തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെ ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നു. കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനശ്വര ഗാനങ്ങളിലൂടെ പ്രശസ്തയായ ആശാ ഭോസ്‌ലെയുടെ മരണവാര്‍ത്ത സംഗീതപ്രേമികളുടെ പല തലമുറകളെ ദുഃഖത്തിലാഴ്‌ത്തി. മജാ ബാല്‍ എന്ന മറാത്തി ചിത്രത്തിനായി ‘ചലാ ചലാ നവ്ബാല…’ എന്ന ആദ്യ ഗാനം പാടുമ്പോള്‍ ആശയ്‌ക്ക് വെറും 10 വയസ്സായിരുന്നു. തുടക്കത്തില്‍ ചില അടിപൊളി ഗാനങ്ങളാണ് പാടിയിരുന്നതെങ്കിലും ‘ദില്‍ ചീസ് ക്യാ ഹൈ…’ പോലുള്ള ഗസലുകളിലൂടെയും ‘തേരാ മന്‍ ദര്‍പണ്‍ കെഹ് ലായേ…’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളിലൂടെയും അവര്‍ തന്റെ ആലാപന മികവ് തെളിയിച്ചു. മലയാളത്തില്‍ ‘സുജാത’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍…’ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.
മെലഡിയുടെ രാജകുമാരി എന്നറിയപ്പെട്ട ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. പക്ഷേ ചേച്ചിയുടെ നിഴലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ തന്റേതായ വ്യക്തിത്വം സൂക്ഷിച്ചു. ദീദിയോട് എക്കാലവും നന്ദിയും സ്‌നേഹവും ഉണ്ടായിരുന്നെങ്കിലും തനിക്കൊരു സ്വതന്ത്ര അസ്തിത്വം വേണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. സ്വാഭാവികമായും സഹോദരിമാര്‍ തമ്മിലെ മത്സരത്തെക്കുറിച്ചുള്ള കഥകള്‍ വര്‍ഷങ്ങളായി പ്രചരിച്ചുവെങ്കിലും ഇരുവരും ഒരിക്കലും അത് സ്ഥിരീകരിച്ചിട്ടില്ല.
ആളുകള്‍ പലപ്പോഴും ഞങ്ങളെക്കുറിച്ചുള്ള കഥകള്‍ സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ രക്തബന്ധം മറ്റെന്തിനെക്കാളും ശക്തമാണല്ലോ. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ ചടങ്ങില്‍ ഉണ്ടാകുമ്പോള്‍, ചിലര്‍ എന്നെ അവഗണിച്ച് ചേച്ചിയോട് മാത്രം സംസാരിക്കുമായിരുന്നു. പിന്നീട് അത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ആശ പറഞ്ഞത്.
ഇവരുടേത് ഒരു സംഗീത കുടുംബമായിരുന്നു. ഇളയ സഹോദരി ഗായിക ഉഷാ മങ്കേഷ്‌കറാണ്. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറും ശേവന്തി മങ്കേഷ്‌കറും ചേര്‍ന്നതാണ് ഈ പ്രശസ്ത കുടുംബം.
എട്ട് ദശാബ്ദങ്ങള്‍ നീണ്ട സംഗീത ജീവിതത്തില്‍ ഷര്‍മിള ടാഗോര്‍, ആശാ പാരേഖ്, രേഖ, ഉര്‍മിള മണ്ഡോദ്കര്‍, കരിഷ്മ കപൂര്‍, ഐശ്വര്യ റായ് തുടങ്ങി പലതലമുറകളില്‍ പെട്ട നടിമാര്‍ക്കായി ആശാ ഭോസ്‌ലെ പാടി. കുടുംബക്കാരോടൊപ്പം നവതിയാഘോഷിക്കുന്നതിനുപകരം ദുബായ്‌യില്‍ സംഗീത പരിപാടി ലൈവ് നടത്തി വ്യത്യസ്തയാണെന്ന് തെളിയിച്ചു.
‘ഈ പ്രായത്തിലും മൂന്ന് മണിക്കൂര്‍ സ്റ്റേജില്‍ നിന്നു പാടുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഈ ഉന്മേഷത്തിന് എല്ലാവരോടും നന്ദിയുണ്ട്. ശ്വാസം നിര്‍ത്തിയാല്‍ മനുഷ്യന്‍ മരിക്കും. എനിക്ക് സംഗീതം തന്നെയാണ് ശ്വാസം. ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ചിരിക്കുന്നു. ‘സംഗീതം തനിക്ക് ജീവശ്വാസമായിരുന്നെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. തൊട്ടടുത്ത വര്‍ഷം ദുബായ്‌യിലെ സംഗീത പരിപാടിയില്‍ ഹിറ്റ് ഗാനമായ ‘തൗബ തൗബ…’ അവതരിപ്പിച്ചും ആരാധകരെ അത്ഭുതപ്പെടുത്തി. സംഗീത ലോകത്ത് മറ്റേതെങ്കിലും ഗായികയ്‌ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
കാലത്തിന്റെ മാറ്റങ്ങള്‍ അംഗീകരിക്കാനും, അതിനൊപ്പം സഞ്ചരിക്കാനും കഴിഞ്ഞ ഗായികയായിരുന്നു ആശ. സമൂഹ മാധ്യമങ്ങളില്‍ ഈ ഗായികയെ ദശലക്ഷങ്ങളാണ് പിന്തുടര്‍ന്നത്. രണ്ടുതവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആശ ഭോസ്‌ലെയെ സിനിമ മേഖലയിലെ ഏറ്റവും ഉന്നതമായി കരുതപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയും രാജ്യം ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പദ്മ വിഭൂഷണും ലഭിച്ചു. 2022 ലെ ‘ലൈഫ്‌സ് ഗുഡ്’ എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്.
കഴിഞ്ഞ വര്‍ഷം, തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും, ചരിത്രപ്രധാനമായ അനുകൂല വിധി നേടുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
സംഗീത ജീവിതത്തിനപ്പുറം സങ്കടങ്ങള്‍ നിറഞ്ഞ ദാമ്പത്യജീവിതമാണ് അവര്‍ക്ക് കാലം സമ്മാനിച്ചത്. പക്ഷേ സംഗീതവുമായുള്ള ബന്ധം ഒരിക്കലും കൈവിട്ടില്ല. പതിനാറാം വയസ്സില്‍ ഗണപത് റാവു ഭോസ്‌ലെയുമായുള്ള വിവാഹത്തില്‍ മൂന്ന് മക്കളുണ്ടായെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞു. ആശയുടെ വ്യക്തിജീവിതം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം സംഗീതസംവിധായകന്‍ ആന്‍.ഡി. ബര്‍മനെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് ഭാരതീയ സംഗീതത്തില്‍ അപൂര്‍വ്വമായ കൂട്ടുകെട്ടായി മാറി. ഈ ബന്ധത്തില്‍ മക്കളുണ്ടായിരുന്നില്ല.
ആശ ഭോസ്‌ലെയുടെ രണ്ടുമക്കള്‍ക്ക് അകാല മൃത്യു സംഭവിച്ചു. ഇളയമകന്‍ ആനന്ദ് മാത്രമാണ് ജീവിച്ചിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും ഈ അനശ്വര ഗായിക ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. ഒരിക്കലും അവസാനിക്കാത്ത ആ നാദധാരയ്‌ക്ക് മുന്നില്‍ ശതകോടി പ്രണാമം.















