തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവാണെന്ന സംശയം ബലപ്പെടുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഗൂഢബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമല്ലെന്നും വരുത്തിത്തീര്‍ക്കാനാണ് ഇയാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത്. സംഭവത്തിൽ, തിരഞ്ഞെടുപ്പ് വിഭാഗം അസിസ്റ്റന്‍റ് ജെയ്‌സിൽ പി. അസീസിനെ തല്‍ക്കാലം സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പക്ഷെ ഈ സസ്പെന്‍ഷനില്‍ ഒതുങ്ങുന്ന ഒരു ചെറിയ ഗൂഢാലോചനയല്ല ഈ സംഭവം എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്.
രാഷ്‌ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റിന് അകത്തുള്ള എൻ ജി ഒ യൂണിയന്റെ സമ്മുന്നത നേതാവായ ജൈസൽ പി അസീസിനെ ആണ് സംസ്ഥാന ചീഫ് ഇലക്ടറര്‍ ഓഫീസര്‍ സസ്പെന്‍റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്ന വിധത്തിലാണ് കത്തിൽ ബിജെപി സീൽ പ്രത്യക്ഷപ്പെട്ടതെന്ന് സസ്പെൻഷൻ ഉത്തരവിൽ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ജെയ്‌സിൽ പി. അസീസിനെതിരെ നടപടി എടുത്തിരിക്കുന്നത്. പൊതു ഭരണ വകുപ്പിലെ അസിസ്റ്റന്‍റ് ആയിരുന്നു ജെയ്‌സിൽ പി. അസീസ്. ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കറാണ് ഉത്തരവിട്ടത്. ഈ അടുത്തകാലത്ത് ജോലിയിൽ പ്രവേശിച്ച ഇയാൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുമായുള്ള ബന്ധം പരിഗണിച്ച് ഇലക്ഷൻ കമ്മിഷനിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് വിടുകയായിരുന്നു. പക്ഷെ ഈ ഗൂഢാലോചനയില്‍ സിപിഎം നേതാക്കളും മറ്റ് ചിലരും ഉള്‍പ്പെടുന്ന ഒരു വലിയ സംഘം ഇതിന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഉന്നതതല അന്വേഷണത്തിലൂടെ മാത്രമേ മുഴുവന്‍ കുറ്റവാളികളെയും പുറത്ത് കൊണ്ടുവരാന്‍ കഴിയൂ.
തിരഞ്ഞെടുപ്പ്കമ്മീഷന്റെ കത്തിൽ ബിജെപി പാർട്ടിയുടെ സീൽ വന്നതിന് പിന്നിലെ ഗൂഢാലോചന പൊളിഞ്ഞുകഴിഞ്ഞു. പക്ഷെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍ ഇരുട്ടത്തിരിക്കുകയാണ്. ഇവരെക്കൂടി പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ ഈ സര്‍ക്കുലറിന്റെ കോപ്പി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ട് നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലാകെ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഭാഷകളിലും ബിജെപി സീല്‍ പതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സര്‍ക്കുലര്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. ഇത് അടിയന്തിരമായി നിര്‍ത്തിയേ മതിയാവൂ.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ സീൽ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ജൈസൽ പി അസീസ് എന്ന ഉദ്യോഗസ്ഥൻ സിപിഎം ബന്ധമുള്ളയാളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു. രാജ്യം ഭരിക്കുന്ന ബിജെപിയെ ഇകഴ്‌ത്തി കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഇടത് ചായ് വുള്ള ജീവനക്കാരും സിപിഎമ്മും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. ഒടുവിൽ സത്യാവസ്ഥ പുറത്തുവന്നതോടെ ഇടത് നേതാവിനെ സസ്‌പൻ്റ് ചെയ്ത് തടിയൂരാന്‍ ശ്രമിക്കുകയാണ് സിപിഎം.
നിഷ്പക്ഷവും നീതിപുർവവുമായുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ഇടത് അനുകൂല സംഘടനാ പ്രതിനിധികൾ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഡപ്യൂട്ടേഷനില്‍ കടന്നു കൂടിയിരിക്കുകയാണ്. ഇതാണ് നേമം നിയോജക മണ്ഡലത്തിലും ഉണ്ടായത്. ശിവൻകുട്ടിയുടെ നിയന്ത്രണത്തിലുള്ള തൊഴില്‍ വകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് നേമത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്കായി നിയോഗിച്ചതും സംശയമാണ്.
ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ ബിജെപി സീല്‍ പതിച്ച തെര. കമ്മീഷന്റെ വ്യാജ സര്‍ക്കുലര്‍ പ്രചരിപ്പിക്കുന്നു
ബിജെപി സീല്‍ പതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ ഇപ്പോഴും എക്സില്‍ ചില ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പിന്‍വലിക്കാത്തത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെയ്സ്ബുക്കില്‍ നിന്നും 200 പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്നും 90 പോസ്റ്റുകളുമാണ് ഇതുവരെ പിന്‍വലിച്ചിട്ടുള്ളൂ. ലക്ഷക്കണക്കിന് പോസ്റ്റുകളാണ് എക്സില്‍ ഇപ്പോഴും കറങ്ങിനടക്കുന്നത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് എക്സിനെതിരെ കേസെടുത്തിരിക്കുകയാണ്. പ്രശ്നം ചൂടുപിടിച്ചതോടെ പിണറായി വിജയന്‍ വിശദീകരണവുമായി രംഗത്തെത്തി. താനല്ല ഇപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്നത് എന്നതായിരുന്നു പിണറായി വിജയന്റെ വിശദീകരണം.
















