
ന്യൂഡൽഹി : 16 വർഷക്കാലം സ്വന്തം ജനത്തിനുവേണ്ടി ഭക്ഷണമില്ലാതെ പോരാടിയ വ്യക്തി എന്ന പേരിലാണ് ഇറോം ശർമിള അറിയപ്പെടുന്നത്. അഫ്സ്പ എന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇറോം ശർമിളയുടെ സമരം. നിരാഹാരം തുടങ്ങുമ്പോള്‍ ഇറോം ശര്‍മിളയ്‌ക്ക് 28 വയസ്സായിരുന്നു.
ആഹാരവും വെള്ളവുമില്ലാതെ തുടരുന്ന സമരം മരണത്തിലേ കലാശിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍, ആത്മഹത്യാക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ കുഴലിട്ട് നിര്‍ബന്ധപൂര്‍വം ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു. 2016 വരെ നീണ്ട ദീര്‍ഘ സമരത്തിനൊടുവില്‍ ഇറോം ശര്‍മിള പിന്‍മാറി. ഇറോം ശർമ്മിള ജനങ്ങൾക്കായാണ് പോരാടിയതെങ്കിൽ ഇന്ന് സോനം വാങ്ചുക്കിന്റെ ലക്ഷ്യം രാഷ്‌ട്രീയം മാത്രമാണെന്ന് വ്യക്തമാണ്.
ലഡാക്ക് കലാപത്തിന്റെ സൂത്രധാരനാണ് സോനം വാങ്ചുക് . ലഡാക്കിലെ കലാപത്തിന് പ്രേരകമായത് സോനം വാങ്ചുകിന്റെ പ്രസംഗങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം 2025 ൽ വ്യക്തമാക്കിയിരുന്നു. അക്രമ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നും വാങ്ചുകിന്റെ നിരാഹാരവും പ്രതിഷേധവുമാണ് കലാപത്തിന് കാരണമായത് . അദ്ദേഹത്തിന്റെ നിരാഹാരവും പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടിരുന്നു. അറബ് വസന്തം, നേപ്പാൾ കലാപം എന്നിവ പോലെ ഇവിടെയും വേണം എന്ന തരത്തിലായിരുന്നു പ്രസംഗങ്ങൾ.
ഇയാളുടെ നിയന്ത്രണത്തിലുള്ള എൻജിഒകളുടെ വിദേശഫണ്ടിംഗ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (HIAL), സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്നിവയുടെ ലൈസൻസാണ് മരവിപ്പിച്ചത്.
വാങ്ചൂക്കിന്റെ വിദേശ ബന്ധവും ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് . കഴിഞ്ഞ വർഷം ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് സമാനമായ പദ്ധതിയിൽ പങ്കെടുക്കാനാണ് പോയതെന്നാണ് പറയുന്നതെങ്കിലും അതും സംശയനിഴലിലാണ്.
കൂടാതെ ബംഗ്ലാദേശ് സർക്കാരിന്റെ ഇടക്കാല തലവൻ മുഹമ്മദ് യൂനുസിന് ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. നേപ്പാളിലും ബംഗ്ലാദേശിലും അടുത്തിടെ നടന്ന യുവ ജനപ്രക്ഷോഭ മോഡലാണ് ഇവർ ലക്ഷ്യമിട്ടത്.