തിരുവനന്തപുരം: വയനാട് കനത്ത മഴയെത്തുടർന്ന് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം തുരങ്കപ്പാത നിർമാണ മേഖലയിൽ മണ്ണിടിച്ചിലിലുണ്ടായതിന് പിന്നാലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാടിനുപുറമെ കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും കാണാതായവരിൽ ഉൾപ്പെടുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ വികാസ് കുമാർ, രജനീഷ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എസ്റ്റേറ്റുകളിലെ പാടികളിൽ താമസിക്കുന്നവരെയും നാട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇവർക്കായി അടുത്തുള്ള സ്കൂളുകളിൽ ഇതിനകം തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊതുജനങ്ങളും മറ്റുള്ളവരും ദുരന്തസ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
















