നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഈ വേളയില്‍ പന്തളത്തിന്റെ ആത്മനൊമ്പരത്തിലേക്കൊരു ചെവിയോര്‍ക്കല്‍ എന്തുകൊണ്ടും പ്രസക്തമാണ്. വളരെക്കാലമായി അവഗണനയിലേക്കു തള്ളപ്പെട്ട പ്രദേശമാണ് പന്തളം. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ വിഖ്യാതമെങ്കിലും ഇന്നതിന്റെ അവസ്ഥ ശോചനീയമാണ്. പണ്ടെന്നോ ഉണ്ടായ ഖ്യാതിയൊഴിച്ചാല്‍ മാറിമാറി വന്ന ഇടതു-വലതു സര്‍ക്കാരുകള്‍ ഈ നാടിനെ അവഗണിച്ചു. മുമ്പെങ്ങോ ഉണ്ടായ പുരോഗതികളൊഴിച്ചാല്‍ പിന്നീടതിന്റെ ചരിത്രം മുടന്തിന്റേതായിരുന്നു. പന്തളത്തിന്റെ ജീവിതംതന്നെ ഏതാണ്ട് വഴിമുട്ടിയതുപോലെയാണ്.
ഒച്ചിന്റെ പോലും വേഗതയില്ല ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്. പന്തളം ജങ്ഷനില്‍ കഴിഞ്ഞ അനേകവര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിനു എന്നേ വിരാമമിടേണ്ടതായിരുന്നു. എന്നാല്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ഇവിടുത്തെ യാത്രാക്ലേശത്തിനു നേരെ കണ്ണടച്ചു. ഏതാണ്ട് മെഡിക്കല്‍ മിഷന്‍ ജങ്്ഷന്‍ തുടങ്ങി പോലീസ് സ്റ്റേഷന്‍ ജങ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് യാത്രക്കാരുടെ സമയവും വാഹനങ്ങളുടെ ഇന്ധനവും വന്‍തോതില്‍ നഷ്ടപ്പെടുത്തുന്നു, ആ വകയിലുണ്ടാവുന്ന ഇന്ധനച്ചെലവ് ചില്ലറയൊന്നുമല്ല. പന്തളത്തെ ഗതാഗതകുരുക്കൊഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കണമെന്നുള്ള ജനങ്ങളുടെ മുറവിളി കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ടു. തിരുവനന്തപുരം-കാസര്‍കോഡ് റോഡും ശബരിമല മുതല്‍ കടലോരങ്ങളായ കായംകുളത്തേയും ഹരിപ്പാടിനെയും ബന്ധിപ്പിക്കുന്ന റോഡും തമ്മില്‍ സംഗമിക്കുന്നിടമാണു പന്തളം. കേരളത്തിലെതന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതാണീ സ്ഥലം.
ജനത്തെ ഏറ്റവും വലച്ചുകൊണ്ടിരുന്നത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയതയാണ്. പന്തളം ജങ്ഷനില്‍ വന്ന് ഏതാണ്ട് ഇരുനൂറു മീറ്ററോളം വാഹനങ്ങള്‍ നിറഞ്ഞ പത്തനംതിട്ട-മാവേലിക്കര റൂട്ടില്‍ സഞ്ചരിച്ചു തിരിച്ചുവന്നു വീണ്ടും എംസി റോഡുവഴിയുള്ള വാഹനങ്ങളുടെ പ്രയാണം ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല.
ഇപ്പോഴത്തെ എംസി റോഡിനു സമാന്തരമായി കിഴക്കു കൂടെയോ പടിഞ്ഞാറു കൂടെയൊ ഉള്ള ബൈപ്പാസ്് ഏറ്റവും നേരത്തേ വരേണ്ടതാണ്. ബൈപ്പാസ് തുടങ്ങുന്നിടത്തോ അവസാനിക്കുന്നിടത്തോ ജനോപദ്രവകരമല്ലാത്ത രീതിയില്‍ ബസ് സ്റ്റാന്‍ഡ് പുനഃസ്ഥാപിക്കുകയെന്നതാണ് അഭിലഷണീയം. അങ്ങനെ പന്തളം ടൗണിലെ ഗതാഗതക്കുരുക്കൊഴിവാക്കാം. ഇപ്പോഴത്തെ എംസി റോഡിന്റെയും വരാന്‍ പോകുന്ന ബൈപ്പാസിന്റെയും ഇടയില്‍ വരുന്ന പ്രദേശം ഒരു വലിയ ബിസിനസ് ഹബ്ബാക്കി മാറ്റാം.
ഏതാണ്ട് പത്തു വര്‍ഷം മുമ്പ് പന്തളത്തിനു നഷ്ടപ്പെട്ട സ്വകാര്യ മേഖലയില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മേഖലയില്‍ അടൂരോ പന്തളത്തോ സൗകര്യപ്രദമായ സ്ഥലത്തു സ്ഥാപിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. അവഗണനയില്‍ തുടരുന്ന ആരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയും പരിഗണിക്കപ്പെടണം. പന്തളം-പത്തനംതിട്ട റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന് ആവശ്യത്തിലധികം സ്ഥലവുമുണ്ട്. ഇതൊക്കെയായിട്ടും ഇതിന്റെ വികസനത്തോട് സര്‍ക്കാര്‍ വിമുഖതയാണ് കാട്ടുന്നത്.
ഇന്നേറ്റവും മുന്നില്‍ നില്‍ക്കുന്നത് ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. അയ്യപ്പഭക്തരുടെ സൗകര്യത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുക്കുന്നതിനോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ചു. ശബരിമലയിലെ ആചാരലംഘനത്തെ നഖശിഖാന്തം എതിര്‍ത്ത അയ്യപ്പഭക്തരെ തെരുവിലിട്ടു ദേഹോപദ്രവമേല്‍പ്പിച്ചതും അവരെ കോടതികയറ്റിയതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതു മുതലെടുത്തു മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയതുപോലെ പാര്‍ലമെന്റ് സീറ്റുകള്‍ തൂത്തുവാരിയവരെയും ജനത്തിനറിയാം. ആചാരസംരക്ഷണത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ ഭക്തരുടെ വികാരത്തെ മാത്രം മാനിക്കാന്‍ ആരുമില്ല. ഇന്നും അതങ്ങനെതന്നെ തുടരുകയാണ്.
ധര്‍മ്മശാസ്താവില്‍ നിന്നു പന്തളത്തെ വേര്‍പെടുത്താന്‍ ഒരുതരത്തിലും സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പന്തളത്തെ ദക്ഷിണ ഭാരതത്തിലെതന്നെ വലിയ സംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണാവശ്യം. ഒരുപക്ഷെ തെക്കന്‍ തിരുവിതാംകൂറിന്റെ സാംസ്‌കാരിക കേന്ദ്രമാകേണ്ട സ്ഥലമാണ് പന്തളം. സാംസ്‌കാരിക പൈതൃകത്തില്‍ കേരളത്തിലെ മേറ്റതൊരു സ്ഥലത്തിനേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നിടമാണ് പന്തളം. ഇതിനു സ്വാമി അയ്യപ്പനോളം പൗരാണികതയുള്ളതാണ്.
പണ്ടേ ഇവിടം വിദ്യാശാലകളുടെയും വ്യവസായശാലകളുടെയും കേന്ദ്രമായിരുന്നു. വിസ്മൃതിയിലാണ്ടുപോയ മന്നം ഷുഗര്‍മില്‍ അനവധി കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവനാഡിയായിരുന്നു. ഒരുകാലത്തു ദേശീയോദ്ഗ്രഥനത്തിനു പ്രാമാണ്യം നല്‍കിക്കൊണ്ട് മന്നത്തു പത്മനാഭന്‍ സമാജപ്രവര്‍ത്തനത്തിനു നാന്ദി കുറിച്ചത് ഇവിടെയായിരുന്നു ‘ജയഭാരതം’ മുതല്‍ ‘അഖിലാണ്ഡമണ്ഡല’ത്തോളം വളര്‍ന്ന വിശ്വദര്‍ശനത്തെയുള്‍ക്കൊണ്ട കവിശ്രേഷ്ഠന്‍ പന്തളം കെ.പി. രാമന്‍പിള്ള ജനിച്ചതിവിടെയായിരുന്നു. ‘പദംകൊണ്ടു പന്തടിച്ച’ മഹാകവി പന്തളം കേരളവര്‍മ്മയുടെ ‘രുഗ്മാംഗദചരിത’വും മറ്റു കൃതികളും മലയാള സാഹിത്യത്തിലെ അനര്‍ഘ രത്നങ്ങളായി ഇന്നും തുടരുന്നു. ചിത്രരചനയിലൂടെ വര്‍ണ്ണവിസ്മയം തീര്‍ത്ത മദ്ധ്യതിരുവിതാംകൂറിന്റെ കലാകാരന്‍ വി.എസ്. വല്ല്യത്താന്‍, പന്തളത്തിന്റെ മറ്റൊരു പ്രതിഭയായിരുന്നു. അസാധാരണനായ കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രി പ്രസിദ്ധനായ മറ്റൊരു കലാകാരനായിരുന്നു. ഈ ഹാസ്യസാമ്രാട്ടിന്റെ കാര്‍ട്ടൂണുകളുടെ മുമ്പില്‍ വിറകൊള്ളാത്ത രാഷ്‌ട്രീയക്കാര്‍ കേരളത്തില്‍ തീരെക്കുറവായിരുന്നു. പല മന്ത്രിസഭകള്‍ക്കും മന്ത്രിമാര്‍ക്കും അദ്ദേഹത്തിന്റെ തൂലിക ഭീഷണിയായിരുന്നു. അദ്ദേഹത്തിന്റെ ‘പാച്ചുവും കോവാലനും’ മലയാളിമനസ്സുകളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നു. ഭഗവദ്ഗീതക്കു മലയാള പരിഭാഷ നല്‍കി കേരള സാഹിത്യചരിത്രത്തില്‍ തയ്യിലാശാനെന്ന് ഖ്യാതനായ പന്തളം കൃഷ്ണക്കുറുപ്പ്, വിവേകാനന്ദസാഹിത്യസര്‍വ്വസ്വങ്ങള്‍ക്ക് മലയാളതര്‍ജ്ജമ നടത്തിയ തട്ടയില്‍ സി.ജി… അങ്ങനെ പോകുന്നു പന്തളത്തെ മഹാരഥന്മാരുടെ അനന്തമായ ആ നിര. സാംസ്‌കാരിക ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠയാര്‍ജിച്ച പന്തളത്ത് സാംസ്‌കാരികപഠന കേന്ദ്രത്തിനുള്ള എല്ലാ സാദ്ധ്യതകളുമുള്ള സ്ഥലമാണങ്കിലും ശബരിമലയെ സംബന്ധിക്കുന്ന ഒരു സാംസ്‌കാരികചരിത്രം രചിക്കാനുള്ള ഉദ്യമത്തിനുപോലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രചോദനമോ സഹായമോ ഉണ്ടായിട്ടില്ല. അയ്യപ്പന്റെയോ ശബരിമലയുടെയോ സ്മരണ നിലനിര്‍ത്തത്തക്ക രീതിയിലുള്ള ഒരു സര്‍വ്വകലാശാലാ നിലവാരത്തിലുള്ള പഠനഗവേഷണകേന്ദ്രം തന്നെ തുടങ്ങേണ്ട സമയം എന്നേ കടന്നുപോയി.
ഇടതിന്റെയും വലതിന്റെയും മാറിമാറി വന്ന ഭരണങ്ങളും അവയുടെ പന്തളത്തിന്റെ നിയമസഭാ സാമാജികരും പന്തളത്തെ ഇത്രയും കാലം അവഗണിച്ചിട്ടേ ഉള്ളൂ. എങ്കിലും ഇവരെ തന്നെ മാറിമാറി പന്തളത്തുകാര്‍ ജയിപ്പിച്ചുകൊണ്ടേയിരുന്നു. ഇനിയും പന്തളത്തുകാര്‍ക്ക് എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കാനുള്ളത് എന്‍ഡിഎ എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍നിന്നുമാണ്. മാറാത്തത് മാറും എന്നുതന്നെയാണ് പന്തളത്തുകാരുടെ പ്രതീക്ഷ.











