കൊച്ചി: എണ്ണക്കമ്പനികള്‍ക്ക് വിലനിയന്ത്രണാവകാശം ലഭിച്ചതിനുശേഷം കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 25 രൂപയിലേറെയാണ് പെട്രോളിന് വില വര്‍ധിപ്പിച്ചത്. ഒരുവര്‍ഷത്തിനിടയില്‍ ആറുതവണയാണ് പെട്രോളിന് വിലവര്‍ധനവുണ്ടായത്. 2 മാസത്തിനിടെ ലിറ്ററിന് 5 രൂപയുടെ വര്‍ധനവുണ്ടായി.
വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നതിന്മുമ്പ് പെട്രോള്‍ ലിറ്ററിന് 43.97 രൂപയായിരുന്നു. 16 മാസങ്ങള്‍ക്കുശേഷം 69.72 രൂപയാണിപ്പോള്‍. 13 തവണയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്.
2010 ജൂണ്‍ 25 ന് 3.50 രൂപ വര്‍ധിപ്പിച്ചു. സപ്തംബര്‍ 7 ന് 10 പൈസ. സപ്തംബര്‍ 15 ന് 29 പൈസ. ഒക്ടോബര്‍ 17 ന് 72 പൈസ. നവംബര്‍ 9 ന് 32 പൈസ. ഡിസംബര്‍ 15 ന് 3.18 രൂപ. 2011 ജനുവരി 1 ന് 2.96 രൂപ. മെയ് 14 ന് 50 പൈസ, സപ്തംബര്‍ 15 ന് 3.14 രൂപ. നവംബര്‍ 3 ന് 1.82 രൂപ. ഇതിന് പുറമെ പൊതുബജറ്റില്‍ തീരുവ നിരക്കില്‍ വരുത്തിയ മാറ്റങ്ങളിലൂടെ 1.54 രൂപയും ജൂണില്‍ ഡീലര്‍മാരുടെ കമ്മീഷന് വര്‍ധനവ് വകയില്‍ 27 പൈസയും വര്‍ധിപ്പിച്ചു. ആകെ 24.96 രൂപയുടെ വര്‍ധനവാണ് വരുത്തിയത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ അടിക്കടി പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. പൊതുമേഖല പൊതുമന്മക്കെന്ന തത്വം മറന്ന് പല കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്.
വിലവര്‍ധനവിന്റെ ഗുണഭോക്താക്കളായി മാറുന്നത് റിലയന്‍സ്, എസാര്‍ തുടങ്ങിയ സ്വകാര്യ കോര്‍പ്പറേറ്റ് ഭീമന്മാരാണ്. എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം ലഭിക്കുന്നതിന് മുമ്പ് ഈ സ്വകാര്യ കുത്തകകളുടെ പമ്പുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ പൊതുമേഖലക്ക് ഒപ്പംതന്നെ സ്വകാര്യ കുത്തകകളും കോടികളാണ് കൊയ്യുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രവചിക്കുന്ന നഷ്ടം 1.22 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇത് വെറും സാങ്കല്പികം മാത്രമാണ്. അണ്ടര്‍ റിക്കവറി എന്ന ഓമനപ്പേരിലാണ് ഇല്ലാത്ത നഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടി ജനത്തെ കൊള്ളയടിക്കുന്നത്.
വിമാനക്കമ്പനികള്‍ ഇന്ധനം അടിച്ച വകയില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത് നൂറുകണക്കിന് കോടി രൂപയാണ്. ഇവ വാങ്ങിയെടുക്കുവാന്‍ എണ്ണക്കമ്പനികള്‍ക്ക് യാതൊരു താല്പര്യവുമില്ല. ഇതിന്റെ പിന്നിലും ശതകോടികളുടെ അഴിമതിയാണ് നടക്കുന്നത്. പെട്രോളിയം കമ്പനികളുടെ താളത്തിനൊത്ത് കേന്ദ്രസര്‍ക്കാര്‍ തുള്ളുമ്പോള്‍ സര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും കോഴയായി ലഭിക്കുന്നതും ശതകോടികളാണ്.
എണ്ണക്കമ്പനികളെല്ലാം തന്നെ കോടികളുടെ ലാഭമാണ് കൊയ്യുന്നത്. ഈ ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നവരത്ന കമ്പനികളുടെ ലിസ്റ്റില്പ്പെടുത്തിയിരിക്കുന്നത്. എണ്ണക്കമ്പനികളുടെ ബാലന്‍സ്ഷീറ്റില്‍ ലാഭം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. 2010-11 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 7445.48 കോടിയായിരുന്നു ലാഭം. അറ്റാദായം താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 3,36,866 കോടി രൂപയാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3700 കോടി രൂപയാണ് ലാഭം.
ക്രൂഡ് ഓയിലിന് ബാരലിനാണ് വില വര്‍ധനവെങ്കില്‍ എണ്ണക്കമ്പനികള്‍ ലിറ്ററിനാണ് വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ നഷ്ടം വരുമായിരുന്നെങ്കില്‍ സ്വകാര്യ കുത്തകകളായ എസാറും റിലയന്‍സും പണ്ടേ പൂട്ടിപ്പോവേണ്ടതായിരുന്നു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: