
തിരുവനന്തപുരം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിജിലൻസ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ ബോബി കുരുവിള. തന്റെ 22-ാം വയസ്സിൽ പിതാവ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ 58-ാം വയസ്സിലാണ് അവസാനിക്കുന്നതെന്നും, തച്ചങ്കരി മൂലം മുറിവേറ്റ നിരവധി മനുഷ്യർക്ക് വേണ്ടിയാണ് തങ്ങൾ പോരാടിയതെന്നും ബോബി കുരുവിള പറഞ്ഞു.
“എന്റെയും ചേട്ടൻ അലക്സാണ്ടറിന്റെയും യൗവനവും ജീവിതവുമെല്ലാം ഈ കേസിനൊപ്പമായിരുന്നു. നിയമനിർവ്വഹണത്തിലെ സ്വാധീനം ഉപയോഗിച്ച് ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. 14 തവണ ഹൈക്കോടതിയിലും ഒരു തവണ സുപ്രീം കോടതിയിലും കയറി ഇറങ്ങി. വിജിലൻസ് റിപ്പോർട്ട് കിട്ടാൻ വേണ്ടി മാത്രം 15 തവണ വിജിലൻസ് കോടതിയിൽ പോകേണ്ടി വന്നു. കേസിനായി ഒരുകോടി രൂപയിലധികം ചെലവായിട്ടുണ്ടാകും, എന്നാൽ അതിലൊന്നും അന്യായമായി നേടിയ ഒരു പൈസപോലുമില്ല,” ബോബി വ്യക്തമാക്കി.
2003 മുതൽ 2007 വരെയുള്ള കാലയളവിലെ സ്വത്ത് സമ്പാദന പരാതിയിലാണ് കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് 4 വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. എന്നാൽ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും 2007 മുതൽ തച്ചങ്കരി വിരമിച്ച 2023 വരെയുള്ള കാലയളവിലെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്ക് അടുത്ത ആഴ്ച തന്നെ പുതിയ പരാതി നൽകുമെന്നും ബോബി പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് പരാതി കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.