തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 18 വയസ്സുകാരനായ മുഹമ്മദ് അഫ്സറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടലിൽ കാണാതായ അഫ്സറിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറി കടലിന് മുകളിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തിൽ പോയി മൃതദേഹം കരയ്‌ക്കെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ടൂറിസം പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പമാണ് അഫ്സർ വർക്കല പാപനാശം ബീച്ചിലെത്തിയത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് അഫ്സർ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. യുവാവ് അപകടത്തിൽപ്പെടുന്നത് കണ്ട ഉടൻ തന്നെ ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് തടസ്സമായി. തുടർന്ന് ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല.














