Kerala

പശ്ചിമേഷ്യയിലെ യുദ്ധം: ലോകശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖം

Published by
രവീന്ദ്രവര്‍മ്മ അംബാനിലയം

പത്തനംതിട്ട: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഭാരതത്തിന് അഭിമാനമായി കേരളത്തിലെ വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. സമാധാന ചര്‍ച്ചകള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഷിപ്പിങ്ങിന്റെ രക്ഷാകേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുകയാണ്.

ചര്‍ച്ചകള്‍ ഫലം കാണാത്തതും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കുകയും ചെയ്തതോടെ ലോക വ്യാപാരത്തിന്റെ ചരക്ക് നീക്കം വലിയൊരു പ്രതിസന്ധിയിലാണ്. യുദ്ധഭീതിയെ തുടര്‍ന്ന് ദുബായ് തുറമുഖങ്ങളില്‍ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്നില്ല. ഇതോടെ നടുക്കടലില്‍ കുടുങ്ങിയ നൂറിലേറെ കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ ഇപ്പോള്‍ കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട എട്ട് പ്രമുഖ ഷിപ്പിങ് കമ്പനികളാണ് കപ്പലുകള്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് അടുപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്നും വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ദൂരം എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. തുറമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പ്രതിസന്ധിഘട്ടത്തില്‍ കപ്പലുകള്‍ക്ക് വലിയ ആശ്വാസമാണ്. മുംബൈയിലോ മറ്റേതെങ്കിലും തുറമുഖത്ത് എത്തുന്നതിനേക്കാള്‍ 50 മണിക്കൂറിലേറെ യാത്രാസമയം ലാഭിക്കാം എന്നതും 24 മണിക്കൂറും സജീവമായ പ്രവര്‍ത്തനവും വിഴിഞ്ഞത്തിന് അനുകൂല ഘടകങ്ങളാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം 896 കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തുകയും 18.20 ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയുമുണ്ടായി. തുറമുഖത്തിന്റെ പണി പൂര്‍ണതോതില്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ചില പരിമിതികള്‍ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. 2028ല്‍ മാത്രമേ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകൂ.

അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുതല്‍മുടക്കി ഇപ്പോള്‍ നടത്തുന്ന വികസനത്തില്‍ 2000 മീറ്ററിലേക്ക് നീളുന്ന ബര്‍ത്തും നാല് കിലോമീറ്റര്‍ പുലിമുട്ടും സജീവമാക്കുന്നുണ്ട്. ഇതിന്റെ പണി പൂര്‍ത്തിയായാല്‍ ഒരേസമയം അഞ്ച് കൂറ്റന്‍ കപ്പലുകള്‍ നങ്കൂരമിടാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും. ഭാവിയില്‍ ഇന്ധനം നിറയ്‌ക്കാനുള്ള ലിക്വിഡ് ടെര്‍മിനല്‍ കൂടി പൂര്‍ണമാകുന്നതോടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കപ്പല്‍ ഗതാഗതത്തിന്റെ അഭിവാജ്യഘടകമായി വിഴിഞ്ഞം തുറമുഖം മാറും. ഇതുപോലെയുള്ള ആഗോള പ്രതിസന്ധിഘട്ടങ്ങളില്‍ ലോകത്തിനു വിശ്വസിക്കാവുന്ന ഒരു സുരക്ഷിത താവളമായി വിഴിഞ്ഞം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കേരളതീരത്തേക്ക് കടക്കുവാന്‍ കാത്തുനില്‍ക്കുന്ന നൂറോളം കപ്പലുകള്‍.

Recent Posts