മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനങ്ങള്‍ കുപ്രസിദ്ധമാണല്ലോ. വാര്‍ത്താ സമ്മേളനം എന്നാണ് പേരെങ്കിലും സര്‍ക്കാരിന്റെ വിളംബരങ്ങള്‍ എഴുതിക്കൊണ്ടുവന്ന് വായിക്കലാണ്. ഞാന്‍ രാജാവും നിങ്ങള്‍ പ്രജകളുമാണ് എന്ന മട്ടില്‍ നിശ്ചയിച്ച സമയം തീരാറാവുന്നതുവരെ ഏകപക്ഷീയമായ ഈ അഭ്യാസം തുടര്‍ന്നുകൊണ്ടിരിക്കും. അവശേഷിക്കുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അതിന് തര്‍ക്കുത്തരം പറയും. ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെങ്കില്‍ ചോദ്യകര്‍ത്താവിനെ അപഹസിക്കുന്ന വിധത്തില്‍ വല്ലാത്തൊരു ചിരിയും. കൊവിഡ് മഹാമാരിയുടെ കാലം മുതല്‍ ജനങ്ങള്‍ കാണാന്‍ തുടങ്ങിയതാണിത്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അവഹേളിക്കുന്ന ഈ രീതി ഇപ്പോഴും യാതൊരു മാറ്റവും കൂടാതെ തുടരുകയാണ്. ഇതിന്റെ ഏറ്റുവും പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം കൊല്ലം ബീച്ച് ഹോട്ടലില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം.
ഒരു മണിക്കൂറോളം നീണ്ട ഏകപക്ഷീയമായ പ്രസംഗമാണ് വാര്‍ത്താ സമ്മേളനത്തില്‍ വന്നിരുന്ന് മുഖ്യമന്ത്രി നടത്തിയത്. ഇത് കഴിഞ്ഞയുടന്‍ സിപിഎമ്മിന്റെ വാര്‍ത്താ ചാനലായ കൈരളിയുടെയും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും ലേഖകന്മാരുടെ ഉച്ചത്തിലുള്ള ചോദ്യങ്ങളും, അതിനുള്ള ദീര്‍ഘമായ മറുപടിയും. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നു മാത്രമല്ല, ചോദ്യങ്ങള്‍ കേട്ടതായി പോലും ഭാവിക്കുന്നില്ല. ഒടുവില്‍ ഇങ്ങനെയൊരു പ്രഖ്യാപനവും. ‘ശരി നിര്‍ത്താം, ബാക്കിയെല്ലാം നാളെ. ഈ ‘നാളെ’ യില്‍ പതിവ് പിണറായി വിലാസം കലാപരിപാടികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. കേരളം സ്വന്തമായി പ്രതിരോധമരുന്ന് കണ്ടുപിടിക്കുന്നതുള്‍പ്പെടെ കൊവിഡ് കാലത്തെ പൊള്ളയായ അവകാശവാദങ്ങള്‍ കഴിഞ്ഞ് പൊടിയും തട്ടി എഴുന്നേറ്റു പോകലായിരുന്നുവല്ലോ രീതി.
വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നത് മുഖ്യമന്ത്രിക്ക് പറയാനുള്ളതു മാത്രം കേള്‍ക്കാന്‍ വേണ്ടിയല്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ‘ഞാന്‍ പറയും നിങ്ങള്‍ കേട്ടാല്‍ മതി’ എന്ന ഏകാധിപത്യ രീതി അംഗീകരിക്കാനാവില്ല. സിപിഎം നേതാവായ പിണറായി വിജയനോടല്ല, കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുള്ളത്. ആ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കാത്തത് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താല്പര്യമില്ലെങ്കില്‍ വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കേണ്ട ആവശ്യമില്ല. പത്രക്കുറിപ്പുകള്‍ ഇറക്കിയാല്‍ മതി. വാര്‍ത്താ സമ്മേളനം വിളിച്ചാല്‍ സാമാന്യ മര്യാദ കാണിക്കണം. പ്രത്യേക അജണ്ടയാണ്, സൂക്കേടാണ് എന്നൊക്കെ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം.
ഈ രീതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ അനുവര്‍ത്തിക്കുന്നതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരെ പിണറായി വിജയന്‍ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ട സംഭവം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. വലിയ വിമര്‍ശനം ഉയര്‍ന്ന ഈ സംഭവത്തിനുശേഷവും ശൈലി മാറ്റാന്‍ പിണറായി തയ്യാറായില്ല. പല മാധ്യമപ്രവര്‍ത്തകരും അവരുടെ രാഷ്‌ട്രീയം കൊണ്ടും പാര്‍ട്ടി വിധേയത്വം കൊണ്ടും ഇത് അംഗീകരിക്കുകയും ചെയ്യുന്നു. കൊല്ലത്ത് ഇതിനൊരു മാറ്റം കണ്ടു. ‘ഇത് മോശമാണ്’ എന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറയാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ചിലര്‍ ഉടന്‍തന്നെ ഇയാളുടെ പേരും വിലാസവുമൊക്കെ തിരഞ്ഞത് മാധ്യമരംഗത്തെ സിപിഎം ഫാസിസമാണ്. ഈ രീതിക്ക് അന്ത്യംകുറിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആകെ പരിഭ്രാന്തിയിലാണ്. അധികാരത്തിനു പുറത്തു പോകേണ്ടിവരുമെന്ന ഉള്‍ഭയം ഈ ഭരണാധികാരിയെ വല്ലാതെ വേട്ടയാടുന്നു. അധികാരമില്ലാതെ ഇന്നത്തെ പിണറായിക്ക് ഒരു നിമിഷം പോലും കഴിയാനാവില്ല. മടിയില്‍ കനമില്ലെന്നും, വഴിയില്‍ ഭയമില്ലെന്നുമൊക്കെ അധികാരം കയ്യിലുള്ളപ്പോള്‍ പറയാന്‍ എളുപ്പമാണ്. ഭരണാധികാരത്തിന്റെ സുരക്ഷിതത്വത്തിലാണ് ഇത്തരം വീരവാദങ്ങള്‍ മുഴക്കുന്നത്. അധികാരത്തിനു പുറത്തായാല്‍ ഇങ്ങനെ പറയുന്നതുപോയിട്ട് ചിന്തിക്കാന്‍ പോലും കഴിയില്ല. എങ്ങനെയും അധികാരത്തില്‍ തുടരണം. അതിന് തന്റെ പത്തു വര്‍ഷത്തെ ഭരണം മഹത്തായ നേട്ടങ്ങള്‍ കൈവരിച്ച കാലമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം. ആ പണിയാണ് മാധ്യമങ്ങള്‍ എടുക്കേണ്ടത്. ഇതിനു ചേരാത്തതൊന്നും മാധ്യമങ്ങള്‍ ചെയ്യരുത്. ഇത് വകവച്ചുകൊടുക്കാനാവില്ല.











