
ബംഗളുരു: വിവിധ വകുപ്പുകളിലെ കർണാടക സർക്കാർ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം ലഭിക്കുന്നത് വൈകുന്നു. ഏപ്രിൽ 18 ആയിട്ടും പല ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സാധാരണയായി മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ശമ്പളം ലഭിക്കാറുള്ള റവന്യൂ, വിദ്യാഭ്യാസം, പോലീസ്, മൃഗസംരക്ഷണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ ജീവനക്കാരെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. എന്നിരുന്നാലും, സംസ്ഥാനത്തെ ഏകദേശം 6.4 ലക്ഷം ജീവനക്കാരിൽ പലരും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
സ്കൂൾ ഫീസും യൂണിഫോമും വാങ്ങേണ്ട ഈ സമയത്ത് ശമ്പളം വൈകുന്നത് കുടുംബ ബജറ്റുകളെ താളംതെറ്റിച്ചതായി അധ്യാപകർ പറയുന്നു. ശമ്പളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഗ്രാന്റുകൾ അനുവദിക്കുന്നതിലോ റിലീസ് ചെയ്യുന്നതിലോ വലിയ വിടവുണ്ടെന്നാണ് സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ ഒരു ജീവനക്കാരൻ പറയുന്നത്.ഏപ്രിൽ മാസത്തിൽ ഇത്തരം സാങ്കേതിക തടസ്സങ്ങൾ സാധാരണമാണെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ഷഡാക്ഷരി പറഞ്ഞു. ശമ്പളം നൽകാനായി ധനകാര്യ വകുപ്പ് ഗ്രാന്റുകൾ ഭാഗികമായി മാത്രമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു ഭാരവാഹി കുറ്റപ്പെടുത്തി.
ഏപ്രിൽ 9-10 തീയതികളിൽ ചിലർക്ക് ശമ്പളം ലഭിച്ചെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും കാത്തിരിപ്പിലാണ്. സാമ്പത്തിക വർഷാവസാനമുള്ള സാധാരണ കാലതാമസത്തേക്കാൾ കൂടുതൽ ദിവസങ്ങൾ ഇത്തവണ പിന്നിട്ടിരിക്കുകയാണ്.ശമ്പളം വൈകുന്നത് മുൻപെങ്ങും ഇല്ലാത്തതാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏപ്രിൽ 9-ന് നടന്ന ദാവൻഗെരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഗൃഹലക്ഷ്മി പദ്ധതിയിലേക്ക് പണം വകമാറ്റിയതാണ് നിലവിലെ ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. മൂന്ന് മാസത്തോളമായി മുടങ്ങിക്കിടന്ന കുടിശ്ശിക തീർക്കാൻ ഏകദേശം 6,000 കോടി രൂപ സർക്കാർ വകമാറ്റിയതായി പറയുന്നു. ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തിങ്കളാഴ്ചയോടെ കുടിശ്ശിക തീർക്കാൻ കഴിയുമെന്നുമാണ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. സാങ്കേതിക തകരാറുകളും സാമ്പത്തിക പരിമിതികളുമാണ് ശമ്പളം വൈകാൻ കാരണമെന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറയുന്നത്.