ചെന്നൈ: ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പുതിയ സത്യവാങ്മൂലത്തിൽ രണ്ടു കേസുകൾ കൂടി വെളിപ്പെടുത്തി തമിഴ് വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. തനിക്കെതിരെ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നാണ് താരം നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നത്.
വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ച ഈ പുതിയ രേഖയിൽ രണ്ട് എഫ്.ഐ.ആറുകളെ കുറിച്ചുള്ള വിവരങ്ങളാണ് നകിയിരിക്കുന്നത്. ഏപ്രിൽ മൂന്നിന് സാക്ഷ്യപ്പെടുത്തിയ ഈ സത്യവാങ്മൂലം ഏപ്രിൽ നാലിനാണ് വിജയിയുടെ പ്രതിനിധി സമർപ്പിച്ചത്. മാർച്ച് 30ന് സമർപ്പിച്ച മുൻ രേഖയിൽ ഉൾപ്പെടുത്താതിരുന്ന ചെന്നൈയിലെയും മധുരയിലെയും ഓരോ കേസുകളാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 30ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പേരാവല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുതിയ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് സോഷ്യൽ മീഡിയ വഴിയാണ് താൻ ഈ കേസ് അറിഞ്ഞതെന്ന് സത്യവാങ്മൂലത്തിൽ വിജയ് പറഞ്ഞു.
2025 ഓഗസ്റ്റ് 21-ന് പാർട്ടി കോൺഫറൻസിനിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. മധുര ജില്ലയിലെ കൂടകോവിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റാംപ് വോക്കിനിടെ വിജയിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ബൗൺസർമാർ തള്ളിയിട്ടു പരിക്കേൽപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്.2025 ഓഗസ്റ്റ് 21-ന് പാർട്ടി കോൺഫറൻസിനിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. മധുര ജില്ലയിലെ കൂടകോവിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റാംപ് വോക്കിനിടെ വിജയിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ബൗൺസർമാർ തള്ളിയിട്ടു പരിക്കേൽപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനൽ കേസുകളുടെ കാര്യത്തിൽ മാറ്റം ഉണ്ടായെങ്കിലും സാമ്പത്തിക വെളിപ്പെടുത്തലുകൾ ഏതാണ്ട് മുൻപ് സമർപ്പിച്ച രേഖയിലുള്ളത് പോലെ തന്നെയാണ്. വിജയിയുടെ കൈവശമുള്ള അസ്ഥിര ആസ്തികളുടെ മൂല്യം ഏകദേശം 410.59 കോടി രൂപയാണ്. മുമ്പ് ഇത് 404.58 കോടി ആയിരുന്നു. ഇതിൽ 15 ലക്ഷം രൂപയുടെ വെള്ളി സാധനങ്ങളും 1.20 കോടിയിലധികം വിലമതിക്കുന്ന 883 ഗ്രാം സ്വർണാഭരണങ്ങളും ഉൾപ്പെടുന്നു.
നീലാങ്കരൈ, സാലിഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലെ വാണിജ്യ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സ്ഥാവര വസ്തുക്കളുടെ ആകെ വിപണി മൂല്യം 220.15 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ 184.53 കോടി രൂപയാണ് വിജയ് ആകെ വരുമാനമായി വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ വർഷങ്ങളിലായി ഏകദേശം 3.44 കോടി രൂപയുടെ ആദായനികുതി കുടിശ്ശികയുണ്ടെന്നും നിലവിൽ ഇത് അപ്പീലിലാണെന്നും വിജയ് അറിയിച്ചു.













