ന്യൂദൽഹി: എൽപിജി ക്ഷാമവും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവും ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരം 74 ദിവസമാണെന്നും യഥാർത്ഥ സ്റ്റോക്ക് കവർ ഇപ്പോൾ ഏകദേശം 60 ദിവസമാണെന്നും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയുടെ 27-ാം ദിവസത്തിലാണെങ്കിലും അടുത്ത കുറച്ച് മാസത്തേക്ക് ഇന്ത്യ പൂർണ്ണമായും സുരക്ഷിതമാണെന്ന് സർക്കാർ പറയുന്നു.
“ആഗോളതലത്തിൽ എന്ത് സംഭവിച്ചാലും, ഓരോ ഇന്ത്യൻ പൗരനും വേണ്ടി ഏകദേശം രണ്ട് മാസത്തെ സ്ഥിരമായ വിതരണം ലഭ്യമാണ്. അടുത്ത 2 മാസത്തെ ക്രൂഡ് സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്,” – മന്ത്രാലയം പറഞ്ഞു.
ഇതിനു പുറമെ ആഭ്യന്തര ശുദ്ധീകരണശാല ഉൽപാദനം 40 ശതമാനം വർദ്ധിച്ചതായും, പ്രതിദിന എൽപിജി ഉൽപാദനം 50 ടിഎംടിയായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ പരിഭ്രാന്തി കാരണം സിലിണ്ടറുകൾക്കുള്ള ആവശ്യം 89 ലക്ഷം വരെ എത്തിയെങ്കിലും ഇപ്പോൾ കുറഞ്ഞതായി സർക്കാർ പറയുന്നു. എണ്ണക്കമ്പനികൾ പ്രതിദിനം 50 ലക്ഷത്തിലധികം സിലിണ്ടറുകൾ വിജയകരമായി വിതരണം ചെയ്യുന്നുണ്ട്.
കൂടാതെ പൂഴ്‌ത്തിവയ്‌പ്പോ കരിഞ്ചന്തയോ ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് വാണിജ്യ സിലിണ്ടർ വിഹിതം 50% ആയി ഉയർത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
















