Kerala

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരിക്കുകയാണ്. ബക്രീദിന് മുമ്പായി ഉപഭോക്താക്കളിലേക്ക് പണമെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പണമെത്താതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരിക്കുന്നത്. കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന പകുതിയാളുകളിലേക്ക് പോലും പണമെത്തിയിട്ടില്ലെന്നാണ് വിവരം. സഹകരണ ബാങ്കുകള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ ഫണ്ട് വരാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.

ബലിപെരുന്നാളിന് മുമ്പായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും അത് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച തുക പല സഹകരണ ബാങ്കുകളിലും വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ബാങ്കുകളിലേക്ക് മതിയായ പണമെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പണം കൃത്യമായി ലഭിക്കില്ലേ എന്ന ചോദ്യം ഉപഭോക്താക്കള്‍ ചോദിക്കുന്നുണ്ട്. ജീവിതച്ചെലവുകള്‍ക്കായി പെന്‍ഷന്‍ തുക മാത്രമുള്ള ആളുകളാണ് പണം ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായത്. എന്നാല്‍ വൈകാതെ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പെന്‍ഷന്റെ വിതരണവും നിലച്ച മട്ടാണ്. ഏപ്രില്‍ മാസത്തെയും മെയ് മാസത്തെയും ഗഡുവാണ് ലഭിക്കാനുള്ളത്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും മെയ് മാസത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍. രണ്ട് മാസത്തെ ഗഡുക്കള്‍ ഒന്നിച്ചെത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല.

Recent Posts