Kerala

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കിഫ്ബി നിയമനങ്ങളില്‍ സമഗ്ര പരിശോധനയ്‌ക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നു. വിരമിച്ചവരുടെ പുനര്‍ നിയമനം റദ്ദാക്കും. താത്ക്കാലിക ജീവനക്കാരില്‍ ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നത് അമ്പതിലധികം പേര്‍. അത്തരക്കാരെ ഒഴിവാക്കും. അത്യാവശ്യം ജീവനക്കാരെ മാത്രം നിലനിര്‍ത്താനും നീക്കം.

കിഫ്ബിയെ എങ്ങനെ പരിഷ്‌ക്കരിക്കാമെന്ന് പഠിക്കാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കും. കിഫ്ബിയുടെ പ്രവര്‍ത്തന ഘടന മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. 400 കരാര്‍ ജീവനക്കാരെയാണ് കിഫ്ബി നേരിട്ട് നിയമിച്ചത്. ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററില്‍ മാത്രം 180 പേരാണുള്ളത്.

ചിലര്‍ക്ക് കിഫ്ബിയില്‍ നിന്നും കിഫ്ബിയുടെ ഉടമസ്ഥതയിലുള്ള ആഗോള സാങ്കേതിക കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്‌കോണില്‍ നിന്നും ശമ്പളം ലഭിക്കുന്നുണ്ട്. ഉയര്‍ന്ന തസ്തികകളിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ള, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും ആലോചിക്കുന്നുണ്ട്.

കിഫ്ബിക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാതെ ധനവകുപ്പിന് കീഴിലാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അഞ്ച് വര്‍ഷത്തിനകം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയ്‌ക്കേണ്ടത്. അതിനാല്‍ വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ മാത്രം നടപ്പാക്കാനാണ് നീക്കം.

Recent Posts