തിരുവനന്തപുരം: മക്കള്‍ രാഷ്ടീയത്തെ വാരിപ്പുണരുന്നവരാണ് മലയാളികള്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആറു മന്ത്രിമാര്‍ മുന്‍ എംഎല്‍എമാരുടെ മക്കളായിരുന്നു. തെരഞ്ഞെടുപ്പിലും രസകരമായ മക്കള്‍ മാഹാത്മ്യം കണ്ടിട്ടുണ്ട്.
പിതാവും പുത്രനും ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ര്ണ്ടുതവണ. കെ കരുണമാകരന്‍- കെ മുരളീധരന്‍, ആര്‍ ബാലകൃഷ്ണപിള്ള- കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് ഒരേ സമയം പോരിനിറങ്ങിയത്. ഇത്തവണ പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജും പാലായില്‍ ഷോണ്‍ ജോര്‍ജ്ജും മത്സരിക്കുമ്പോള്‍ അത് മൂന്നാം ജോഡിയാകും
ഒരേ തെരഞ്ഞെടുപ്പില്‍ തോറ്റ അച്ഛനും മകനും കെ കരുണാകരനും കെ മുരളീധരനുമാണ്. രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ ഒന്നിച്ച് മത്സരിക്കാനുണ്ടായിരുന്നു. 1996, 1998 ലോകസഭാ തെരഞ്ഞെടുപ്പുകളില്‍. 1996 ല്‍ കോഴിക്കോട് എം പി വീരേന്ദ്രകുമാറിനോട് മുരളി തോറ്റപ്പോള്‍ തൃശ്ശൂരില്‍ കരുണാകരനെ വി വി രാഘവന്‍ തോല്‍പിച്ചു. 1998 ല്‍ ഇരുവരും മണ്ഡലം മാറി. കരുണാകരന്‍ തിരുവന്തപുരത്ത് ജയിച്ചു. തൃശ്ശൂരില്‍ വി വി രാഘവന്‍ തന്നെ മുരളീധരനേയും തോല്‍പിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആള്‍ എന്ന പേര് രാഘവന്‍ സ്വന്തമാക്കുകയും ചെയ്തു.
അച്ഛനോടൊപ്പമല്ല സഹോദരിയോടൊപ്പവും തോറ്റ നേതാവാണ് മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച മുരളി മൂന്നാം സ്ഥാനക്കാരനായി. തൃശ്ശൂരില്‍ പത്മജ രണ്ടാം സ്ഥാനത്തും.
സഹോദരിയും സഹോദരനും ഒരേ തെരഞ്ഞെടുപ്പില്‍ ആദ്യം
മത്സരിച്ചത് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തൃശ്ശൂരില്‍ പത്മജ വേണുഗോപാലും. മുരളി ജയിച്ചു. പത്മജ തോറ്റു. ഇത്തവയും സഹോദരിയും സഹോദരനും മത്സരരംഗത്തുണ്ട്. മുരളി വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പത്മജ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും
ഒരേ തെരഞ്ഞെടുപ്പില്‍ ജയിച്ച അച്ഛനും മകനും ആര്‍ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ്‌കുമാറുമാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് ആര്‍ ബാലകൃഷ്ണപിള്ളയും പത്തനാപുരത്തുനിന്ന് കെ ബി ഗണേഷ്‌കുമാറും ജയിച്ചു. അച്ഛന്‍ എംഎല്‍എയും പുത്രന്‍ മന്ത്രിയും എന്ന പ്രത്യേകതയും അന്നുണ്ടായി. കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിളളയെ മന്ത്രി ആക്കാനാവില്ലന്ന് എ കെ ആന്റണി വാശി പിടിച്ചതാണ് കാരണം. ജയില്‍ കിടന്ന ബാലകൃഷ്ണപിള്ള തിരിച്ചുവന്നപ്പോള്‍ മകനെ മാറ്റി മന്ത്രി ആയി.
ഒന്നിച്ചു പോരിനിറങ്ങിയ അമ്മായച്ചനും മരുകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. ധര്‍മ്മടത്തു മത്സരിച്ച പിണറായി വിജയനും ബേപ്പൂരില്‍ മത്സരിച്ച മുഹമ്മദ് റിയാസും. ഇരുവരും ജയിച്ചു. വിജയന്‍ മുഖ്യമന്ത്രിയും റിയാസ് മന്ത്രിയും ആയി,
അളിയന്മാരുടെ മത്സരത്തിനും കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. പാലായില്‍ ഇടതിനുവേണ്ടി കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി മത്സരിച്ചപ്പോള്‍ മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ഇരുവരും തോറ്റു. ഇത്തവണയും അളിയന്മാര്‍ സ്ഥാനാര്‍ത്ഥിയാണ്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ സഹോദരി ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജ് ആണ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി.
മുഖ്യമന്ത്രി ആയിരുന്നവരുടെ രണ്ടു മരുമക്കള്‍ രംഗത്തുണ്ട്. ബേപ്പൂരില്‍ പിണറായി വിജയന്റെ മുഹമ്മദ് റിയാസും. കൊടുങ്ങല്ലൂരില്‍ ഉമ്മന്‍ചാണ്ടിയുടെ മരുകന്‍ വര്‍ഗീസ് ജോര്‍ജ്ജും.
നിയമസഭയില്‍ ഒരേ സമയം ഉണ്ടായിരുന്ന ദമ്പതികള്‍ രണ്ടു പേരാണ്. ടി.വി. തോമസ്-കെ.ആര്‍. ഗൗരി. ദാമോദര മേനോന്‍ – ലീല ദാമോദര മേനോന്‍. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ജയിച്ചവരാണ് ടി.വി. തോമസും കെ.ആര്‍. ഗൗരിയും. ആലപ്പുഴയില്‍ നിന്ന് ജയിച്ച തോമസും ചേര്‍ത്തലയില്‍ ജയിച്ച ഗൗരിയും മത്സരിക്കുമ്പോള്‍ ദമ്പതികളായിരുന്നില്ല. ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരായിരിക്കെ കല്യാണം കഴിക്കുകയായിരുന്നു. 1967, 1970 തെരഞ്ഞെടുപ്പുകളിലും ഇരുവരും ജയിച്ചു.
1957 ല്‍ പെരുമ്പാവൂരില്‍ മത്സരിച്ച ദാമോദര മേനോനും കുന്നമംഗലത്തെ സ്ഥാനാര്‍ത്ഥി ലീല ദാമോദര മേനോനും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. ഭാര്യ ജയിച്ചപ്പോള്‍ ഭര്‍ത്താവ് തോറ്റു. 1960ലും ഇരുവരും മത്സരത്തിനുണ്ടായി. കുന്നമംഗലത്ത് ലീല ജയം ആവര്‍ത്തിച്ചപ്പോള്‍ പരവൂരില്‍നിന്ന് ദാമോദരമേനോനും ജയിച്ചു, നിയമസഭയിലെ ദമ്പതികളായി.
സിപിഎം നേതാവ് പി.ടി. പുന്നൂസ് ലോക്സഭ അംഗമായിരിക്കെ ഭാര്യ റോസമ്മ പുന്നൂസ് നിയമസഭയില്‍ അംഗമായി. 1952ല്‍ അമ്പലപ്പുഴയില്‍നിന്നും 1957ല്‍ ആലപ്പുഴയില്‍നിന്നുമാണ് പുന്നൂസ് ലോകസഭയിലെത്തിയത്. 1957ല്‍ ദേവികുളത്തുനിന്നും 59ല്‍ ആലപ്പുഴയില്‍ നിന്നുമാണ് റോസമ്മ ജയിച്ചത്. 2003ല്‍ വയലാര്‍ രവി ലോക്സഭയില്‍ എത്തുമ്പോള്‍ ഭാര്യ മേഴ്‌സിരവി കോട്ടയത്തെ പ്രതിധീകരിച്ച് നിയമസഭയില്‍ അംഗമായിരുന്നു.
റേച്ചല്‍ സണ്ണി പനവേലി, എലിസബത്ത് മാമ്മന്‍ മത്തായി, ഉമ തോമസ് എന്നിവര്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എമാരായി. മേഴ്‌സി രവി, ജമീല പ്രകാശം എന്നിവര്‍ ഭര്‍ത്താവ് സജീവ രാഷ്്ട്രീയത്തില്‍ ഉള്ളപ്പോള്‍ തന്നെ നിയമസഭാംഗമായി.
















