഷണം ഉദ്ധരിക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാമസേതു തകര്‍ക്കാനായി, രാമന് ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ച സ്ഥിതിക്ക്, ഇപ്പോള്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലും കുറിച്ചുകൂടി വിശാലമായ ഇടത് ലിബറല്‍ ബുദ്ധിജീവി കൂട്ടായ്മയിലും നടക്കുന്ന ചര്‍ച്ചകള്‍ കൗതുകകരംതന്നെ. അന്ന് രാമന് ചരിത്ര പുരുഷനല്ലെന്നതിനെ അനുകൂലിച്ച് ഇടത് ചരിത്രകാരന്മാര്തന്നെ, ഇപ്പോള്‍, ചരിത്രപരമായ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യം അഥവാ ഹിസ്റ്റോറിയോഗ്രാഫി സംബന്ധമായ പഠനത്തിന് രാമായണത്തിന്റെ വിശകലനം അത്യന്താപേക്ഷിതമെന്ന് വീക്ഷിക്കുന്നത് അത്യന്തം സന്തോഷകരമാകുന്നു.
അങ്ങനെയെങ്കില്‍, (കെ.എന്‍.പണിക്കരെപ്പോലുള്ള) ഇടത് ലിബറല്‍ ചരിത്രകാരന്മാര്ക്ക് വായ്ക്ക് രുചിയാകുന്ന രാമാനുജന്റെ രാമായണവീക്ഷണം മാത്രമെടുക്കുന്നതെന്തിന്? എന്തുകൊണ്ടാണ് ഇടത് ലിബറലന്മാര് ബുദ്ധന് മുമ്പുള്ള ഇന്ത്യാ ചരിത്രം പുനര്‍നിര്‍മിക്കാന്‍ പുരാണങ്ങളും ഇതിഹാസങ്ങളും പരിശോധിക്കാന്‍ പേടിക്കുന്നത് എന്ന കാതലായ ചോദ്യംകൂടി ഇപ്പോള്‍ നടന്നുവരുന്ന വിവാദത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
എന്തൊക്കെയായാലും, വ്യാസഭാരതവും വാത്മീകി രാമായണവും പദ്യാനുപദ്യം വായിച്ചാല്‍ ഇടത് ലിബറലുകള്‍ മറച്ചുവെക്കയോ പൂര്‍ണമായും നിരകാരിക്കയോ ചെയ്തിട്ടുള്ള പല ഇന്ത്യാ ചരിത്രാംശങ്ങളും വെളിവായിക്കിട്ടുന്നതാണ്.
ഉദാഹരണത്തിന്, വിദേശ വ്യാപാരത്തിന്റെയും കുറഞ്ഞ നികുതിയുടെയും പ്രാധാന്യത്തെക്കുറിച്ച് നാരദനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് എത്ര പേര്‍ക്കറിയാം? ലങ്കയിലേക്ക് പോകാന്‍ രാമന് അന്ന് ലഭ്യമായിരുന്ന കപ്പലുകളോ വള്ളങ്ങളോ ഉപയോഗിക്കാതെ പാലം പണിഞ്ഞത്, ആ യാനപാത്രങ്ങള്‍ മൂലമുള്ള വിദേശ വ്യാപാരത്തിന് ഭംഗം വരാതിരിക്കാനാണെന്ന് മാര്ക്കണ്ഡേയന് യുധിഷ്ഠിരന് വിശദീകരിക്കുന്നു. അരാജകത്വത്തിന്റെ കെടുതികളെയും, അത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും രാമന് വസിഷ്ഠന് വിശദീകരിക്കുന്നതും നിങ്ങള്‍ക്ക് കാണാം.
വാത്മീകിയുടെ രാമായണത്തെയും വ്യാസന്റെ മഹാഭാരതത്തെയും ഒരു നിയോലിബറല്‍ വായനക്ക് വിധേയമാക്കുന്നത് ഇടതുപക്ഷത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അജണ്ടക്ക് ദോഷകരമായി ഭവിക്കും. ധര്മാര്ത്ഥങ്ങള് അഥവാ പ്രാചീന ഭാരതീയ ധാര്‍മിക ചിന്തകള്ക്കുള്ളില്നിന്നുകൊണ്ട് വ്യക്തിനിഷ്ഠ താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നത് ഇടത് ബുദ്ധിജീവി എസ്റ്റാബ്ലിഷ്മെന്റ് ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമാകും. ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ഈ സിലബസ് പരിഷ്ക്കരണം ഇടത് ബുദ്ധിജീവി എസ്റ്റാബ്ലിഷ്മെന്റിന്റെ കണ്ഠത്തില് കുരുക്കിട്ടിരിക്കുന്നുവെന്നതില് അതിശയിക്കാനില്ല.
എങ്കിലും, ഹിസ്റ്ററി കരിക്കുലത്തിനുള്ളില് രാമായണം ചര്‍ച്ചക്ക് വിധേയമാകുന്നത് സ്വാഗതാര്‍ഹംതന്നെ. ഈ ചര്‍ച്ചയില്‍ ഇടതിനുള്ള കുത്തക അവസാനിപ്പിച്ചുകൊണ്ട് പുരാണേതിഹാസങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ചരിത്രശകലങ്ങളെ ചികഞ്ഞെടുത്ത് ഇന്ത്യാ ചരിത്രത്തെ വസ്തുനിഷ്ഠമായും രാഷ്ട്രീയത്തിനതീതമായും പുനര്‍നിര്‍മിക്കാന്‍ നാം മുന്നോട്ടുവരേണ്ടതുണ്ട്. ഈ പ്രക്രിയയില്‍, ചരിത്രരംഗത്തെ ഇടത് പുരോഹിത-തന്ത്രിമുഖ്യന്മാരില്നിന്നും ഇന്ത്യാ ചരിത്രത്തെ മോചിപ്പിക്കാന്‍ ഈ വിവാദത്തെ പ്രയോജനപ്പെടുത്താവുന്നതാണ്.
ശശി ശേഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: