Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

നോര്‍വ്വെ ചെസ്സില്‍ രണ്ടാമതും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വീഴ്ത്തി പ്രജ്ഞാനന്ദ. ക്സാസിക് ഗെമിയില്‍ തന്നെ കാള്‍സനെ തോല‍്പിച്ചതുകൊണ്ട് പ്രജ്ഞാനന്ദയ്ക്ക് മൂന്ന് പോയിന്‍റുകള്‍ ലഭിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ രണ്ടാമതും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രജ്ഞാനന്ദ. ക്സാസിക് ഗെമിയില്‍ തന്നെ കാള്‍സനെ തോല‍്പിച്ചതുകൊണ്ട് പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് പോയിന്‍റുകള്‍ ലഭിച്ചു.

രണ്ട് തവണ ക്ലാസിക് ഗെയിമില്‍ തന്നെ തോറ്റത് കാള്‍സന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. മാത്രമല്ല, കാള്‍സനെ ജന്മാനാടാണ് നോര്‍വ്വെ എന്നതിനാല്‍ നാട്ടുകാര്‍ക്ക് മുന്‍പിലെ തുടരെത്തുടരെയുള്ള തോല്‍വിയില്‍ മുഖം നഷ്ടപ്പെട്ട നിലയിലാണ് കാള്‍സന്‍. ഇതേ ടൂര്‍ണ്ണമെന്‍റില്‍ അമേരിക്കന്‍ താരമയ വെസ്ലി സോയും കാള്‍സനെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ചിരുന്നു.

ഈ വിജയത്തോടെ പ്രജ്ഞാനന്ദയ്‌ക്ക് 12 പോയിന്‍റായി. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രഞ്ച് താരം അലിറെസ ഫിറൂഷയ്‌ക്ക് 14 പോയിന്‍റാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വെസ്ലി സോയ്‌ക്ക് 13 പോയിന്‍റും. ഇനി രണ്ട് റൗണ്ട് കൂടി ബാക്കിയുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ക്ലാസിക് ഗെയിമില്‍ തന്നെ വിജയിച്ചാല്‍ പ്ര‍ജ്ഞാനന്ദയ്‌ക്ക് കിരീട സാധ്യതയുണ്ട്.

ഫ്രഞ്ച് ഓപ്പണിലായിരുന്നു കറുത്ത കരുക്കള്‍ ഉപയോഗിച്ച് പ്രജ്ഞാനന്ദ കാള്‍സനെ നേരിട്ടത്. പക്ഷെ ആദ്യ എട്ട് നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാള്‍സന്‍ സമ്മര്‍ദ്ദത്തിലായി. പ്രജ്ഞാനന്ദയേക്കാള്‍ അരമണിക്കൂര്‍ പിന്നിലായി കാള്‍സന്റെ ക്ലോക്ക്. ഇത് കാള്‍സന് മേല്‍ സമയസമ്മര്‍ദ്ദമുണ്ടാകി. കുതിരയെ സി3 കള്ളിയിലേക്ക് നീക്കിയ പ്രജ്ഞാനന്ദയുടെ ആറാമത്തെ നീക്കം തെല്ലൊന്നുമല്ല കാള്‍സനെ സമ്മര്‍ദ്ദത്തിലാക്കിയത്. അടുത്ത മൂവ് നടത്താന്‍ 21 മിനിറ്റോളമാണ് കാള്‍സന്‍ ആലോചിച്ചത്. ഇതിനിടെ വൈകാതെ പ്രജ്ഞാനന്ദ ഒരു കാലാളിന്റെ അഡ്വാന്‍റേജ് നേടി. ഇതിനിടെ സമയസമ്മര്‍ദ്ദം കാള്‍സനെ വേട്ടയാടിക്കൊണ്ടിരുന്നു. തുടര്‍ച്ചയായി കാള്‍സന്റെ രാജാവിനെ ആക്രമിച്ചുകൊണ്ടുള്ള പ്രജ്ഞാനന്ദയുടെ നീക്കം ഫലം കണ്ടു. 50ാമത്തെ നീക്കത്തിലാണ് മാഗ്നസ് കാള്‍സന്‍ അടിയറവ് പറഞ്ഞത്.

വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ
ഒരു ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ കാള്‍സനെ തോല്പിക്കുക എന്ന വിശ്വനാഥന്‍ ആനന്ദിന്റെ അപൂര്‍വ്വ റെക്കോഡും പ്രജ്ഞാനന്ദ സ്വന്തമാക്കി. മുന്‍പ് 2007ല്‍ ലിനാറെസ് ടൂര്‍ണ്ണമെന്‍റിലാണ് ആനന്ദ് രണ്ട് തവണ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്.

വിന്‍സെന്‍റ് കെയ്‌മറോട് പരാജയപ്പെട്ടതോടെ ഗുകേഷിന്റെ കിരീടസാധ്യത അസ്തമിച്ചു. ക്ലാസിക്കല്‍ ഗെയിമില്‍ തന്നെയാണ് ഗുകേഷിനെ തോല്‍പിച്ചത്.

കസാഖിസ്ഥാന്‍ താരം ബിബിസാര അസോബയേവയോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് നിരാശപ്പെടുത്തി. ക്ലാസിക് ഗെയിമില്‍ തന്നെയാണ് കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ബിബിസാര ദിവ്യദേശ് മുഖിനെ തോല്‍പിച്ചത്. ഈ വിജയത്തോടെ മൂന്ന് പോയിന്‍റ് കൂടി സ്വന്തമാക്കുക വഴി ബിബിസാരയ്‌ക്ക് 15.5 പോയിന്‍റായി. ദിവ്യയ്‌ക്ക് 13 പോയിന്‍റേ ഉള്ളൂ. ഇതോടെ ദിവ്യയുടെ കിരീടസാധ്യത മങ്ങി.

Recent Posts