പി. ഐ. ശങ്കരനാരായണന്‍ -മലയാള ഭാഷയേയും മലയാളിത്തത്തെയും അളവറ്റ് സ്‌നേഹിച്ചിരുന്ന ഒരു കവി. പാശ്ചാത്യ സംസ്‌കാരത്തെയും അവര്‍ അവശേഷിപ്പിച്ചു പോയ ആചാര – പെരുമാറ്റ വിശേഷങ്ങളേയും അന്ധമായി അനുകരിക്കുന്നവരെ തുറന്നെതിര്‍ക്കാന്‍ ഒരു മടിയും കാണിക്കാത്ത തന്റേടിയായിരുന്നു അദ്ദേഹം.
കേക്ക് മുറിച്ചും, മെഴുകുതിരി ഊതിക്കെടുത്തിയും, ‘ഹാപ്പി ബെര്‍ത്ത് ഡേ ടൂ യൂ’പാടിയും പിറന്നാളാഘോഷിക്കുന്ന മലയാളിയോട് എന്നും കലഹിച്ചിരുന്ന ആളായിരുന്നു ശങ്കരനാരായണന്‍. പകരം അദ്ദേഹം, ലളിത മലയാളത്തില്‍ രണ്ടു വരി എഴുതി കാര്‍ഡില്‍ അച്ചടിച്ച് പലര്‍ക്കും കൊടുത്തിരുന്നു. മാതൃഭാഷ അവഗണിക്കപ്പെടുമ്പോഴൊക്കെ, അതിനു കാരണക്കാരാവുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ ശങ്കരനാരായണന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ എക്കാലത്തും ഉയര്‍ന്നിരുന്നു. ഭരണവ്യവസ്ഥകളോടും അദ്ദേഹം നിരന്തരം പോരടിച്ചു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ മലയാള ഭാഷാ വാരാചരണം ഇന്ന് മലയാളികളുള്ള ഇതര രാജ്യങ്ങളില്‍പ്പോലും സംഘടിപ്പിച്ചു വരുന്നുണ്ടല്ലോ. എന്നാല്‍, ഇതിന് കാരണക്കാരന്‍ ശങ്കരനാരായണന്‍ എന്ന ഭാഷാസ്‌നേഹിയാണ് എന്ന വസ്തുത എത്ര പേര്‍ക്കറിയാം?
എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഫലമാണത്. ശങ്കരനാരായണനെപ്പോലെ കുറേപ്പേര്‍, വര്‍ഷങ്ങളോളം സമരങ്ങളും പ്രചാരണങ്ങളും വ്യവഹാരങ്ങളുമൊക്കെ നടത്തിയതിന്റെ ഫലമായിട്ടാണ്, അടുത്ത കാലത്ത്, ഔദ്യോഗിക ഭാഷ മലയാളമാക്കിക്കൊണ്ട് ഉത്തരവു വന്നത്.
അക്ഷരശ്ലോക കലയെ ഇഷ്ടപ്പെടുകയും ധാരാളം ശ്ലോകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പൂന്താനത്തിന്റെ ജ്ഞാനപ്പാന മുഴുവനായി ശ്ലോക രൂപത്തില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 27 വര്‍ഷം മുമ്പ്, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കെ.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ആദ്യമായി അക്ഷര ശ്ലോക സദസ് സംഘടിപ്പിച്ചപ്പോള്‍, അതിന്റെ സെക്രട്ടറിയായിരുന്നു ശങ്കരനാരായണന്‍. സനാതന ധര്‍മ്മത്തിന്റെ ആശയങ്ങള്‍, കഥകളിലൂടേയും പാട്ടുകളിലൂടേയും കുട്ടികള്‍ക്ക് ലളിതസുന്ദരമായി പറഞ്ഞു കൊടുക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല.
ബാലസാഹിത്യത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി. ധാരാളം കുട്ടിക്കവിതകളും കഥകളുമെഴുതി.
രാമായണ കഥകള്‍ പുനരാഖ്യാനം ചെയ്തുകൊണ്ട്, പത്ര പംക്തികളിലൂടെയും ആകാശവാണിയിലൂടെയും കിട്ടിയ അവസരങ്ങളിലൊക്കെ, അദ്ദേഹം, ധാര്‍മ്മിക ജീവിതത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിളംബരം ചെയ്യാന്‍ ശ്രമിച്ചു. പ്രസാധന രംഗത്തെ ദുഷ്പ്രവണതകളില്‍ മനം മടുത്ത് അദ്ദേഹം സ്വന്തമായൊരു പ്രസാധനശാലയുണ്ടാക്കി. കടുത്ത സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും സ്വന്തം പുസ്തകങ്ങള്‍ സ്വയം അച്ചടിപ്പിച്ച്, സ്വയം വിതരണം ചെയ്തു. ആശയപരമായി വിയോജിക്കേണ്ടി വരുമ്പോള്‍, അത്, ഏതു പ്രസ്ഥാനത്തോടായാലും വ്യക്തിയോടായാലും, തുറന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു. വടക്കേ മലബാറില്‍ ജനിച്ച്, ഉദ്യോഗാര്‍ത്ഥം എറണാകുളത്തു വന്ന്, കൊച്ചിയുടെ സാംസ്‌കാരിക സ്പന്ദനങ്ങളോരോന്നും കണ്ടറിഞ്ഞ ആ മഹാനുഭാവന് ഈ സുഹൃത്തിന്റെ അന്ത്യപ്രണാമങ്ങള്‍!















