Vicharam

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

മന്ത്രിപദം ഏറ്റെടുത്ത് ഒരു കൊല്ലത്തിനുള്ളില്‍ കേരളത്തിന് നല്‍കിയത് 1073 കോടി.  മുതലപ്പൊഴിയൂരില്‍ സംസ്ഥാനം 167 കോടി ചോദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 177 കോടി. പാലാ ട്രിപ്പിള്‍ ഐടിയിലെ ഇന്റര്‍നെറ്റ് ടോപ്പ് തിംഗ്‌സ് പ്രോഗ്രാം രാജ്യത്ത് ആദ്യത്തേത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഇത്തവണയും ഒരു വിഐപി
മണ്ഡലമാണ്. ആ വിഐപി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനാണ്. പക്ഷേ, വിഐപി
പരിവേഷങ്ങളൊന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലില്ല. കേന്ദ്രമന്ത്രിയാണെങ്കിലും അതിന്റേതായ അകമ്പടികളൊന്നുമില്ലാതെ സാധാരണക്കാര്‍ക്കിടയില്‍ സഞ്ചരിച്ച് ഓരോരുത്തരോടും കുശലാന്വേഷണങ്ങള്‍ നടത്തി വോട്ടഭ്യര്‍ത്ഥിക്കുകയാണ് അദ്ദേഹം. ഇതിനകം മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലുമായി രണ്ടുവട്ടം പ്രചാരണം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുന്നവരെല്ലാം തനിക്ക് പിന്തുണയേകുമെന്ന ഉറച്ച വിശ്വാസമാണ് ജോര്‍ജ് കുര്യനുള്ളത്. തെരഞ്ഞെടുപ്പ് വിശേഷങ്ങളും പ്രതീക്ഷകളും
‘ജന്മഭൂമി’യുമായി അഡ്വ. ജോര്‍ജ് കുര്യന്‍ പങ്കുവയ്‌ക്കുന്നു.

കേന്ദ്രമന്ത്രി എന്ന നിലയിലുള്ള മത്സരം?
ജനങ്ങളില്‍ വലിയ മാറ്റം കാണുന്നുണ്ട്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പൊതുമണ്ഡലത്തില്‍ സ്വീകാര്യത കൂടുന്നുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നു. എനിക്ക് കിട്ടുന്ന അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനത്തിന് കിട്ടുന്ന അംഗീകാരമാണ്.

കേരളത്തിന് അനുവദിച്ച പദ്ധതികള്‍?
2024 ജൂണ്‍ 9നാണ് ഞാന്‍ സത്യപ്രതിജ്ഞ ചെയ്തത്. 2025 ജൂലൈ ഒന്ന് എത്തിയപ്പോള്‍ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമം പദ്ധതി പ്രകാരം കേരളത്തിന് 1073 കോടി രൂപയാണ് അനുവദിച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ എല്ലാ ജില്ലകളിലും എല്ലാ ജനവിഭാഗത്തിനും ഗുണം കിട്ടുന്ന തരത്തില്‍ ആശുപത്രി കെട്ടിടം, സ്‌കൂള്‍ കെട്ടിടം, വനിതാ ഹോസ്റ്റല്‍, മാര്‍ക്കറ്റുകള്‍, സ്‌കില്‍ പരിശീലന കേന്ദ്രം, കേന്ദ്രസര്‍വ്വകലാശാലകള്‍ക്ക് പ്രത്യേക ബ്ലോക്ക് എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കാണ് പണം അനുവദിച്ചത്. ഈ പദ്ധതി പ്രകാരം വടകര താലൂക്ക് ആശുപത്രിയില്‍ 84 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. മന്ത്രാലയം ന്യൂനപക്ഷം എന്ന പേരിലാണെങ്കിലും അതിന്റെ പദ്ധതി ഗുണങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. ഇക്കാര്യം ഇന്നും പലര്‍ക്കുമറിയില്ല.

പാലാ ട്രിപ്പിള്‍ ഐടിയില്‍ ഇന്റര്‍നെറ്റ് ടോപ്പ് തിംഗ്‌സ് പ്രോഗ്രാം?
സ്‌കില്‍ പരിശീലനത്തിന്റെ ഭാഗമായി പാലായിലെ ട്രിപ്പിള്‍ ഐടിയില്‍ ഇന്റര്‍നെറ്റ് ടോപ്പ് തിംഗ്‌സ് പ്രോഗ്രാമിന് ഫണ്ട് അനുവദിച്ചു. രാജ്യത്തെ ആദ്യത്തെ സംവിധാനമാണിത്. സ്റ്റൈപന്റോടെ ഈ പരിശീലനത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. പാലക്കാട്ട് ഐഐടിയില്‍ ചിപ്പ് ഡിസൈകഌംഗിനും ഡ്രോണ്‍ ടെക്‌നോളജി, കോഴിക്കോട് എടിഐയില്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍, മത്സ്യസംബന്ധമായ എല്ലാം ടെക്‌നോളജിയും ഉള്‍പ്പെടുന്ന വിഴിഞ്ഞം സിഎഫ്ആര്‍ഐ ഫിഷറീസ് ഇന്‍സിറ്റിയൂട്ട്, എറണാകുളം സിഗ്നിട്ടില്‍ മത്സ്യ പ്രോസസിംഗ് കോഴ്‌സ് എന്നിവയ്‌ക്കായി പണം അനുവദിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സ്‌കില്‍ മേഖലയുടെ കുറവ് നികത്താനാണ് കേന്ദ്രം തുക അനുവദിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്കായി പദ്ധതികള്‍?
മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെത്. അതിന്റെ ഉത്തമ ഉദാഹരണമാണ് മുതലപ്പൊഴിയൂര്‍ ഉള്‍പ്പെടെ ഏഴ് ഹാര്‍ബറുകള്‍ക്ക് അനു
വാദം കൊടുത്തത്. ഇതിനായി 700 കോടി അനുവദിച്ചു. ഒരു വര്‍ഷം കൊണ്ട് പദ്ധതി നടപ്പിലാക്കി. മുതലപ്പൊഴിയൂരില്‍ സംസ്ഥാന സര്‍ക്കാര്‍ 167 കോടി രൂപയാണ് ചോദിച്ചത്. കേന്ദ്രസര്‍ക്കാര്‍ 177 കോടി രൂപ നല്‍കി. ഈ പണം ഒരു കാലതാമസവും വരുത്താതെ മൂന്ന് മാസത്തിനുള്ളില്‍ നല്‍കി. അത്രയും വേഗതയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. മാത്രമല്ല നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ റീജണല്‍ സെന്റര്‍ കേരളത്തിന് അനുവദിച്ചു. ഹൈദരാബാദില്‍ മാത്രമാണ് നിലവില്‍ റീജണല്‍ ഓഫീസുള്ളത്. ഇതിന് 100 കോടിയാണ് അനുവദിച്ചത്.

ക്ഷീര മേഖലയ്‌ക്ക് 100 കോടിയിലേറെ?
ക്ഷീരമേഖലക്ക് ഉത്തേജനം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മില്‍മയുടെ നേതൃത്വത്തില്‍ ക്ഷീരമേഖലയുടെ വികസനത്തിനായി ചെലവിടുന്ന ഫണ്ട് കൂടുതലും കേന്ദ്രസര്‍ക്കാരിന്റെതാണ്. മില്‍മയുടെ ആവശ്യപ്രകാരം നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡ് തൃപ്പൂണിത്തുറയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. ഇത് പാല്‍ പ്രോസസിംഗിനായുള്ള ഭാരതത്തിലെ ആദ്യത്തെ സംരംഭമാണ്. ഇടപ്പള്ളിയില്‍ ഐസ്‌ക്രീം പ്ലാന്റ് യൂണീറ്റിന് തുക അനുവദിച്ചു. ക്ഷീരമേഖലക്ക് മാത്രം സംസ്ഥാനത്തിന് നല്‍കിയത് 100 കോടി രൂപക്ക് മുകളിലാണ്.

മൃഗസംരക്ഷണം, തെരുവുനായ വന്ധ്യംകരണം?
മൃഗസംരക്ഷണത്തിനായി രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍ വഴി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ഇത്തരം പദ്ധതികളിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങും തണലുമാകാന്‍ സാധിക്കുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നി ജില്ലകളില്‍ പേ വിഷബാധ നിയന്ത്രിക്കുന്നതിനനായി തെരുവുനായ്‌ക്കളെ വാക്‌സിനേഷന്‍ നല്‍കുന്നതിനും വന്ധ്യംകരിക്കുന്ന പദ്ധതിയായ എബിസിക്കും പണം അനുവദിക്കുന്നുണ്ട്.

തിരുവനന്തപുരത്തിന് വിവിധ പദ്ധതികള്‍?
മേയര്‍ വി.വി.രാജേഷ് സത്യപ്രതിജ്ഞയുടെ തലേന്ന് വിളിച്ചു. ചേട്ടാ ഞാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സഹായിക്കണം. അപ്പോള്‍ ഞാന്‍ പറഞ്ഞു രാജേഷേ വാഗ്ദാനം നല്‍കുന്നതില്‍ എനിക്ക് വിശ്വാസമില്ല. പ്രവൃത്തിയിലാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ഓഫീസ് തിരുവനന്തപുരത്തിന് നല്‍കി. രാജേഷ് അത് പല യോഗത്തിലും പറഞ്ഞിട്ടുണ്ട്.

റബ്ബര്‍ കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി?
എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ എന്നെയാണ് നിയോഗിച്ചത്. റബ്ബര്‍ കര്‍ഷകരും റബ്ബര്‍ വ്യാപാരികളും വ്യാവസായികളുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. റബ്ബര്‍ വെട്ടുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. 25000 രൂപ ഉണ്ടായിരുന്ന റീ പ്ലാന്റിന് 40000 രൂപയായി വര്‍ദ്ധിപ്പിച്ചു. മഴക്കാലത്ത് ഷെയ്ഡ് സ്ഥാപിക്കാന്‍ സഹായം അനുവദിച്ചു. ടാപ്പിങ് തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് നടപ്പാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം അനുവദിച്ചു. ഭവനനിര്‍മാണത്തിന് സഹായം അനുവദിച്ചു. ടാപ്പിങ് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഇതൊക്കെ കാരണമായി. റബ്ബര്‍ കര്‍ഷകരെയും തൊഴിലാളികളെയും ഒരുപോലെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടെത്.

കാര്‍ഷികമേഖലയുടെ നട്ടെല്ല് തകര്‍ത്തത് ആസിയാന്‍ കരാര്‍?
കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ക്കുന്ന നടപടിയായിരുന്ന ആസിയാന്‍ കരാറുകൊണ്ട് സംഭവിച്ചത്. 2010ലെ യൂപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ്. കാഞ്ഞിപ്പള്ളിയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച ആസിയാന്‍ കരാറില്‍ ഒപ്പിട്ട സര്‍ക്കാരിന്റെ ഭാഗമായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ് ചിരട്ടപ്പാല്‍ ഇറക്കുമതി നിരോധിച്ചത്. കൊല്‍ക്കത്ത, വിശാഖപട്ടണം എന്നീ തുറമുഖം വഴിയുള്ള ചിരട്ടപ്പാലിന്റെ ഇറക്കുമതി നിരോധിച്ചതോടെ റബ്ബറിന് വിലകൂടി. ചിരട്ടപ്പാല്‍ ഇറക്കുമതി നിരോധിക്കണമെന്ന് കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ആ ആവശ്യമാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കും?
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് അനുവദിച്ചത്. പല പദ്ധതികളും പൂര്‍ത്തിയായില്ല. സ്ഥലം എംഎല്‍എയാണ് ഇതിനൊക്കെ മുന്‍കൈയെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്താകെ കുടിവള്ള പദ്ധതികള്‍ക്ക് കോടിക്കണക്കിന് രൂപ അനുവദിച്ചു. പക്ഷെ പദ്ധതി കേന്ദ്രത്തിന്റേതാണെന്ന ഒറ്റക്കാരണത്താല്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വിചാരിക്കുകയാണ്. ഇതൊക്കെ ജനങ്ങളോട് ചെയ്യുന്ന കൊടുംക്രൂരതയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സ്ഥാനാര്‍ത്ഥിയെ കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ എത്തി. ഇതൊടെ അദ്ദേഹവും തയ്യാറായി. വിജയാശംസകളും നേര്‍ന്ന് ഞങ്ങളും യാത്ര പറഞ്ഞിറങ്ങി. എന്‍ഡിഎയ്‌ക്ക് ഒരു എംഎല്‍എ പോലുമില്ലാത്ത കേരളത്തിന്റെ വികസനത്തിന് കോടിക്കണക്കിന് പണം അനുവദിച്ചിട്ടും അതൊന്നും പാടിനടക്കാത്ത വ്യത്യസ്തനായ പൊതുപ്രവര്‍ത്തകനാണ് ജോര്‍ജ് കുര്യന്‍. ബസിന് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതിനും ബോര്‍ഡ് വെക്കുന്ന നമ്മുടെ നാട്ടില്‍ കലര്‍പ്പില്ലാത്ത ആദര്‍ശത്തിന്റെ ആള്‍രൂപമാണ് ജോര്‍ജ് കുര്യന്‍.

 

Recent Posts