
കൊച്ചി: ആലുവ റെയിൽവേ സ്‌റ്റേഷന് സമീപത്ത് വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ സ്വദേശി സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സെപ്റ്റംബർ 13ന് പുലർച്ചെ 3.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെയാണ് (28) പ്രതികൾ ക്രൂരമായി മർദിച്ചത്. തലയ്‌ക്ക് കല്ലെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വാരിയെല്ലുകൾ തകർക്കുകയും കനാലിലേക്ക് ചവിട്ടിയിടുകയുമായിരുന്നു.
തുടർന്ന് പണവും സ്വർണമാലയും കവർന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യം നടക്കുമ്പോൾ ദൃക്‌സാക്ഷികൾ ആരും തന്നെ സ്ഥലത്തില്ലാതിരുന്നത് കേസ് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പരിക്കേറ്റ പ്രവാസി നൽകിയ സൂചനകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന്റെ കർശന നിർദേശത്തെ തുടർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ നീക്കം. പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടക്കം നൂറോളം പേരെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് പോലീസിന് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.