വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമാകുന്നതിനിടെ ഇറാനിലേക്ക് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ എത്തിക്കാൻ ചൈന തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് സി.എൻ.എൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തോളിൽ വച്ച് ഉപയോഗിക്കാവുന്ന ‘മാൻപാഡ്സ്’ (മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്) എന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് ഇറാനിലേക്ക് എത്താൻ സാധ്യത. മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരനാക്കി ആയുധങ്ങൾ കൈമാറാനാണ് പദ്ധതി എന്നതും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയോ ചൈനയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഇറാൻ നേരിടുന്ന വ്യോമാക്രമണങ്ങൾക്കിടയിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേൽ–അമേരിക്ക സംയുക്താക്രമണങ്ങളിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ ഫോറൻസിക് മെഡിസിൻ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 3,375 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
ഇസ്ലാമാബാദിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് ശേഷം പ്രതികരിക്കവേ, പ്രധാന വിഷയങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്നും ഇറാനിൽ നിന്നുള്ള ആണവ ഉറപ്പുകൾ തൃപ്തികരമല്ലെന്നും വ്യക്തമാക്കി. സമാധാനപരമായ പരിഹാരം ലക്ഷ്യമിട്ടിരുന്നുവെങ്കിലും, പുരോഗതി ഉണ്ടാകാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് അമേരിക്കയെ വിമർശിച്ചു. മുൻകാല യുദ്ധാനുഭവങ്ങൾ കാരണം അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ലെന്നും, അതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ കടുത്ത സാമ്പത്തിക-സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാൻ വഴങ്ങാത്ത പക്ഷം നാവിക ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. ഇതിലൂടെ ഇറാന്റെ എണ്ണ കയറ്റുമതി പൂർണമായും തടയാനുള്ള നീക്കമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട നിലപാടുകളും സംബന്ധിച്ച് അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി. അമേരിക്കയുടെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ അധികൃതർ ആരോപിച്ചു.
ചൈനയുടെ സാധ്യതയുള്ള സൈനിക പിന്തുണയും അമേരിക്കയുടെ ഉപരോധ നീക്കങ്ങളും പശ്ചിമേഷ്യയിൽ പുതിയ ശക്തിസമവാക്യങ്ങൾക്ക് വഴിവയ്‌ക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മേഖലയിൽ കൂടുതൽ രാജ്യങ്ങൾ ഈ സംഘർഷത്തിൽ ഉൾപ്പെടാനുള്ള സാധ്യതയും അന്താരാഷ്‌ട്ര സമൂഹം ആശങ്കയോടെ നിരീക്ഷിക്കുകയാണ്.
















