നടൻ മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ച നടൻ ഉണ്ണി മുകുന്ദന്റെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. പേടി കാരണം ചെറിയ സീനിൽ പോലും അഭിനയിക്കാൻ പ്രയാസപ്പെട്ടുവെന്ന് നടൻ പറഞ്ഞു. അമൃത ടിവിക്ക് നൽകിയ പഴയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. പോണ്ടിച്ചേരിയിൽ ഡബിൾസ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ അവിടെ വെച്ചാണ് ഞാൻ ആദ്യമായി മമ്മൂക്കയെ കണ്ടത്. പോയി കാണുകയായിരുന്നു.
എന്റെ വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചു. എന്താണ് ഇഷ്ടമെന്നും സിനിമയിൽ എങ്ങനെ വന്നുവെന്നുമെല്ലാം ചോദിച്ചു. ഇന്ന സിനിമയ്‌ക്ക് വേണ്ടി സെലക്ട് ചെയ്യുകയാണെന്നൊന്നും പറഞ്ഞില്ല. സംസാരശേഷം എഴുന്നേറ്റ് നിന്നപ്പോഴാണ് നമുക്ക് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞത്. അതിനുശേഷം മമ്മൂക്ക സെറ്റിലേക്ക് ക്ഷണിച്ചു. ഞാനും പോയി. അവിടെ കുറച്ച് സമയം ചിലവഴിച്ചു.
പിന്നെ വീട്ടിലെത്തിയശേഷം മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യാൻ പോകുന്ന സന്തോഷം ഞാൻ സുഹൃത്തുക്കളെ എല്ലാം വിളിച്ച് പറഞ്ഞു. അതിനുശേഷം ഒന്നര മാസം ഗ്യാപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ സ്ക്രിപ്റ്റ് വായിച്ചത്. കുറേ കോമ്പിനേഷൻ സീനുണ്ടെന്ന് മനസിലായി. പിന്നെ മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യാനുള്ള പ്രിപ്പറേഷനിൽ ആയിരുന്നു ഞാൻ. ആദ്യത്തെ സീൻ മമ്മൂക്കയെ വിളിച്ച് എഴുന്നേൽപ്പിക്കുന്നതായിരുന്നു. അതിനായി ഒന്ന് കുനിഞ്ഞാൽ മതി. പക്ഷെ മമ്മൂക്കയെ കണ്ടതിന്റെ പേടിയും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ ടെൻഷനും കാരണം എനിക്ക് കുനിയാൻ പറ്റുന്നുണ്ടായിരുന്നില്ല. മസിലൊക്കെ ടൈറ്റായി. അത് കണ്ട് മമ്മൂക്കയുടെ ഡയലോഗ് ആ മസിലൊന്ന് ലൂസാക്കൂവെന്ന് ആയിരുന്നു. എല്ലാവരും നോക്കി നിൽക്കുകയാണ്. അത് കേട്ടതും ഞാൻ ശരീരമാകെ ഒന്ന് കുടഞ്ഞ് മസിൽ ലൂസാക്കി.
ദിലീപ് പണിക്കർ എന്ന അസിസ്റ്റന്റ് ഡയറക്ടറാണ് എന്നെ മമ്മൂക്കയ്‌ക്കും ടീമിനും പരിചയപ്പെടുത്തിയത്. അദ്ദേഹത്തോട് ഞാൻ പറഞ്ഞു ഫസ്റ്റ് ഡെ തന്നെ കുളമായി. എനിക്ക് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തെ കാണുമ്പോൾ ഡെസ്പ് ആവുകയാണെന്ന് പറഞ്ഞു. അദ്ദേഹം എന്നെ ശാന്തനാക്കി പ്രോത്സാഹിപ്പിച്ചു. പിന്നെ മമ്മൂക്കയ്‌ക്ക് എന്റെ പ്രശ്നങ്ങൾ മനസിലായെന്ന് തോന്നുന്നു.
ഞാൻ അഭിനയിക്കുന്ന സീനിൽ എന്നെ കംഫേർട്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. ഞാനും മമ്മൂക്കയും ഏറെയും സംസാരിച്ചിരുന്ന സബ്ജക്ട് വ്യായാമത്തെ കുറിച്ചായിരുന്നു. അദ്ദേഹവും പുലർച്ചെ എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുന്നയാളാണ്. മമ്മൂക്കയോട് ഒരു ഇഷ്ടമുണ്ടായിരുന്നു. അത് കൂടിയത് അദ്ദേഹം പുലർച്ചെ എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുമെന്ന് മനസിലാക്കിയപ്പോഴാണ്. ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുമായിരുന്നു
ഒരു ദിവസം ഞാൻ ആറ് മണിക്ക് ജിമ്മിൽ എത്തി. അന്ന് അരമണിക്കൂർ വൈകി ആറരയ്‌ക്കാണ് മമ്മൂക്ക എത്തിയത്. പിറ്റേ ദിവസം പതിനഞ്ച് മിനിറ്റ് വൈകി ഞാൻ ചെന്നു. അന്ന് മമ്മൂക്ക അഞ്ചരയ്‌ക്ക് വന്ന് വർക്കൗട്ട് ആരംഭിച്ചിരുന്നു. രസമുള്ള റിലേഷനാണ് ഞങ്ങളുടേത്. എല്ലാവരും പറഞ്ഞ് കേട്ടത് മമ്മൂക്ക ചൂടനാണ് പെട്ടന്ന് ദേഷ്യപ്പെടുമെന്നാണ്.
പക്ഷെ എന്നോട് ഇതുവരെ ചൂടായിട്ടില്ല. നല്ല ഡെഡിക്കേറ്റഡാണ് ആൾ. മമ്മൂക്കയുടെ ജീവിതശൈലി എന്റെ ജീവിതത്തിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഉണ്ണി മുകുന്ദന്റെ ആദ്യ മലയാള സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. ബോംബെ മാർച്ച് 12 എന്നായിരുന്നു സിനിമയുടെ പേര്. ബാബു ജനാർദ്ദനൻ ആയിരുന്നു സിനിമയുടെ സംവിധായകൻ.
മിണ്ടിയും പറഞ്ഞുമാണ് അവസാനമായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ സിനിമ. അപർണ ബാലമുരളി നായികയായ സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല.
















