
ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. സഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തമാണ്. ദേശീയതലത്തില്‍ ‘ഇന്‍ഡി’ മുന്നണിയുടെ ഭാഗമാണെങ്കിലും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒപ്പം കൂട്ടിയിട്ടില്ല. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബംഗാളില്‍ നടക്കുന്നത്. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളില്‍ പ്രചാരണം നടത്തി. വന്‍ ജനാവലിയാണ് ഇരുവരുടെയും സമ്മേനങ്ങളില്‍ പങ്കെടുത്തത്. രാഷ്‌ട്രീയ-ഭരണ മാറ്റത്തിന്റെ വ്യക്തമായ സന്ദേശമാണ് ഇതെന്ന് കരുതപ്പെടുന്നു.
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ബിജെപിയുടെ സഹായത്തോടെയാണ് മൂന്നര പതിറ്റാണ്ടു കാലത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് മമതാ ബാനര്‍ജി ബംഗാളില്‍ മുഖ്യമന്ത്രിയായത്. ഏകാധിപതിയായ മമത അതിനുശേഷം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വര്‍ഗീയ പ്രീണനത്തിന്റെയും വിഘടനവാദത്തിന്റെയും ഭരണമാണ് മമത ബംഗാളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെ സഹായിക്കുന്ന എല്ലാറ്റിനെയും എതിര്‍ക്കുന്ന മനോഭാവമാണ് മമത സ്വീകരിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കി. ഇവരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ നിരന്തരം എതിര്‍ത്തു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ അനധികൃത വോട്ടര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തെയും അട്ടിമറിക്കാന്‍ നോക്കി. തൃണമൂലിന്റെ വോട്ടു ബാങ്കായ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഒടുവില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മമത കീഴടങ്ങിയത്. എന്നിട്ടും അന്തിമ വോട്ടര്‍ പട്ടികക്കെതിരായ പരാതികള്‍ കേള്‍ക്കാനെത്തിയ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ മമതയുടെ പാര്‍ട്ടിക്കാര്‍ ഘെരാവോ ചെയ്തു.
മമതയുമായി സഖ്യമില്ലെങ്കിലും ഇവരുടെ ദേശവിരുദ്ധ നടപടികളെ പിന്തുണയ്‌ക്കുകയാണ് ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ചെയ്തത്. അതിഭീകരമായ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരയാണ് മമതയുടെ ഭരണത്തില്‍ നടന്നത്. ജ്യോതി ബസുവിന്റെയും ബുദ്ധദേവിന്റെയും ഭരണത്തില്‍ നടന്നതുപോലുള്ള കിരാതമായ അക്രമങ്ങളാണ് മമതയുടെ ഭരണകാലത്തും ആവര്‍ത്തിക്കപ്പെട്ടത്. ഇതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും നിശ്ശബ്ദത പാലിച്ചപ്പോള്‍ ബിജെപിയാണ് പോരാടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഫാസിസത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. പക്ഷേ 71 സീറ്റോടെ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യ പ്രതിപക്ഷമായി. കോണ്‍ഗ്രസ് കേവലം ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ സിപിഎം ഉള്‍പ്പെടെ ഇടതു പാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റു പോലും നേടാനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ബിഹാറിലൂടെ ഒഴുകുന്ന ഗംഗാ നദി ബംഗാളിലെ രാഷ്‌ട്രീയ മാറ്റത്തിനും ഊര്‍ജം നല്‍കുന്നുവെന്നാണ്. ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്ന തെരഞ്ഞെടുപ്പ് ചിത്രങ്ങളാണ് ബംഗാള്‍ നല്‍കുന്നത്. മമതയുടെ ഭരണം അഴിമതിയില്‍ ആണ്ടുമുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിന്റെ അസ്വസ്ഥതയും ജനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു. പണ്ട് ബിഹാറില്‍ നിലനിന്ന ജംഗിള്‍ രാജിനോടാണ് ബിജെപി ഇതിനെ ഉപമിക്കുന്നത്. അത്രയയേറെ അക്രമവും നിരാശയും നിറഞ്ഞ ഒരു സാമൂഹിക സാഹചര്യമാണ് ബംഗാളില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 31 വയസ്സുള്ള വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇത് ഭരണകൂടത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ശക്തമാക്കി.
ബംഗാളില്‍ 27 ശതമാനം മുസ്ലിം ജനസംഖ്യയും 23.5 ശതമാനം പട്ടികജാതി ജനസംഖ്യയുമുണ്ട്. മുസ്ലിം വോട്ട് ബാങ്കിന്റെ പിന്തുണ മമതയ്‌ക്കുള്ളപ്പോള്‍ പട്ടിക ജാതി ജനവിഭാഗങ്ങളുടെയും ഒബിസിയില്‍പ്പെടുന്ന മാതുവ സമുദായത്തിന്റെയും വോട്ട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ബിജെപിയോടാണ് ഈ രണ്ട് സമുദായങ്ങള്‍ക്കും ആഭിമുഖ്യം. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിജെപി സംഘടനാ പ്രവര്‍ത്തനം വലിയ തോതില്‍ ശക്തിപ്പെടുത്തി. പരമ്പരാഗതമായി ബിജെപിക്കൊപ്പം നില്‍ക്കാത്ത ജന വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. മമതയെ പിന്തുണയ്‌ക്കുന്ന അനധികൃത വോട്ടര്‍മാരെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മമതയുടെ ഭീഷണി വിലപ്പോയില്ല. ഇതിന്റെയൊക്കെ അനന്തര ഫലമായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി നിര്‍ണയിക്കുകയെന്ന് വ്യക്തമായിരിക്കുകയാണ്. സ്വാഭാവികമായും അത് മമതാ ഭരണത്തിന് അന്ത്യം കുറിക്കുമെന്നു കരുതാം.