Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

.കുഴിക്കുമ്പോള്‍ വെള്ളം നിറയുന്നതാണ് പണികള്‍ക്ക് തടസം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍:കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുതുക്കാട് പാലിയേക്കര മടവാക്കരയിലാണ് പാചകവാതക ചോര്‍ച്ചയുണ്ടായത്. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും വാതകം വ്യാപിച്ചിട്ടുണ്ട്.

കെഎസ്പിപിഎല്‍ കമ്പനിയുടെ ചെലവിലാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നേരത്തേ മാറി താമസിച്ചിരുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനി നല്‍കി തുടങ്ങി.

അതേസമയം പാചകവാതക പൈപ്പിലെ ചോര്‍ച്ച കണ്ടെത്താന്‍ മണ്ണ് മാറ്റുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒന്‍പത് മീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റാനാണ് നീക്കം.കുഴിക്കുമ്പോള്‍ വെള്ളം നിറയുന്നതാണ് പണികള്‍ക്ക് തടസം.കുഴിക്കുന്ന ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് മാറ്റുകയാണ്. ചോര്‍ച്ച കണ്ടെത്തി പൈപ്പിലെ ഗ്യാസ് പൂര്‍ണമായി നീക്കിയ ശേഷം ക്ലാമ്പ് ചെയ്തു ചോര്‍ച്ച അടയ്‌ക്കുന്നതിനുള്ള തീരുമാനത്തിലാണ് കമ്പനി.