കോഴിക്കോട്: മുസ്ലിം സംഘടനകള്‍ പൊതുകൂട്ടായ്‌മകളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന സംഘടനകളുമായി ഇരുമുന്നണികളും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് ആപത്കരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.
എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ പ്രാകൃത സംഭവത്തെത്തുടര്‍ന്ന് 2020 ആഗസ്റ്റ് കോട്ടയ്‌ക്കലില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ പൊതുവേദിയില്‍ നിന്ന് എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, പിഡിപി എന്നീ സംഘടനകളെ മാറ്റിനിര്‍ത്തിയിരുന്നു. ഭീകരവാദമെന്ന വന്‍വിപത്തില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത യോഗം ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മൂന്ന് സംഘടനകളേയും മാറ്റിനിര്‍ത്തിയത്. ഈ മൂന്ന് സംഘടനകളേയും കോട്ടയ്‌ക്കല്‍ യോഗത്തിലേക്ക് ക്ഷണിക്കുകയോ സഹകരിപ്പിക്കുകയോ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കാഴ്ചപ്പാടിലും പ്രവര്‍ത്തനത്തിലും ലവലേശം മാറ്റം വരുത്താത്ത ഈ സംഘടനകളുമായി ഇടത്, വലത് മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയിലാണ്. കോണ്‍ഗ്രസും സിപിഎമ്മും ലീഗും രാജ്യതാത്പര്യങ്ങളേയും സാമൂഹ്യ സന്തുലിതാവസ്ഥയെയും അട്ടിമറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് പുനപരിശോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളുടെ അതിരുകള്‍ തട്ടിമാറ്റി ഏക മുസ്ലിം രാജ്യം സ്ഥാപിക്കുക എന്ന പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ കേരളത്തിലെ കോടാലിക്കൈകളെയാണ് അധികാരം കിട്ടാനായി ഇരുമുന്നണുകളും വെള്ളപൂശുന്നത്. കോട്ടയ്‌ക്കല്‍ യോഗത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിനെ ആക്ഷേപിച്ചത് 47 ആഗസ്ത് 14 ന് ഒരൊറ്റ രാത്രികൊണ്ട് നാലായിരം പേരെ കൊന്നുതള്ളിയ ഡയറക്ട് ആക്ഷന്‍ നടപ്പാക്കിയവരെന്നാണ്. ഇത്തരം സംഘടനകളെ കൂട്ടുപിടിക്കുക വഴി കേരളത്തിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്.
കാസര്‍കോട് നടന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് രണ്ട് മുന്നണികളും ഇവിരെ തള്ളിപ്പറയുകയും ബന്ധം അവസാനിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനം മുഖ്യ അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ വിജയിപ്പിക്കുകയും വര്‍ഗീയ പ്രീണനം വഴി വോട്ടുനേടാനുള്ള ഇരുമുന്നണികളുടെ ശ്രമങ്ങളെയും ജനങ്ങള്‍ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















