Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കൗണ്‍സിലിങ് , അനുബന്ധ മാനസികാരോഗ്യ സേവനങ്ങള്‍ എന്നിവയ്‌ക്കായി നിയന്ത്രണ സംവിധാനം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ , ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സ് ആക്റ്റ്, 2021’ നടപ്പിലാക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വയനാട് ലേഡി ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. കൗണ്‍സിലര്‍മാര്‍ക്കും സൈക്കോതെറാപ്പിസ്റ്റുകള്‍ക്കും ലൈസന്‍സിങ്ങോ രജിസ്‌ട്രേഷനോ ഔദ്യോഗികമായ ഉത്തരവാദിത്തമോ ഇല്ലാത്തതിനാല്‍, സഹായം തേടുന്നവര്‍ യോഗ്യതയില്ലാത്തവരുടെ സേവനം സ്വീകരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയോ പ്രൊഫഷണല്‍ നൈപുണ്യമോ നിയമപരമായ അംഗീകാരമോ ധാര്‍മ്മിക ഉത്തരവാദിത്തമോ ഇല്ലാതെ, സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പ്രവര്‍ത്തിക്കുന്ന യോഗ്യതയില്ലാത്തവരും സ്വയം പ്രഖ്യാപിതരുമായ കൗണ്‍സിലര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, മാനസികാരോഗ്യ മേഖലയിലെ ‘ഇന്‍ഫ്ളുവന്‍സര്‍മാര്‍’ എന്നിവരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു. വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കല്‍, രോഗിയുടെ സമ്മതം, പ്രൊഫഷണല്‍ യോഗ്യത, താല്‍പ്പര്യങ്ങളുടെ സംഘര്‍ഷം , രേഖകള്‍ സൂക്ഷിക്കല്‍, മേല്‍നോട്ടം, അച്ചടക്കപരമായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും അവര്‍ ഉന്നയിച്ചു.

കൂടാതെ, ‘നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്റ്റ്, 2019’, ‘റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്റ്റ്, 1992’ എന്നിവ അംഗീകൃത വൈദ്യശാസ്ത്ര-പുനരധിവാസ തൊഴില്‍ മേഖലകള്‍ക്ക് ബാധകമാണെങ്കിലും കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്ന വിശാലമായ വിഭാഗത്തിന് അവ ബാധകമല്ലെന്നും, അതിനാല്‍ രോഗികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഈ നിയമങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെട്ടു. തുടര്‍വാദം കേള്‍ക്കുന്നതിനായി കോടതി ഹര്‍ജി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി.