India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

Published by
ഷാജന്‍ സി. മാത്യു

114 റഫാല്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ (എംആര്‍എഫ്എ) വാങ്ങുന്നതിനു ഫ്രാന്‍സുമായുള്ള കരാര്‍ അന്തിമഘട്ടത്തില്‍ എത്തിയത് നമ്മുടെ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നവീകരണത്തിനുള്ള കാത്തിരിപ്പിന് അറുതി വരുത്തുന്നു. ഇതില്‍ 94 എണ്ണം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച് എ എല്‍) മേല്‍നോട്ടത്തില്‍ ഭാരതത്തില്‍ നിര്‍മിക്കും. തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ചതിനു ശേഷം പ്രതിരോധ മേഖലയില്‍ രാജ്യത്തിന്റെ വലിയൊരു ചുവടുവയ്‌പായിരിക്കും ഇത്.

എംആര്‍എഫ്എ സ്വന്തമാക്കാനുള്ള വ്യോമസേനയുടെ ആശയം 2000ല്‍ ആരംഭിച്ചതാണ്. വളരെ നീണ്ട കാത്തിരിപ്പിനും മടുപ്പിക്കുന്ന ഷോര്‍ട് ലിസ്റ്റിംഗ് പ്രക്രിയയ്‌ക്കും ശേഷം, 2007 ആഗസ്തില്‍ റാഫേല്‍ (ഡസോള്‍ട്ട്), യൂറോഫൈറ്റര്‍ (യൂറോപ്യന്‍ കണ്‍സോര്‍ഷ്യം), എഫ്16 (ലോക്ക്ഹീഡ് മാര്‍ട്ടിന്‍), എഫ്18 (ബോയിംഗ്), ജെഎഎസ് 39ഗ്രിപെന്‍ (സാബ്), മിഗ്35 (മിഗ്) എന്നിവയെ ചുരുക്കപ്പട്ടികയിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസൈന്‍ മുതല്‍ ഡിസ്പോസല്‍ വരെയുള്ള ചെലവുകളും പ്രവര്‍ത്തനക്ഷമതയും കണക്കിലെടുത്താണ് ഈ പട്ടിക ഉണ്ടാക്കിയത്.

കുറ്റമറ്റ ഫ്ലൈറ്റ് പരീക്ഷണങ്ങള്‍ക്ക് ശേഷം റഫാലും യൂറോഫൈറ്ററും ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍നിന്ന് 2013 ല്‍ റഫാലിനെ തെരഞ്ഞെടുത്തു. പക്ഷേ, കരാറിലെത്താന്‍ കഴിഞ്ഞില്ല. മൂന്ന് കാരണങ്ങളാണ് അതിനുള്ളത്.

1. കരാറിന്റെ ഭീമാകാരമായ വലുപ്പം (2530 ബില്യണ്‍) മൂലം ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. അഴിമതിയുടെ സാധ്യതകളും പല ദിക്കില്‍നിന്നും ചൂണ്ടിക്കാട്ടി. അത് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ തളര്‍ത്തി. ആ സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹം തയാറായില്ല.

2. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും വളരെയേറെ വിവാദമായ കരാറിന് ഉടനെ അംഗീകാരം നല്‍കാന്‍ തയാറായില്ല.

3. 2007ല്‍ ഭാരതവും റഷ്യയും തമ്മില്‍ ഒപ്പുവച്ച ഫ്യൂച്ചറിസ്റ്റിക് അഞ്ചാം തലമുറ യുദ്ധവിമാന (എഫ്ജിസിഎ) സഹവികസന പദ്ധതിയായിരുന്നു മറ്റൊരു വശം. എച്ച്എഎല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് ഫ്രാന്‍സിനേക്കാള്‍ പ്രിയം റഷ്യയോടായിരുന്നു. ഇതിനിടെ, ആദ്യത്തെ 18 വിമാനങ്ങള്‍ക്കുശേഷം ഭാരതം നിര്‍മിക്കുന്ന 108 വിമാനങ്ങള്‍ക്കു ഗ്യാരണ്ടി നല്‍കാന്‍ ഫ്രഞ്ചുകാര്‍ വിസമ്മതിച്ചു. പക്ഷേ, റഷ്യയുമായി ചേര്‍ന്നുള്ള സഹവികസന സംവിധാനത്തില്‍ പുരോഗതിയില്ലെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തതോടെ, 2018ല്‍ ഭാരതത്തിന് റഷ്യയുമായുള്ള എഫ്ജിസിഎ കരാര്‍ നിര്‍ത്തലാക്കേണ്ടിവന്നു.
ഫ്രാന്‍സുമായി 20 റഫാല്‍ വിമാനങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും 94 വിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മിക്കുന്നതിനുമായി നിലവിലുള്ള കരാര്‍ ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. 2016ല്‍ 36 റാഫേല്‍ എ3 വിമാനങ്ങള്‍ക്കുള്ള കരാര്‍ ഫ്രാന്‍സുമായി ഉണ്ടാക്കി. കരാര്‍ അട്ടിമറിക്കാന്‍ പല ശക്തികള്‍ ശ്രമിച്ചിട്ടും മോദി സര്‍ക്കാര്‍ ഉറച്ചുനിന്നു വിമാനങ്ങള്‍ വാങ്ങി. ഇന്ത്യന്‍ നാവികസേനയ്‌ക്കായി വരാനിരിക്കുന്ന 29 റാഫേല്‍ എം വിമാനങ്ങള്‍ എത്തുന്നതോടെ, പ്രവര്‍ത്തന, പരിശീലന, സാങ്കേതിക ആവാസവ്യവസ്ഥ സജ്ജമാകും.

2. 114 വിമാനങ്ങള്‍ക്കായുള്ള നിലവിലെ കരാര്‍ വലിയ മൂല്യമുള്ളതാണ്, 94 വിമാനങ്ങളുടെ ഒരു വലിയ പങ്ക് ഭാരതത്തില്‍ നിര്‍മിക്കും, ഇത് സ്വകാര്യ മേഖല ഉള്‍പ്പെടെ ഒന്നിലധികം പങ്കാളികള്‍ക്ക് സാധ്യത തുറക്കുന്നു. അടുത്ത ഘട്ടത്തില്‍ ഭാരതം കൂടുതല്‍ റഫാലുകളുടെ നിര്‍മാണകേന്ദ്രമായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

3. നിലവിലെ കരാറിന്റെ അവസാന ഘട്ടത്തില്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകളായ എ4, ഒരുപക്ഷേ എ5 എന്നിവ ഫ്രഞ്ചുകാര്‍ വാഗ്ദാനം ചെയ്യുമെന്ന് ഭാരതം പ്രതീക്ഷിക്കുന്നു.

4. ഭാരതം-ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ കരുത്തു കണക്കിലെടുക്കുമ്പോള്‍, ബ്രഹ്‌മോസ്, അസ്ത്ര തുടങ്ങിയ നൂതന ഇന്ത്യന്‍ ആയുധങ്ങള്‍ റഫാല്‍ പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

5. റഫാല്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടുന്ന സ്വകാര്യ കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ശക്തമായ ഒരു കണ്‍സോര്‍ഷ്യം ഉണ്ടാകാനുള്ള സാധ്യതയും ഈ കരാറിനുണ്ട്. ഇത് ഭാരതത്തിന്റെ ഭാവി പദ്ധതികള്‍ക്ക് അനുഗുണമാണ്.

രാജ്യത്തിന്റെ പ്രതിരോധ വ്യാവസായിക ആവാസവ്യവസ്ഥയെ സാധാരണത്വത്തില്‍നിന്ന് പുറത്തുകൊണ്ടുവന്ന് ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് റഫാല്‍ കരാര്‍ രൂപകല്‍പ്പന ചെയ്തത്.

നിരുപദ്രവകരമായ കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നവരെയും അലമാരയില്‍ അസ്ഥികൂടങ്ങള്‍ തിരയുന്നവരെയും അവഗണിച്ചുകൊണ്ട് ഇത്തവണ, ഫ്രാന്‍സുമായുള്ള റഫാല്‍ ഇടപാടിനെ ഒരു വ്യോമസേന പദ്ധതിയായി കണക്കാക്കാതെ, ദേശീയ പ്രാധാന്യമുള്ള ഒരു ചുവടുവയ്‌പായി മാറ്റുന്നതിന്റെ സൂചനയാണ് ദല്‍ഹിയില്‍നിന്നു ലഭിക്കുന്നത്.

 

Recent Posts