അടുത്തിടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പീഡനക്കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിനിമാ സെറ്റിൽ വച്ച് മോശം പെരുമാറ്റം ഉണ്ടായ സംഭവത്തിലായിരുന്നു നടപടി. ഇപ്പോഴിതാ രഞ്ജിത്തിന്റെ മുഖംമൂടിയെ കുറിച്ചും അദ്ദേഹത്തിനുള്ളിൽ ഉള്ള ക്രിമിനൽ സ്വഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്.
പീഡന പരമ്പരയുടെ ക്ലൈമാക്‌സ് എന്നോണം പീഡന തമ്പുരാൻ രഞ്ജിത്ത് ഇപ്പോൾ അഴിയെണ്ണി കൊണ്ടിരിക്കുകയാണ്. ശീതീകരിച്ച സ്യൂട്ട് റൂമിൽ കിടന്നിരുന്ന അയാളിപ്പോൾ കൊടും കുറ്റവാളികൾക്ക് ഒപ്പം പരിവാരങ്ങൾ ആരുമില്ലാതെ നിലത്ത് പായ വിരിച്ച് കൊതുക് കടിയും സഹിച്ചു കൊണ്ട് കിടക്കുകയാണ്. അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന ഒരു സംവിധായകന് ഇതുപോലെ അധഃപതനം ഉണ്ടാവുന്നത് മലയാളത്തിൽ ആദ്യമാണ്.
അഹങ്കാരം മൂർധന്യത്തിൽ നിൽക്കുന്ന വേളയിൽ അയാൾ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, എനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലായെന്ന്. ഇത്തരം കാഴ്‌ചപ്പാട് ഉള്ള ഒരാളെ ചലച്ചിത്ര അക്കാദമി ചെയർമാനായി പിടിച്ചിരുത്തിയത് പാർട്ടി സെക്രട്ടറിയുടെ മകൻ അസിസ്‌റ്റന്റ് ആയി കൂടെ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം.
സിനിമയാണ് താൻ ചെയ്യുന്ന ഏക ക്രൈം എന്ന് രഞ്ജിത്ത് പറയുന്നു. എന്നാൽ സിനിമ ചെയ്യുന്നത് കൊണ്ടല്ല രഞ്ജിത്ത് ഇന്ന് ജയിലിൽ കിടക്കുന്നത്. സിനിമയുടെ പേരിൽ പീഡന ലീലകൾ അരങ്ങേറിയതിന്റെ പേരിലാണ്. അയാളുടെ രതിവൈകൃതങ്ങളിൽ ആൺപെൺ വ്യത്യാസം ഇല്ലെന്നതും എന്തിന് ആനയുൾപ്പെടെയുള്ള മൃഗങ്ങൾ വരെ ഉണ്ടെന്നതാണ് നമ്മളെ ഒക്കെ ഞെട്ടിപ്പിക്കുന്ന സത്യം.
ഇയാൾ രചനയിലും സംവിധാനത്തിലും അഭിനയത്തിലും ഒക്കെ ബഹുകേമൻ ആണെങ്കിലും സ്വഭാവത്തിൽ വെറും തറയാണെന്നും മുഖംമൂടി ആണെന്നും അയാളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഉണ്ടെന്നും ആദ്യമായി വിളിച്ചു പറഞ്ഞത് ഞാനാണ്. അന്ന് ചിലരൊക്കെ എനിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഞാൻ പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണെന്ന് അവർക്കും ബോധ്യമായി.
അന്ന് ഞാൻ പറഞ്ഞത് മലയാളത്തിലെ വയോവൃദ്ധനും പ്രതിഭാധനനും ഒക്കെയായ ഒടുവിൽ ഉണ്ണികൃഷ്‌ണനോട് കാണിച്ച ക്രൂരതയെ കുറിച്ചായിരുന്നു. ഒരു തമാശയുടെ പേരിൽ മദ്യപിച്ചു ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ചു നിലത്ത് വീഴ്‌ത്തി എന്നതായിരുന്നു. അടികൊണ്ട് വീണ ഒടുവിലാനെ എല്ലാവരും ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണീരോടെയുള്ള മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.
ഇന്നും ദയനീയമായ ആ മുഖം എന്റെ മനസിലുണ്ട്. ഇത് വെളിപ്പെടുത്തിയപ്പോൾ പലരും എന്നോട് കമന്റിൽ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തുകൂടെ എന്ന് ചോദിച്ചു. കോടികൾ മുടക്കി ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് വേളയിൽ നടന്ന ഒരു പ്രശ്‌നം കൂടുതൽ വഷളാക്കുക ആയിരുന്നില്ല എല്ലാവരും ചെയ്‌തത്.
സമാധാനപരമായി അത് പറഞ്ഞു തീർക്കുക ആയിരുന്നു. ഞാൻ ഈ സംഭവം വെളിപ്പെടുത്തിയപ്പോൾ ആദ്യം വിളിച്ചത് നിർമ്മാതാവ് ജി സുരേഷ് കുമാറായിരുന്നു. ഒരു കാര്യം പറയുമ്പോൾ അത് കൃത്യമായി പറയണ്ടേ എന്നായിരുന്നു അദ്ദേഹം ചോദിച്ചു. ഒടുവിലാൻ വീണത് അടികൊണ്ടല്ല, അതിനോടപ്പം നാഭിക്ക് ഇട്ട് ഒരു തൊഴി കൂടി കൊടുത്തിരുന്നു. കിഡ്‌നി രോഗം ബാധിച്ച അദ്ദേഹത്തിന്റെ നാഭിക്കിട്ടാണ് ചവുട്ടിയതെന്ന് ഓർക്കണം.
അന്ന് ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ നിവൃത്തികേടും നിസ്സഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിര്ബന്ധിതനായത്. മാത്രമല്ല രഞ്ജിത്തിനെപോലെ ഉള്ള ഒരാളെ നേരിടാനുള്ള ശക്തിയും പ്രാപ്‌തിയും ആ പാവം മനുഷ്യന് ഉണ്ടായിരുന്നില്ല.
















