ഫ്ലോറിഡ: ചരിത്ര നേട്ടം കൈവരിച്ച് ആർട്ടെമിസ് 2 സംഘം. നീണ്ട 54 വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം. ചന്ദ്രനെ ചുറ്റിയ ഒറയോണ്‍ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായ നാല് സഞ്ചാരികൾ, ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെയാണ് സംഘം എത്തിയത്.
ഇന്ത്യൻ സമയം പുലർച്ചെ 4:37നാണ് ആ ചരിത്ര നിമിഷം പിറവികൊണ്ടത്. 1970-ലെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ്-2 സംഘം തിരുത്തിക്കുറിച്ചത്. നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക് എന്നിവരും കനേഡിയൻ ബഹിരാകാശ യാത്രികനായ ജെറെമി ഹാൻസനുമാണ് ആർട്ടെമിസ്-2 സംഘത്തിലുള്ളത്.
ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ് ഒറയോണ്‍ പേടകം ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിയത്. ഭൂമിയിലേക്ക് ആദ്യം സന്ദേശമയച്ചത് ക്രിസ്റ്റീന കുക്കാണ്. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്. തുടർന്ന് ചന്ദ്രന്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാൽ നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായില്ല. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും സംഘം കണ്ടു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിന്റെ ഏഴാം ദിവസത്തിന്റെ പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്‌ക്ക് തുടക്കമാകും. എട്ടാം ദിവസം പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒൻപതാം നാളാണ് പേടകം തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ് നടക്കുക, പത്താം ദിവസം ഒറയോൺ ചരിത്ര ദൗത്യം പൂർത്തിയാക്കി ഭൂമിയെ തൊടും.













