ന്യൂദല്‍ഹി: അമ്പതിലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കാന്‍ ആവശ്യപ്പെടുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം 19 വരെ സര്‍വ്വീസുകള്‍ റദ്ദാക്കിയ വിമാനക്കമ്പനി യാത്രക്കാരോട് ഒരു കാരണവും പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് കിങ് ഫിഷര്‍ നല്കുന്ന അനൗദ്യോഗിക വിശദീകരണം. ആയിരക്കണക്കിന് യാത്രക്കാരെയാണ് കിങ്ഫിഷറിന്റെ ഈ തീരുമാനം ബാധിച്ചിരിക്കുന്നത്.
ചെലവ് കുറഞ്ഞ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ ശേഷം യാത്രാ നിരക്കില്‍ വര്‍ദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കിങ്ഫിഷര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കിങ്ഫിഷര്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നാണ് സൂചന.
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വിമാനക്കമ്പനികളുടെ ലൈസന്‍സ് ഉള്‍പ്പടെയുള്ളവ റദ്ദാക്കുന്ന നടപടികള്‍ സര്‍ക്കാരിന് കൈക്കൊള്ളാം. മറുപടി കിട്ടിയ ശേഷം ബാക്കി കാര്യം തീരുമാനിക്കുമെന്ന് ഡി.ജി.സി.എ ഭരത് ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: