
ഏക മകന് എഡിഎച്ച്ഡിയുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിനയ് ഫോർട്ട്. മകന്റെ അവസ്ഥ തിരിച്ചറിഞ്ഞതോടെ പ്രയോറിറ്റികള്‍ മാറിയെന്നും അവന്റെ ജീവിതം എങ്ങനെ ഈസിയാക്കാം എന്നതിനെ കുറിച്ചാണ് താൻ കൂടുതൽ ചിന്തിക്കുന്നതെന്നും വിനയ് പറഞ്ഞു.
‘ എന്റെ മകന് ഒമ്പത് വയസായി. അവന്റെ അവസ്ഥ തിരിച്ചറിയും മുമ്പ് ഞാന്‍ അത്ര കണ്ട് അവന്റെ വളര്‍ച്ചയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. മകന് എഡിഎച്ച്ഡിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രയോറിറ്റികള്‍ മാറി. സാധാരണ കുട്ടികള്‍ക്ക് കൊടുക്കേണ്ടതിനേക്കാള്‍ കൂടുതൽ ശ്രദ്ധ അവന് കൊടുക്കേണ്ടതായുണ്ട്. എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛനൊക്കെ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു.
ഇപ്പോൾ എന്റെ ജീവിതത്തിന്റെ പ്രയോറിറ്റി മോന്റെ ഭാവിയാണ്. ഈ സ്പെക്ട്രത്തിലുള്ള ആളുകളെ കുറിച്ച് ഞാൻ മുമ്പ് പഠിച്ചിട്ടില്ല. ഞാൻ ഒരു പോസ്റ്റ് ഗ്രാജുവേറ്റാണ്. എന്നിരുന്നാലും എഡിഎച്ച്ഡി, ഓട്ടിസം എന്നിവയെ കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ദിവസവും കൂടുതല്‍ പഠിക്കാനാണ് ശ്രമം.എന്റെ ചെറുപ്പകാലത്തും ഇത്തരം അവസ്ഥയിലുള്ള കുട്ടികള്‍ എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. മടിയന്‍മാരെന്ന് പറഞ്ഞാണ് അന്ന് അവരെ സമൂഹം ട്രീറ്റ് ചെയ്തിരുന്നത്. ഈ സാഹചര്യം എന്റെ മകന് നേരിടേണ്ടി വരരുത്.
മോന്റെ ജീവിതം എങ്ങനെ സാധാരണ പോലെ ആക്കാമെന്നാണ് എന്റെ ലൈഫിന്റെ പര്‍പ്പസ് എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഏറ്റവും നന്നായി അവനെ എജ്യുക്കേറ്റ് ചെയ്യുക. ഏറ്റവും നന്നായി അവനെ ഇന്റിപെന്റന്റാക്കുക. ഹാപ്പിനെസ് നിറഞ്ഞൊരു ലൈഫ് അവന് ഉണ്ടാക്കി കൊടുക്കുക എന്നതാണ് എന്റെ പ്രയോറിറ്റി ഇപ്പോൾ. നമ്മുടെ സമൂഹത്തിന് ഈ അവസ്ഥയെക്കുറിച്ച് അറിയില്ല.‘ എന്നും വിനയ് ഫോർട്ട് പറയുന്നു.
കുട്ടികളിലും അപൂർവമായി മുതിർന്നവരിലും കാണപ്പെടുന്ന ഒരു നാഡീവ്യൂഹ വികസന തകരാറാണ് എഡിഎച്ച്ഡി. ഇത് മസ്തിഷ്കത്തിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരിക, എളുപ്പത്തിൽ ശ്രദ്ധ തെറ്റുക, നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതിരിക്കുക, നിത്യ ജീവിതത്തിലെ കാര്യങ്ങൾ മറന്നുപോകുക എന്നിവ ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്.