ചെന്നൈ: തമിഴ്നാട് നിമയസഭ തെരഞ്ഞടുപ്പിൽ നാമനിദ്ദേശ പത്രിക സമർപ്പിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പത്രികയ്‌ക്കൊപ്പം സമ്പാദ്യമുൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂലവും വിജയ് സമർപ്പിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് വിജയ്‌യുടെ വരുമാനം. ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയുമുള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിലാണെന്ന് കാണാം. വിജയ്‌യുടെ ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. ഭാര്യ സംഗീതയുടെ കൈവശമുള്ള പണം (1 ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങൾ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വർണ്ണ-വെള്ളി ആഭരണങ്ങൾ എന്നിവയുടെയെല്ലാം ആകെ തുകയാണിത്. സംഗീതയുടെ പേരിൽ 2.132 കിലോ വെള്ളി ആഭരണങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു.
വാഹനപ്രേമിയായ വിജയിയുടെ പക്കൽ വിലപിടിപ്പുള്ള കാറുകളുടെ ശേഖരവുമുണ്ട്. BMW 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, BMW I7 എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്സ് എൽ വാഹനവും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ ലൊയോള കോളേജിൽ നിന്ന് ബിഎസ്സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദേഹം പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിയത്. വിജയുടെ പേരിൽ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരുവിധ കടബാധ്യതകളുമില്ല.
















