World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

പാകിസ്ഥാന്‍ 13000 സൈനികരെ സൗദിയിലേക്ക് അയച്ചതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. ഇറാനെതിരായ കരയുദ്ധത്തില്‍ അറക്കാനാണ് അമേരിക്ക പാകിസ്ഥാന്‍ പട്ടാളക്കാരെ കൊണ്ടുപോയതെന്നാണ് പൊതുവായി ഉയരുന്ന വിമര്‍ശനം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമബാദ്: പാകിസ്ഥാന്‍ 13000 സൈനികരെ സൗദിയിലേക്ക് അയച്ചതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ, പ്രത്യേകിച്ചും സൈനികമേധാവിയായ അസിം മുനീറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. ഇറാനെതിരായ കരയുദ്ധത്തില്‍ അറക്കാനാണ് അമേരിക്ക പാകിസ്ഥാന്‍ പട്ടാളക്കാരെ കൊണ്ടുപോയതെന്നാണ് പൊതുവായി ഉയരുന്ന വിമര്‍ശനം.

13000 പട്ടാളക്കാരെയും 13 മുതല്‍ 20 യുദ്ധവിമാനങ്ങളെയുമാണ് പാകിസ്ഥാന്‍ സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ഈ കരാറിന്റെ ഭാഗമായി ഖത്തറും സൗദിയും ചേര്‍ന്ന് പാകിസ്ഥാന് 500 കോടി ഡോളര്‍ കടമായി നല്‍കും. യുഎഇയുടെ കയ്യില്‍ നിന്നും പാകിസ്ഥാന്‍ 350 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. ഈ തുക യുഎഇ തിരിച്ച് ചോദിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് 500 കോടി ഡോളര്‍ സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും വാങ്ങി പകരം 13000 പാക് സൈനികരെ സൗദിയിലേക്ക് അയച്ചത്. ഈ തുക ഉപയോഗിച്ച് പാകിസ്ഥാന്‍ യുഎഇയുടെ കടം വീട്ടും.

ഇറാനുമായി കരയുദ്ധം തുടങ്ങുമ്പോള്‍ ആദ്യഘട്ടത്തില്‍ പാകിസ്ഥാന്‍ സൈനികരെ ഉപയോഗിക്കുമെന്ന് കരുതുന്നു. പിന്നില്‍ മാത്രമേ യുഎസ് സൈനികര്‍ ഇറങ്ങൂ. ആദ്യം ഇറാന്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന സൈനികര്‍ കൊല്ലപ്പെടുമെന്ന് തീര്‍ച്ച. അതിനാലാണ് പാകിസ്ഥാന്‍ സൈനികരെ അറക്കാനാണ് കൊണ്ടുപോകുന്നതെന്ന വിമര്‍ശനവും പരിഹാസവും ഉയരുന്നത്.

പാക് സര്‍ക്കാരിനെതിരെ പാകിസ്ഥാനുള്ളില്‍ വിമര്‍ശനം രൂക്ഷം

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയും സൈനികമേധാവി അസിം മുനീറിനും എതിരെ പാകിസ്ഥാനുള്ളില്‍ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. സ്വന്തം നിലനില്‍പിന് വേണ്ടി രാജ്യതാല്‍പര്യങ്ങളും രാജ്യത്തിന്റെ പരമാധികാരവും പണയം വെയ്‌ക്കുന്നു എന്നാണ് ഭീഷണി. ഇസ്ലാമിക രാജ്യമായ ഇറാനെതിരായ യുദ്ധത്തില്‍ ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്‍ പട്ടാളക്കാരെ അയച്ചത് അധാര്‍മ്മികമാണെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.  സാമ്പത്തികമായി കടത്തില്‍ മുങ്ങിയതിനാല്‍ അമേരിക്കയുടെ വാടകക്കാരനായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു എന്നും വിമര്‍ശിക്കപ്പെടുന്നു.

Recent Posts