Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂര്‍. താമര ചിഹ്നത്തില്‍ മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നതാണ് തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തീപാറുന്ന പോരാട്ടമാണ് തൃശൂരില്‍. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തൃശൂരില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു.

കഴിഞ്ഞ രണ്ടുതവണ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങിയ പത്മജ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സാഹിത്യ മേഖലയില്‍ നിന്നുള്ള ആലങ്കോട് ലീലാ കൃഷ്ണനാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായാണ് ആലങ്കോട് സ്ഥാനാര്‍ഥിയായി എത്തിയത്. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മിന്നുന്ന വിജയം നേടിയതോടെ തൃശൂര്‍ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി മാറി. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയതും സുരേഷ് ഗോപിയായിരുന്നു. ഈ മികവ് നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ തന്നെ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമാണ്.

2016ലാണ് പത്മജ തൃശൂരില്‍ കന്നി മത്സരത്തിനിറങ്ങിയത്. സിപിഐയിലെ വി.എസ്. സുനില്‍കുമാറായിരുന്നു മുഖ്യ എതിരാളി. ബി. ഗോപാലകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. അന്ന് സുനില്‍ കുമാര്‍ 6987 വോട്ടിനാണ് വിജയിച്ചത്. മണ്ഡലത്തില്‍ ബിജെപി കരുത്ത് തെളിയിച്ച ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. മൂന്നാം സ്ഥാനത്ത് എത്തിയ ഗോപാലകൃഷ്ണന്‍ 24,748 വോട്ടാണ് നേടിയത്. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നേടിയത് 6697 വോട്ട് മാത്രമായിരുന്നു എന്നതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ വലുപ്പം വ്യക്തമാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരമാണ് നടന്നത്. പത്മജയും സുരേഷ് ഗോപിയും (ബിജെപി) പി. ബാലചന്ദ്രനും (സിപിഐ) ഏറ്റുമുട്ടിയ മത്സരത്തില്‍ കേവലം 946 വോട്ടിനാണ് ബാലചന്ദ്രന്‍ വിജയിച്ചത്. ബാലചന്ദ്രന് 44,263 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ പത്മജക്ക് 43,317 വോട്ടുമാണ് ലഭിച്ചത്. മുന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് 40,457 വോട്ട് ലഭിച്ചു. ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2021ലേത്. ഈ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന സുരേഷ് ഗോപി 2024ല്‍ പാര്‍ട്ടിക്ക് സമ്മാനിച്ചത് ലോക്സഭയിലെ കന്നി സീറ്റായിരുന്നു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നുവെന്നതാണ് ഇടതു വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. സംസ്ഥാനത്ത് തന്നെ ബിജെപി ആദ്യം പ്രചാരണം തുടങ്ങിയത് തൃശൂരാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ താമര വരച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇടതു വലതു മുന്നണികള്‍ കുത്തിതിരിപ്പ് രാഷ്‌ട്രീയം പറയുമ്പോള്‍ തൃശൂരിന്റെ സമ്പൂര്‍ണ വികസനത്തിനായിട്ടാണ് പത്മജ വേണുഗോപാല്‍ വോട്ടര്‍മാരെ സമീപിക്കുന്നത്.

Recent Posts