മണിപ്പൂര്‍ കലാപത്തിന്റെ സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആ വിഷയം ഇനി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ പറ്റാതായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധാരണ ക്രിസ്ത്യാനികളെ പൊട്ടന്മാര്‍ ആക്കാനുള്ള മറ്റൊരു വിഷയമായി എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമഭേദഗതി മാറി. വിശുദ്ധവാരത്തിന്റെ തുടക്കമായ ഓശാന ഞായറാഴ്ച വിശ്വാസികള്‍ക്ക് വചന സന്ദേശം നല്‍കേണ്ടതിന് പകരം ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതികരണം. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അത് ഏറ്റെടുത്തു. സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ആതുരസേവനം, മതപരമായ കാര്യങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കായി വിദേശത്തുനിന്ന് സംഭാവനകള്‍ സ്വീകരിച്ച് ഭാരതത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഈ നിയമത്തിലുള്ളത്. ഇത്തരം ഫണ്ട് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ, തെരഞ്ഞെടുപ്പിന് വേണ്ടിയോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റു നിര്‍ദ്ദിഷ്ട ഗ്രൂപ്പുകള്‍ക്കോ കൈമാറ്റം ചെയ്തു ഉപയോഗിക്കാന്‍ പാടില്ല. അതാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നുകൂടി പരിഷ്‌കരിച്ചിരിക്കുന്നത്.
1976ല്‍ നിലവില്‍ വന്നതും 2010ല്‍ പരിഷ്‌കരിക്കപ്പെട്ടതുമായ ഈ നിയമത്തിന് ഒട്ടേറെ പഴുതുകളുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം ലൈസന്‍സുള്ള എന്‍ജിഒകളുടെ അതത് സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു പണം വന്നുകൊണ്ടിരുന്നത്. ഇങ്ങനെ വരുന്ന ഫണ്ടുകളില്‍ 75%വും പേരിനു മാത്രം യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ബാക്കി പല നിയമവിരുദ്ധമായി ഉപയോഗിക്കുകയാണ് ചെയ്തു വന്നിരുന്നത്. ചില സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ലൈസന്‍സ് ഉപയോഗിച്ച് ഹവാല ഇടപാടുകാരുടെ ഫണ്ടുകള്‍ തങ്ങളുടെ അക്കൗണ്ട് വഴി വരുത്തിക്കുകയും അതിന് കമ്മീഷന്‍ വാങ്ങിയ ശേഷം ബാക്കി തുക അവര്‍ പറയുന്ന വ്യക്തികള്‍ക്ക് കൈമാറുകയും പതിവായിരുന്നു.
ഇങ്ങനെ വരുന്ന ഫണ്ടുകള്‍ ഭീകരവാദ സംഘടനകള്‍, മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍, ദേശ വിരുദ്ധ സംഘടനകള്‍, വ്യക്തികള്‍, പത്ര പ്രവര്‍ത്തകര്‍, ചാനലുകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവരിലേക്കെല്ലാം എത്തിക്കൊണ്ടിരുന്നു. നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനങ്ങള്‍ക്കും കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ ക്രിസ്ത്യാനികള്‍ക്കിടയിലും വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന എഫ്‌സിആര്‍എ അക്കൗണ്ട് ഉള്ളതും അല്ലാത്തതുമായ കടലാസ് പ്രസ്ഥാനങ്ങള്‍ ധാരാളമുണ്ടായിരുന്നു. (തന്റെ പ്രസ്ഥാനത്തിന്റെ എഫ്‌സിആര്‍എ അക്കൗണ്ട് വഴി പണം സ്വീകരിച്ച് കൈമാറ്റം ചെയ്യണമെങ്കില്‍ ഇത്ര ശതമാനം കമ്മീഷന്‍ നല്‍കണം എന്നു പറയുന്ന ഒരു പാസ്റ്ററുടെ ഹിഡന്‍ ക്യാമറ വീഡിയോ ഒരിക്കല്‍ ഏറെ ചര്‍ച്ചാവിഷയമായതാണ്).
എന്നാല്‍ കുറച്ചുനാളായി നിയമപ്രകാരമുള്ള എഫ്‌സിആര്‍എ അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂദല്‍ഹി ബ്രാഞ്ചില്‍ ആയിരിക്കണം. അതിലേക്കായിരിക്കണം വേണം വിദേശ ഫണ്ട് വരാന്‍. അവിടെ നിന്ന് അതത് എന്‍ജിഒകളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാം. എല്ലാവര്‍ഷവും ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങളും തെളിവുകളും സര്‍ക്കാരിന് സമര്‍പ്പിക്കുകയും വേണം. ഇതില്‍ ക്രമക്കേടു കാണിച്ച ആയിരക്കണക്കിന് എന്‍ജിഒകളുടെ എഫ്‌സിആര്‍എ അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
മദര്‍ തെരേസയുടെ ചാരിറ്റി ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ അക്കൗണ്ടിന്റെ ലൈസന്‍സ് കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തത്തിന്റെ പേരില്‍ കുറച്ചുനാളത്തേക്ക് ക്യാന്‍സല്‍ ചെയ്തിരുന്നു. രേഖകള്‍ സമര്‍പ്പിച്ചതോടെ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടു. ഓഡിറ്റിലെ പിഴവുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും മൂലം ഇത്തരം അക്കൗണ്ടുകള്‍ താത്കാലികമായി ക്യാന്‍സല്‍ ചെയ്യപ്പെടാറുണ്ട്. സേവാഭാരതിയുടെ ചില സാമൂഹ്യ സേവന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍, ഓഡിറ്റിങ്ങിലെ പിഴവു മൂലം ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ കണക്കുകളും തെളിവുകളും കൊടുക്കാതെ വരിക, സമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക, കണക്കുകളില്‍ പിഴവുകള്‍ വരികയും അതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യുക ഇതൊക്കെ എഫ്‌സിആര്‍ഐ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാന്‍ കാരണമാകും.
കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഏത് കാര്യത്തിനു വേണ്ടിയാണോ ഫണ്ട് കൊണ്ടുവന്നിരിക്കുന്നത് ആ കാര്യത്തിനല്ലാതെ വിനിയോഗിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ അങ്ങനെ ഉപയോഗിച്ച സ്ഥാപനങ്ങളുടെ സ്വത്തുക്കളും വക മാറ്റി ഉപയോഗിച്ച വ്യക്തികളുടെ സ്വത്തുക്കളും വസ്തുക്കളും, പുതിയ വ്യവസ്ഥപ്രകാരം സര്‍ക്കാര്‍ കണ്ടു കെട്ടും.
രാജ്യത്തെ മറ്റൊരു മതവിഭാഗത്തിനും പ്രസ്ഥാനങ്ങള്‍ക്കും കാര്യമായ പ്രതിഷേധം ഇല്ലാതിരുന്നിട്ടും എഫ്‌സിആര്‍എ നിയമ ഭേദഗതിയെക്കുറിച്ച് കത്തോലിക്കാ മെത്രാന്മാര്‍ക്ക് മാത്രം ഇത്രയ്‌ക്ക് ഹാലിളകിയത് എന്തിനാണ്? സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ എഫ്‌സിആര്‍എ അക്കൗണ്ട്വഴി കൊണ്ടുവന്ന പണം യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് മാത്രം വിനിയോഗിക്കുകയും അതിന്റെ കണക്കുകളും തെളിവുകളും കൃത്യവുമായിരിക്കുകയും ചെയ്താല്‍പ്പിന്നെ എന്തിനാണ് നിയമത്തെ ഭയപ്പെടുന്നത്? ഈ നിയമം സാധാരണ വിശ്വാസികളെ ബാധിക്കുന്നതുമല്ല.
പാവങ്ങള്‍ക്ക് വേണ്ടി എന്നു പറഞ്ഞ് വിദേശത്തുനിന്നു കൊണ്ടുവന്ന ഫണ്ടുകളില്‍ പത്തിലൊന്നു പോലും അവര്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെട്ടിട്ടില്ല. എഫ്‌സിആര്‍എ ഭേദഗതിയുടെ പേരില്‍ എന്തുതന്നെ സംഭവിച്ചാലും സാധാരണ വിശ്വാസികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നുമില്ല. പല പേരിലും വിദേശ ഫണ്ടുകള്‍ സ്വീകരിക്കുകയും അതില്‍ 99% വരെയും വക മാറ്റി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഒന്നും തന്നെ സാധാരണ വിശ്വാസികള്‍ക്ക് സൗജന്യ പഠനമോ ചികിത്സയോ കോഴ കൊടുക്കാതെയുള്ള ജോലിയോ ലഭിക്കാറുമില്ല.
ചില കത്തോലിക്ക മെത്രാന്മാര്‍ ലക്ഷ്യം വച്ചത് അവര്‍ കൂട്ടുപിടിച്ചിരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേട്ടമാണ്.. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ഈ വിഷയം ഉപയോഗിച്ച് വിശ്വാസികളെ എങ്ങനെ ഇളക്കാം എന്നാണ് ചിന്തിച്ചത്. സഭാ മക്കളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ ഓരോ രൂപതയിലും എഫ്‌സിആര്‍എ അക്കൗണ്ടു വഴി വന്ന ഫണ്ടുകളും അവയുടെ വിനിയോഗവും സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടട്ടെ.
















