വെള്ളരിക്കുണ്ട്: കല്യാണത്തിന് ഇടനില നിന്നതിന്റെ ബ്രോക്കർഫീസ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ബ്രോക്കർ അറസ്റ്റിൽ. സംഭവത്തിൽ മാലോത്തെ അച്ചാർ ബേബി എന്ന ജോർജിനെ( 55) ആണ് പോലീസ് പിടികൂടിയത്. പറമ്പ വരിക്കത്തൊടിയിൽ വിവി എബ്രഹാമിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലാണ് ജോർജ് അറസ്റ്റിലായത്.
ചിറ്റാരിക്കാൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എബ്രഹാമിന്റെ വിവാഹം നടത്തിക്കൊടുത്തത് ജോർജ് ആയിരുന്നു എന്നാൽ ഇതിന്റെ ബ്രോക്കർ ഫീസ് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയാണ് പ്രതി ഇദ്ദേഹത്തെ ആക്രമിച്ചത്.
നാലാം തിയതി നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ബ്രോക്കർ ഫീസിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് വടിവാൾ കൊണ്ട് ജോർജ് എബ്രഹാമിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തടയുന്നതിനിടയിൽ എബ്രഹാമിന്റെ രണ്ട് വിരലുകൾ അറ്റുപോകുകയും ചെയ്തു. ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിസയിലാണ്. എബ്രഹാമിന്റെ ഭാര്യ സുനിതയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും പ്രതിയെ പിടികൂടിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















