ഗുവാഹത്തി ; തന്റെ ഭാര്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വാർത്താസമ്മേളനത്തിൽ ഹിമന്തയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്നും , ഇന്ത്യൻ പൗര അല്ലെന്നും ദുബായിൽ സ്വത്തും അമേരിക്കയിൽ ഒരു കമ്പനിയും ഉണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചത് . ഈ ആരോപണങ്ങൾക്ക് കൃത്യമായി ഹിമന്തബിശ്വ ശർമ്മ മറുപടിയും നൽകി .
പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ റിവേഴ്‌സ് സെർച്ച് ചെയ്‌താൽ കൃത്യമായ വിവരങ്ങൾ ലഭിക്കും. വ്യാജ രേഖകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഉയർന്ന ശിക്ഷ ലഭിക്കും, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്.
കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പത്രസമ്മേളനത്തിൽ ഉപയോഗിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണ് നൽകിയതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയതായി മുഖ്യമന്ത്രി ശർമ്മ വെളിപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫോട്ടോഷോപ്പ് എന്നിവ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചെടുത്ത പാസ്പോർട്ട് ചിത്രങ്ങളാണ് പവൻ ഖേര പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതെന്നും ഹിമന്ത പറഞ്ഞു . പവൻ ഖേരയ്‌ക്കും കോൺഗ്രസിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഏതൊരു വ്യക്തിക്കും വെറും 199 യുഎസ് ഡോളർ ഫീസ് നൽകിയാൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും ഹിമന്ത വിശദീകരിച്ചു.
. ഇത്തരം തന്ത്രങ്ങൾ അവലംബിച്ചുകൊണ്ട് കോൺഗ്രസ് അതിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനും അസം കോൺഗ്രസ് മേധാവിയും ജോർഹട്ട് എംപിയുമായ ഗൗരവ് ഗൊഗോയ് തന്നെ അപകീർത്തിപ്പെടുത്താൻ ഇത്രയധികം ശ്രമിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ശർമ്മ പറഞ്ഞു.
















