മുംബൈ: മഹാരാഷ്‌ട്രയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ കാണിക്കപെട്ടികളിൽ നിന്നും മോഷണം നടത്തിയ എട്ട് ജീവനക്കാർ അറസ്റ്റിൽ. അ റസ്റ്റിലായവരിൽ നിന്നും 80,000 രൂപ കണ്ടെടുത്തു. കാണിക്ക പെട്ടികൾ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രതികൾ വളരെ വിദഗ്‌ദ്ധമായാണ് പെട്ടികളിൽ നിന്നും കറൻസി നോട്ടുകൾ അടിച്ചുമാറ്റിയിരുന്നത്. ഏകദേശം രണ്ട് മാസമായി ഈ പ്രവർത്തനം സംശയത്തിന് ഇടനൽകാതെ തുടരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ സ്വന്തമാക്കുന്ന പണം ഇവർ പരസ്പരം പങ്കിട്ടെടുക്കുകയായിരുന്നു. സംശയം തോന്നിയ ട്രസ്റ്റ് അധികൃതർ നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്.
രാജേന്ദ്ര പെൻഡുർക്കർ, ശരദ് ഗാഡി, സമീർ ശിവാലകർ, അരവിന്ദ് കാഡ്ഗെ, അനിൽ റഹാട്ടെ, പദ്മകർ ആദ്കർ, അഭിഷേക് മുലിക്, മഹേന്ദ്ര ഭൈജെ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചിലരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെങ്കിലും മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് അധികൃതർ കരുതുന്നു.
സംഭവത്തിൽ കൂടുതൽ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇതുവരെ കണ്ടെടുത്തതിനേക്കാൾ വലിയ തുക മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. മോഷണ വിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കാര്യമായ അവലോകനത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















