Samskriti

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

Published by
യു. പ്രഭാകരന്‍

ദ്വാപരയുഗത്തില്‍ അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ അത്ഭുതകരമായ ഒരു പ്രതിഭാസമായി നമ്മുടെ ഹൃദയത്തില്‍ തുളുമ്പി നില്‍ക്കുന്നു. കല്‍ത്തുറുങ്കിലായിരുന്നു ജനനം. മാതാപിതാക്കള്‍ കംസന്റെ തടവറയിലായിരുന്നു. ജനിക്കുന്നതിന് മുന്‍പുതന്നെ ആ കുട്ടി സ്വന്തം അച്ഛനമ്മമാരോട് പറഞ്ഞു. ‘നിങ്ങള്‍ ധൈര്യമായിരിക്കൂ, നിങ്ങളുടെ പാരതന്ത്ര്യം താത്കാലികം മാത്രം. നിങ്ങളുടെ ഈ ദുഃഖവും, തമസ്സുമെല്ലാം അകലുന്നു. ഞാന്‍ നിങ്ങളെ പ്രകാശത്തിലേക്ക് നയിക്കുകയാണ്.’ അങ്ങനെ ഈ ഭാരതഭൂമിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞും മാതാപിതാക്കളുടെ പ്രതീക്ഷയും പ്രകാശവുമാകണമെന്ന് കണ്ണന്‍ ഉദ്ബോധിപ്പിച്ചു.

കുട്ടിയായിരിക്കുമ്പോള്‍തന്നെ, പൂതനയേയും, അഘാസുരനേയും, ബകാസുരനേയും, ശകടാസുരനേയും, തൃണാവര്‍ത്തനേയും അമര്‍ച്ച ചെയ്തുകൊണ്ട് ബാലകരുടെ രക്ഷകനായി. ഘോരമായ വിപത്തുകള്‍ സമാജം നേരിടുമ്പോള്‍ മുന്‍പില്‍ നിന്നുകൊണ്ട് അവയെ നേരിടാന്‍ കണ്ണന്‍ നമ്മെ പഠിപ്പിച്ചു. കോരിച്ചൊരിയുന്ന പേമാരിയില്‍ നിന്ന് ജനങ്ങളേയും ഗോക്കളേയും മറ്റ് പക്ഷിമൃഗാദികളേയും രക്ഷിക്കാന്‍ ഗോവര്‍ദ്ധന പര്‍വ്വതമെടുത്തുയര്‍ത്തിക്കൊണ്ട് ഇച്ഛാശക്തിയുടെ വിരല്‍ത്തുമ്പില്‍ ഉയരാത്ത മഹാപര്‍വ്വതം പോലുമില്ല എന്ന് നമുക്ക് കാണിച്ചുതന്നു. അമ്പാടിയിലെ ജനങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ജീവജലം നല്‍കിയിരുന്ന കാളിയനെ സ്വയം നേരിട്ടുകൊണ്ട് വിഷം നിറഞ്ഞ അഹന്തയുടെ പത്തികള്‍ താഴ്‌ത്തപ്പെടേണ്ടതാണെന്ന പാഠവും നമ്മെ പഠിപ്പിച്ചു.

‘ധ്വസ്ത ഭുവനമാം ദൗഷ്ട്യമേ നിന്‍തല
യെത്ര പരത്തിയുയര്‍ത്തിയാലും
ഇക്കര്‍മ്മഭൂമിതന്‍ പിഞ്ചുകാല്‍ പോരുമേ
ചിക്കെന്നതൊക്കെ ചവിട്ടിത്താഴ്‌ത്താന്‍’

മഹാകവി വള്ളത്തോളിന്റെ ഈ വരികള്‍ മതി ഭഗവാന്‍ ശ്രീകൃഷ്ണനേയും, കൃഷ്ണനിലൂടെ ഒരു തലമുറ സ്വീകരിക്കേണ്ട ജീവിതദര്‍ശനത്തേയും മനസ്സിലാക്കാന്‍. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ വരുന്ന ദുഷ്ടശക്തി എത്ര ഉയരത്തില്‍ പത്തി വിടര്‍ത്തിയാലും ഈ കര്‍മ്മഭൂമിയിലെ പിഞ്ചുകാല്‍ മതി ദുഷ്ടതയെ ചവിട്ടിത്താഴ്‌ത്താന്‍. അന്തിമ വിജയം നന്മക്കായിരിക്കും. ഇന്നത്തെ മായാലോകത്തില്‍ സ്വകര്‍ത്തവ്യം മറന്നു നില്‍ക്കുന്ന തലമുറയ്‌ക്ക് കൃഷ്ണന്‍ നല്‍കുന്ന സന്ദേശമാണിത്. മാനവന്‍ അവബോധ സാമര്‍ത്ഥ്യത്തോട് ചേര്‍ന്നവനാണ്. മുന്‍പില്‍ കാണുന്ന പ്രലോഭനങ്ങളേയും പ്രതിസന്ധികളേയും മനസ്സിലാക്കാന്‍ അവന് മാര്‍ഗ്ഗദര്‍ശി മായാലോകത്തെ വിജയിച്ച ഭഗവാനാണ്.

‘മായവിട്ടുണരൂ…മാനവനായി വളരൂ…’
എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. മായ എന്നാല്‍ ഇല്ലാത്തതിനെ ഉള്ളതുപോലെയും നശ്വരമായതിനെ ശാശ്വതമെന്നും കരുതുന്ന തെറ്റായ ബോധമാണ്. കുട്ടികളുടെ അമിതമായ ഡിജിറ്റല്‍ ഉപയോഗം ഇന്ന് വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. വലിയൊരു വിഭാഗം കുട്ടികളും യുവാക്കളും ഇന്റര്‍നെറ്റിന് അടിമകളാണ്. അവരില്‍ അക്രമവാസനകളും പഠനവൈകല്യങ്ങളും ആത്മഹത്യാ പ്രവണതകളും ആപത്കരമായ വിധത്തില്‍ പെരുകിവരുന്നു. പഠനപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളിലും സാമൂഹികബന്ധങ്ങളിലുംവരെ വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. ഫോണില്‍ സമയം ചെലവിടുന്നതിനാല്‍ പരസ്പരം സംസാരിക്കാന്‍ പോലും മറന്നുപോകുന്ന കുടുംബങ്ങളുണ്ട്. കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിന് മാതൃക കാണിക്കേണ്ടത് അച്ഛനമ്മമാരും മുതിര്‍ന്നവരുമാണ്. ഇന്റര്‍നെറ്റിന്റെ മായാലോകത്തില്‍ സര്‍വ്വം മറന്നിരിക്കുന്ന കുട്ടികളെ ജീവിതത്തിന്റെ നിറവിലേക്ക് വിളിച്ചുണര്‍ത്തിയേ മതിയാകൂ. അതുമാത്രം പോര, മനുഷ്യനില്‍ നിന്ന് മാനവനാക്കി അവനെ വളര്‍ത്തുകയും വേണം. മനുഷ്യനായി ജനിച്ചതുകൊണ്ട് മാത്രം മാനവനാകുന്നില്ല. അതിന് സംസ്‌കാരം ആവശ്യമാണ്. സ്വന്തം നാടും, ആചാര മര്യാദകളും ആദര്‍ശമൂല്യങ്ങളും തിരിച്ചറിഞ്ഞ് വളരുമ്പോഴാണ് മനുഷ്യന്‍ മാനവനാകുന്നത്. ശിശുവായിരിക്കുമ്പോഴേ വിഷവും അമൃതും സ്വയം തിരിച്ചറിയാനുള്ള വിവേകം സ്വയം ആര്‍ജ്ജിച്ച, വെല്ലുവിളികളെയെല്ലാം സ്വയം നേരിട്ട, വിശ്വമാനവനായി വളര്‍ന്ന നമ്മുടെ അമ്പാടിക്കണ്ണന്‍… ഇന്നത്തെ വിരല്‍ത്തുമ്പിലെ വിസ്മയലോകത്തുനിന്ന് ഉണരാനും ഉയരാനും മായാവിനോദനായ ഭഗവാന്റെ ജീവിതം നമുക്ക് വഴികാട്ടിയാണ്.

ഓടക്കുഴലും കാലിക്കോലും കൈയിലേന്തി ഗോക്കളെമേച്ച്, കലപ്പ തോളിലേന്തിയ ബലരാമനോടൊപ്പം ലീലകളാടിയ ആ ഗോപാലകൃഷ്ണന്‍ ഗോസംരക്ഷകനും പ്രകൃതിസംരക്ഷകനുമായി തന്റെ ബാല്യം ചെലവഴിച്ചു. മാതാപിതാക്കളേയും ഗുരുജനങ്ങളേയും സതീര്‍ത്ഥ്യരേയും ഉള്ളറിഞ്ഞ് സ്നേഹിക്കണമെന്നും, ധര്‍മ്മപക്ഷത്തു നില്‍ക്കുന്ന സജ്ജനങ്ങളെ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നും, സഹോദരിമാരുടെ മാനവും മഹത്വവും കാത്തുസൂക്ഷിക്കുവാനുള്ള കടമ നമുക്കുണ്ടെന്നും കണ്ണന്‍ നമുക്ക് കാണിച്ചു തന്നു. മഞ്ഞപ്പട്ടുടുത്ത്, പീലിചൂടി, പൊന്നോടക്കുഴലൂതി നടന്ന ആ ഉണ്ണിക്കണ്ണന്‍ ഒടുവില്‍ കുരുക്ഷേത്രഭൂമിയില്‍ ധര്‍മ്മാധര്‍മ്മ യുദ്ധരംഗത്ത് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം സുദര്‍ശനചക്രധാരിയായി നിലയുറപ്പിച്ചതും, മനുഷ്യസഹജമായ ദൗര്‍ബല്യത്താല്‍ പിന്തിരിയാനൊരുങ്ങുന്ന പാര്‍ത്ഥനെ പ്രബുദ്ധമാക്കുവാന്‍ ദിവ്യാമൃതമായ ഭഗവത്ഗീത ചൊരിഞ്ഞതും നാം കണ്ടു. താത്വിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ലോകത്തിന് ഈ യുഗസന്ധ്യയിലെ പ്രകാശനാളമാണ് ഈ ദിവ്യഗീത.

കുരുക്ഷേത്രയുദ്ധാവസരത്തില്‍ ധൃതരാഷ്‌ട്രരോടായി ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച സഞ്ജയന്‍ ആനന്ദപൂര്‍വ്വം പറയുന്നു: ‘എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ ധനുര്‍ധരനായ പാര്‍ത്ഥനുണ്ടോ, അവിടെ ഐശ്വര്യവും വിജയവും നീതിയും ഉണ്ടാകും’. യോഗേശ്വരനായ ശ്രീകൃഷ്ണന്‍ നമ്മോടൊപ്പമുണ്ട്. ഉണര്‍ന്നെണീറ്റ് ധര്‍മ്മസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ നമ്മെ പ്രതീക്ഷിക്കുകയാണിന്ന്.

ഇന്ന് ശ്രീകൃഷ്ണജയന്തി ബാലദിനം. മലയാളമണ്ണില്‍ പിറവിയെടുത്ത് അന്‍പതാണ്ടുകളായി, ശ്രീകൃഷ്ണനെ ആദര്‍ശപുരുഷനായി സ്വീകരിച്ച്, കുട്ടികളുടെ സര്‍വ്വതോന്മുഖമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ എണ്ണിയാല്‍ തീരാത്ത ബാലികാബാലന്മാര്‍ കണ്ണന്റെ പിറന്നാളാഘോഷത്തിനായി ഉണ്ണിക്കണ്ണന്മാരും, ഗോപീഗോപന്മാരും, പുണ്യപുരാണ പുരുഷന്മാരുമായി അണിഞ്ഞൊരുങ്ങുകയായി. സര്‍വ്വൈശ്വര്യപ്രദായകനായ ആ ഉണ്ണിക്കണ്ണന്റെ ജന്മദിനാഘോഷത്തില്‍, ആ കൃഷ്ണചൈതന്യപ്രഭയില്‍ മറ്റെല്ലാം മറന്ന് നമുക്ക് പങ്കുചേരാം…