Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

അല്‍ മുക്താദിര്‍ ജ്വല്ലറികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 25 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി.ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജറായിരുന്ന ഗുല്‍സാര്‍ അഹമ്മദിനെയാണ് പിടികൂടിയത്. കേസില്‍ ആദ്യത്തെ അറസ്റ്റാണിത്.

നൂറുകണക്കിന് ആളുകളില്‍നിന്ന് സ്വര്‍ണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ചാരാച്ചിറയിലെ ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിയവെയാണ് ഗുല്‍സാര്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇതുവരെ ലഭിച്ച പരാതികളില്‍നിന്ന് മാത്രം 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

അല്‍ മുക്താദിര്‍ ജ്വല്ലറികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 25 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വര്‍ണം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ആളുകളെ വലയിലാക്കിയത്.

സ്ഥാപനത്തിലെ ദുരൂഹ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയില്‍ പരിശോധന നടത്തി കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. പിന്നാലെ ജ്വല്ലറിയുടെ ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടി.

വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകര്‍ കൂട്ടമായി പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പ് പുറത്തായതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ മുങ്ങി. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 320 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Recent Posts