ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ശക്തമാക്കി. ഇനി മുതൽ ഇറാന്റെ സേനാവിഭാഗമായ റവലൂഷനറി ഗാർഡിന്റെ അനുമതിയോടെയാണ് ചരക്കുകപ്പലുകൾക്ക് കടന്നുപോകാൻ സാധിക്കുക എന്ന രീതിയിലേക്ക് സംവിധാനം മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേ കപ്പലുകൾ കടത്തിവിടുകയുള്ളുവെന്നും, ഇതിനായി ഫീസ് ഈടാക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഈ പുതിയ നടപടികൾക്കിടെ, ഹോർമുസ് വഴിയുള്ള രാജ്യാന്തര കപ്പൽഗതാഗതം വൻ തോതിൽ കുറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ഗതാഗതം ഏകദേശം 90 ശതമാനം ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ഒന്നിന് ശേഷം എണ്ണടാങ്കറുകളും ചരക്കുകപ്പലുകളും ഉൾപ്പെടെ ഏകദേശം 150 കപ്പലുകൾ മാത്രമാണ് കടന്നുപോയത്.
ചില കപ്പലുകൾക്ക് ഫീസ് ചുമത്തിയെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) ഇറാന്റെ നടപടി രാജ്യാന്തര നിയമ ലംഘനമാണെന്ന് ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ ‘ടോൾ ബൂത്ത്’ മാതൃകയിലെ നിയന്ത്രണം സ്ഥിരമാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നും, അതിനായി നിയമനിർമാണ നടപടികൾ പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഖാർഗ് ദ്വീപിലെ ടെർമിനലിൽ നിന്നുള്ള ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതി വലിയ തടസ്സങ്ങളില്ലാതെ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമായും ചൈനയിലെ റിഫൈനറികളിലേക്കാണ് ഈ കയറ്റുമതി നടന്നത്.
















