നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കേരള സന്ദര്‍ശനം സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനെയും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയും കടുത്ത ആശങ്കയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. അധികാരം നിലനിര്‍ത്താമെന്ന സിപിഎമ്മിന്റെയും ഭരണത്തില്‍ തിരിച്ചെത്താമെന്ന യുഡിഎഫിന്റെയും മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പ്പിക്കുന്നതാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ ദൃശ്യമായ ജനങ്ങളുടെ ആവേശം. മാറാത്തത് മാറും എന്ന ബിജെപി-എന്‍ഡിഎ സഖ്യത്തിന്റെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി പങ്കെടുത്ത പാലക്കാട്ടെ പൊതുസമ്മേളനത്തിലും, തൃശൂരില്‍ നടന്ന റോഡ്‌ഷോയിലും കണ്ടത്.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത മുന്നില്‍ക്കണ്ട് പരസ്പരം ഡീല്‍ ആരോപണം ഉന്നയിച്ച് തങ്ങളുടെ രാഷ്‌ട്രീയ വികൃതമുഖവും ഒത്തുകളിയും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രധാനമന്ത്രി തുറന്നുകാണിച്ചു. ദശകങ്ങളായി കേരളം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വാര്‍ത്ഥ രാഷ്‌ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, കേരളത്തെ കൊള്ളയടിക്കുന്ന ഇരുകൂട്ടരും വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് പയറ്റുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്ലാമിക മതമൗലികവാദികളുമായും മതഭീകരവാദികളുമായും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടും ഇതിന്റെ പേരില്‍ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നത്. മതം മാത്രമാണ് തങ്ങളുടെ പ്രശ്‌നമെന്ന് പറയുന്ന മുസ്ലിം ലീഗ് കാലങ്ങളായി കോണ്‍ഗ്രസിനൊപ്പമാണ്. ഇതിനുപുറമെയാണ് മതഭീകരവാദത്തിന്റെ എക്കാലത്തെയും വക്താക്കളായ ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യം ഇസ്ലാമിക മതരാഷ്‌ട്ര വാദമാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മതരാഷ്‌ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചു എന്നാണ് അവരുമായി കൂട്ടുചേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ യാതൊരു ലജ്ജയുമില്ലാതെ പറയുന്നത്.
ജമാഅത്തെ ഇസ്ലാമിയെ 20 വര്‍ഷത്തിലെറെ ഒപ്പം കൊണ്ടുനടക്കുകയും സംരക്ഷിക്കുകയും ചെയ്ത പാര്‍ട്ടിയും മുന്നണിയുമാണ് സിപിഎമ്മും എല്‍ഡിഎഫും. രാഷ്‌ട്രീയ വിലപേശലിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ യുഡിഎഫില്‍ ചേക്കേറിയിരിക്കുന്നു. ഈ കുറവു നികത്താന്‍ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയെ കൂട്ടുപിടിച്ചിരിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് ചോദ്യമുയര്‍ന്നിട്ടും ഈ ദേശവിരുദ്ധ സംഘടനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല. ഈ ഭീകര സംഘടനയുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ന്യായീകരിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും, ചില മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്നും എസ്ഡിപിഐയുടെ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും നിലപാട്. ഫലത്തില്‍ ജിഹാദി ശക്തികളുടെ പിന്തുണ ഇടതു-വലതു മുന്നണികള്‍ ഒരേപോലെ സ്വീകരിക്കുന്നു.
എല്‍ഡിഎഫും യുഡിഎഫും വികസനവിരുദ്ധരാണ്. അഴിമതി നടത്തുന്നതിലാണ് ഇരുകൂട്ടര്‍ക്കും താല്പര്യമെന്ന് ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് ബോധ്യപ്പെട്ടിട്ടുള്ള കാര്യവുമാണ്. ഇതിനൊരു മാറ്റം വരണമെങ്കില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കാണ് വോട്ടുനല്‍കേണ്ടത്. പാലക്കാട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ബിജെപി ഭരണത്തില്‍ കീഴില്‍ മറ്റ് സംസ്ഥാനങ്ങള്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേരളവും മാറേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നതായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഈ ഭീതികൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരെ ഒരുപോലെ രംഗത്തു വരുന്നത്. കേരളമൊഴികെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കുന്നത് മലയാളികള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്.
ബിജെപിയെ വിജയിപ്പിച്ചാല്‍ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ ജയിലില്‍ അടയ്‌ക്കുമെന്ന് പ്രധാനമന്ത്രി മോദി അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നിട്ടും മോദി ശബരിമലയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് കോണ്‍ഗ്രസിന്റെ കുപ്രചാരണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആരെയും ശിക്ഷിക്കാന്‍ പോകുന്നില്ല. സോളാര്‍ കേസിലും മറ്റ് പല അഴിമതി കേസുകളിലും എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി കേരളം കണ്ടതാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട്. ശബരിമലയിലെ ആചാരലംഘനത്തെ കയ്യുംകെട്ടി നോക്കിനിന്ന കോണ്‍ഗ്രസ്, വോട്ട് തട്ടിയെടുക്കാന്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്റെ പരിഭ്രാന്തിയിലാണ് സിപിഎമ്മും കോണ്‍ഗ്രസും.
















