പതിറ്റാണ്ടുകളായി രാജ്യം ചര്‍ച്ചചെയ്യുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്ഭാരത പാര്‍ലമെന്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.ഈ മാസം പതിനാറിന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബില്ല് നിയമമാകുന്നതോടെലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി വര്‍ധിക്കും. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോഴും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള നിലവിലെ സംവരണ ആനുകൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരും. സംസ്ഥാന നിയമസഭകളിലും സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ആനുപാതികമായ സംവരണം നല്‍കുകയും ചെയ്യും.
ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിലാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണയ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള മറ്റൊരു ബില്ലും സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. 2029 ലെ അടുത്ത പൊതു തെരഞ്ഞെടുപ്പിലായിരിക്കും പുതിയ നിയമം നടപ്പിലാകുക.
2023 ല്‍ രാഷ്‌ട്രപതി അംഗീകാരം നല്‍കിയ സ്ത്രീ സംവരണ ബില്ലിലാണ് കേന്ദ്ര സര്‍ക്കാര്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണിത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ മറ്റ് വിഭാഗങ്ങളെ ബാധിക്കാതെ നടപ്പിലാക്കാമെന്നതാണ് നിയമത്തിന്റെ പ്രധാന സവിശേഷത. ജനസംഖ്യാ കണക്കെടുപ്പുമായി സംവരണത്തെ ബന്ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ കാലതാമസം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരിഷ്‌കരിച്ച ബില്ലിന് പിന്തുണ നേടാന്‍ വിവിധ രാഷ്‌ട്രീയ കക്ഷികളുമായി സര്‍ക്കാര്‍ ഇപ്പോള്‍ ആശയവിനിമയം നടത്തുകയാണ്.
വനിത സംവരണ ബില്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം അതിനെതിരെ രംഗത്തുവന്നിരുന്നു. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന സംവരണം നടപ്പാക്കണമെങ്കില്‍ ജനസംഖ്യാ കണക്കെടുപ്പും, അതനുസരിച്ചുള്ള മണ്ഡല പുനര്‍വിഭജനവും നടക്കണം. ഇതിന് കാലതാമസം വരും. ഇത് അറിയാമായിരുന്നിട്ടും രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. 33 ശതമാനം വനിതാ സംവരണം 2029 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി പ്രാബല്യത്തില്‍ വരുത്തുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
2023 ലെ നാരി ശക്തി വന്ദന്‍ നിയമം വനിതാ സംവരണത്തെ സെന്‍സെസുമായും മണ്ഡല പുനര്‍വിഭജനവുമായും ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരിലുള്ള കാലതാമസം മറികടക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.
ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ജനസംഖ്യാ കണക്കെടുപ്പ് 2027 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തിയാകാന്‍ സാധ്യത കുറവാണ്. അതിനു ശേഷം മണ്ഡലങ്ങളുടെ പരിധി പുനര്‍നിര്‍ണയിക്കാന്‍ കൂടി പല വര്‍ഷങ്ങള്‍ വേണ്ടിവരും.
ഈ സമയപരിധി ഒഴിവാക്കുന്നതിനായി മണ്ഡല പുനര്‍വിഭജനവുമായി ബന്ധമില്ലാതെ തന്നെ സംവരണം പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റം കൊണ്ടുവരാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇത് സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി മോദി തിരുവല്ലയില്‍ വനിതാ സംവരണം സംബന്ധിച്ച് ഉറപ്പുകള്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഈ നിയമനിര്‍മാണത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിച്ചു കൊണ്ടുള്ള ലേഖനം പ്രധാനമന്ത്രി പത്രങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
സ്ത്രീകള്‍ പുരോഗതി കൈവരിക്കുമ്പോഴാണ് ഒരു സമൂഹം പുരോഗമിക്കുന്നതെന്നും, എന്നാല്‍ രാഷ്‌ട്രീയത്തിലും നിയമനിര്‍മ്മാണ സഭകളിലും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. സ്ത്രീകള്‍ ഭരണരംഗത്ത് എത്തുമ്പോള്‍ അവര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ ഭരണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. വനിത സംവരണം പ്രാവര്‍ത്തികമാകുന്നതോടെ ഭാരതത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ ജീവിതത്തില്‍ പുതിയൊരു യുഗം പിറക്കുകയാണ്. പലതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ സ്ത്രീസമൂഹം വലിയതോതില്‍ ശാക്തീകരിക്കപ്പെടുകയാണ്. ദീര്‍ഘകാലം ഭരണത്തില്‍ ഇരുന്നിട്ടും ഇങ്ങനെയൊരു നിയമം കൊണ്ടുവരുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഈ നിയമം കൊണ്ടുവരാനുള്ള ഇച്ഛാശക്തി ബിജെപിയും പ്രധാനമന്ത്രി മോദിയും കാണിച്ചത് അമൃത ഭാരതത്തിലേക്കുള്ള യാത്രയെ ഏറെ തിളക്കമുള്ളതാക്കുന്നു.















